2010, മേയ് 18, ചൊവ്വാഴ്ച

കരുത്താര്‍ജ്ജിക്കുന്ന മൊബൈല്‍ ഫോണുകള്‍




(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ മെയ് 2010 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

മൊബൈല്‍ ഫോണില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഓപറേറ്റിംഗ് സിസ്റ്റങ്ങളൊന്നും തന്നെ ടെക്നോളജിയുടെ ഇന്നത്തെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായ രുപത്തില്‍ പ്രയോജനപ്പെടുത്താന്‍ പ്രാപ്തമല്ലെന്നതാണ് സത്യം. കാരണം അവയൊക്കെ വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപകല്‍പന ചെയ്തവയാണ്. പുതിയ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് ഈ ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍ നിരന്തരം അപ്ഗ്രേഡ് ചെയ്യേണ്ടിയിരിക്കുന്നു. പുതിയ സൌകര്യങ്ങളും സവിശേഷതകളുമൊക്കെയുള്ള പുത്തന്‍ ഹാന്‍ഡ് സെറ്റുകളും നെറ്റ്വര്‍ക്കുകളുടെ പുതിയ തലമുറകളും പ്രത്യക്ഷമാകുമ്പോള്‍ ഇത് ഒഴിച്ചുകൂടാനാവാത്തതായിത്തീരുന്നു. മൊബൈല്‍ രംഗത്തെ മൂന്നാം തലമുറ നമ്മുടെ സംസ്ഥാനത്ത് എത്തിയപ്പോള്‍ മഹാഭൂരിഭാഗം ഉപയോക്താക്കളുടെ ഹാന്‍ഡ്സെറ്റുകള്‍ അത് സ്വീകരിക്കാന്‍ സജ്ജമായിരുന്നില്ല. 3G പ്രയോജനപ്പെടുത്തിയുള്ള വീഡിയോ കോണ്‍ഫറന്‍സിംഗ്, വീഡിയോ റിക്കാര്‍ഡിംഗ്, ടെലിവിഷന്‍ പ്രോഗ്രാമുകള്‍ ഡൌണ്‍ലോഡ് ചെയ്യല്‍, വേഗതയേറിയ ഇന്റര്‍നെറ്റ് സെര്‍ഫിംഗ്, മെസഞ്ചര്‍ പ്രോഗ്രാമുകളുടെ ഉപയോഗം ഇവയൊക്കെ നമ്മുടെ കൈപിടിയിലെത്തിയെങ്കിലും അവ പ്രയോജനപ്പെടുത്താന്‍ അനുയോജ്യമായ ഓപറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്ത ഹാന്‍ഡ്സെറ്റുകള്‍ അപൂര്‍വമാണ്. കമ്പ്യൂട്ടറിലെന്ന പോലെ ഒരേസമയത്ത് പല സോഫ്റ്റ്വെയറുകള്‍ മൊബൈലില്‍ പ്രവര്‍ത്തിപ്പിക്കുക എന്നതും ആവശ്യമായിരിക്കയാണ്. ഇതൊക്കെ പരിഗണിക്കുമ്പോള്‍ പഴയ ഓപറേറ്റിംഗ് സിസ്റ്റം അപ്ഗ്രേഡ് ചെയ്യുന്നതിനെക്കാള്‍ ഉത്തമം പുതിയവ വികസിപ്പിക്കലാണെന്നും നല്ലൊരു വിഭാഗം കണക്കാക്കുന്നു.

നെറ്റിലെ ഭീമന്‍മാരായ ഗൂഗിള്‍ പുറത്തിറക്കിയ പുതിയ മൊബൈല്‍ ഹാന്‍ഡ്സെറ്റായ നെക്സസ് വണ്‍ (Nexus One) ഗൂഗിള്‍ തന്നെ വികസിപ്പിച്ച ആന്‍ഡ്രോയിഡ് (Android) മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റം ഉള്‍ക്കൊള്ളുന്നു. ഓപണ്‍സോഴ്സ് ഓപറേറ്റിംഗ് സിസ്റ്റമായ ലിനക്സ് അവലംബാക്കി വികസിപ്പിച്ചതാണിത്. പ്രസിദ്ധ ഹാര്‍ഡ്സെറ്റ് നിര്‍മ്മാതാക്കളായ എച്ച്.ടി.സിയുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന നെക്സസ് വണ്‍ ഒരു സൂപ്പര്‍ ഫോണ്‍ തന്നെയായിരിക്കുമെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. തങ്ങളുടെ പുതിയ തലമുറ മൊബൈല്‍ ഫോണിന് നിലവിലെ സിമ്പിയന്‍ ഓപറേറ്റിംഗ് സിസ്റ്റം അനുയോജ്യമല്ലെന്ന് നോക്കിയയും മനസ്സിലാക്കിക്കഴിഞ്ഞു. അതിനാല്‍ തന്നെ ലിനക്സ് അവലംബമാക്കിയുള്ള മൊബൈല്‍ ഫോണ്‍ ഓപറേറ്റിംഗ് സിസ്റ്റം നോക്കിയയും രംഗത്തിറക്കിയിരിക്കയാണ്. തങ്ങളുടെ പുതിയ ഹാന്‍ഡ്സെറ്റായ N900 മോഡലില്‍ ഈ ഓപറേറ്റിംഗ് സസ്റ്റമാണ് നോക്കിയ ഉപയോഗിക്കുന്നത്. കമ്പ്യൂട്ടറിനെക്കാള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നുവെന്നതാണ് ഈ ഹാന്‍ഡ് സെറ്റിന്റെ പ്രത്യേകതയായി നോക്കിയ അവകാശപ്പെടുന്നത്.

മൊബൈല്‍ ഫോണിന്റെ അടിസ്ഥാന സൌകര്യം അതിലെ ഓഡിയോ സംവിധാനമാണല്ലോ. ടെക്സ്റ്റിനോടൊപ്പം എവിടെയും ശബ്ദം ഉള്‍പ്പെടുത്താനാവുമെന്നതാണ് ഗൂഗിള്‍ ആന്‍ഡ്രോയിഡ് സിസ്റ്റത്തിന്റെ സവിശേഷത. മെമ്മറി കൂട്ടാനുള്ള എസ്.ഡി കാര്‍ഡിലും സോഫ്റ്റ്വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തു പ്രവര്‍ത്തിപ്പിക്കാമെന്നതും ഇതിന്റെ സവിശേഷതയാണ്. ഒരു ജിഗാഹെര്‍ട്ട്സ് വേഗതയുള്ള പ്രോസസ്സര്‍, ഓപറേറ്റിംഗ് സിസ്റ്റവും സോഫ്റ്റ്വെയറുകളും പ്രവര്‍ത്തിക്കാനും ഡാറ്റ സൂക്ഷിക്കാനുമായി 1028 മെഗാബയ്റ്റ് മെമ്മറി. 32 ജിഗാബയ്റ്റ് വരെ സംഭരണ ശേഷിയുള്ള എസ്. ഡി കാര്‍ഡ് ഉപയോഗിക്കാന്‍ സൌകര്യം, 3.7 ഇഞ്ച് ഡിസ്പ്ലേ സ്ക്രീന്‍ എന്നിവക്ക് പുറമെ ഇതുപയോഗിച്ച് റിക്കാര്‍ഡ് ചെയ്യുന്ന വീഡിയോ ഫയലുകള്‍ വൈഫൈ വയര്‍ലെസ് സംവിധാനമുപയോഗിച്ച് യൂട്യൂബിലേക്ക് അപ്ലോഡ് ചെയ്യാനും സാധ്യമാണ്. ജി.പി.എസ് നേവിഗേഷന്‍, ബ്ലൂടൂത്ത് എന്നിവ ഉള്‍ക്കൊള്ളുന്ന ഈ ഫോണ്‍ ഉപയോഗിച്ച് ഏഴ് മണിക്കൂര്‍ തുടര്‍ച്ചയായി വീഡിയോ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. www.google.com/phone എന്ന ലിങ്കിലൂടെ ഇതിന്റെ പൂര്‍ണ്ണ വിവരം ലഭിക്കും.

സാധാരണക്കാരെസ്സംബന്ധിച്ചേടത്തോളം നോക്കിയ എന്നത് മൊബൈല്‍ ഫോണിന്റെ പര്യായം തന്നെ. ലോകത്ത് വില്പന നടത്തുന്ന മൊബൈല്‍ ഹാന്‍ഡ്സെറ്റുകളില്‍ നോക്കിയയുടെ വിഹിതം മുപ്പത്തൊമ്പത് ശതമാനം വരുമെന്നാണ് കണക്ക്. നോക്കിയയുടെ സാധാരണ ഹാന്‍ഡ്സെറ്റുകളില്‍ നിന്ന് ഭിന്നമായി ഏറ്റവും പുതിയ ഫോണുകളിലൊന്നായ N900, ലിനക്സ് അവലംബമാക്കിയുള്ള പുതിയ ഓപറേറ്റിംഗ് സിസ്റ്റവുമായിട്ടാണ് വിപണിയിലെത്തുന്നത്. നോക്കിയയുടെ ഭാഗത്തുനിന്നുള്ള പുതിയൊരു ചുവടുവെപ്പാണിത്. ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ പേര് മായ്മോ 5 (Maemo 5) എന്നാണ്. സ്മാര്‍ട്ട് ഫോണുകളിലെ പുതിയ തലമുറയുടെ സൌകര്യങ്ങളെല്ലാം ലഭിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് ഈ ഫോണ്‍ നന്നായി ഇഷ്ടപ്പെടാതിരിക്കില്ല. സാധാരണ ഡെസ്ക്ക് ടോപ് കമ്പ്യൂട്ടറിന്റെ മിക്ക സവിശേഷതകളും ഇതുള്‍ക്കൊള്ളുന്നു. അങ്ങേയറ്റം കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നതിന് വേണ്ടി മൂന്ന് പ്രോസസ്സറുകളാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഉയര്‍ന്ന മെമ്മറി കപ്പാസിറ്റി, ടച്ച് സ്ക്രീന്‍, ഭേദപ്പെട്ട ബ്രൌസിംഗ് സൌകര്യം, കമ്പ്യൂട്ടറിലെന്ന പോലെ ഒരേസമയം ഒന്നിലധികം ആപ്ളിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള മള്‍ട്ടി ടാസ്കിംഗ് സംവിധാണം തുടങ്ങിയവ ഇതിന്റെ സവിശേഷതകളാണ്. ഓഫീസ് പാക്കേജിലെ ഡോക്യുമെന്റ് ഫയലുകളും പി.ഡി.എഫ് ഫയലുകളും വായിച്ച് കേള്‍ക്കാന്‍ ഇതില്‍ സൌകര്യമൊരുക്കിയിരിക്കുന്നുവെന്നറിയുമ്പോള്‍ മൊബൈല്‍ ടെക്നോളജി വളരുകയാണെന്ന് നമുക്ക് തറപ്പിച്ച് പറയാനാവും. ഫെയ്സ് ബുക്ക്, ഓര്‍ക്കൂട്ട് തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്കിലെ കൂട്ടുകാരുമായി ഏതുസമയവും സന്ദേശങ്ങള്‍ കൈമാറും ഇതില്‍ സൌകര്യമുണ്ട്.

ഇന്റര്‍നെറ്റ്, മള്‍ട്ടമീഡിയ, പ്രോഗ്രാമിംഗ്, ഗ്രാഫിക്സ്, ജി.പി.എസ് നേവിഗേഷന്‍ തുടങ്ങിയ വ്യത്യസ്ത ഇനങ്ങളിലായി ധാരാളം ആപ്ളിക്കേഷനുകള്‍ ഇതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധ്യമാണ്. 600 Mhz പ്രോസസ്സര്‍, 256 മെഗാബയ്റ്റ് റാം, 32 ജിഗാബയ്റ്റ് സ്റ്റോറേജ് കപ്പാസിറ്റി, 3.5" ടച്ച് സ്ക്രീന്‍, ഓട്ടോഫോക്കസ് സൌകര്യമുള്ള അത്യാധുനിക ക്യാമറ തുടങ്ങിയവയും ഇതിന്റെ സവിശേഷതകളാണ്. മൊസില്ല ഫയര്‍ഫോക്സ് ബ്രൌസറിന്റെ മൊബൈല്‍ പതിപ്പ് ഉപയോഗിക്കുന്നതിനാല്‍ സാധാരാണ മൊബൈല്‍ ബ്രൌസറുകളില്‍ നിന്ന് വ്യത്യസ്തമായി മിക്ക വെബ്സൈറ്റുകളും ഇതില്‍ ലഭിക്കുന്നതാണ്. സ്മാര്‍ട്ട് ഫോണ്‍ എന്നതിലുപരി ഒരു സമ്പൂര്‍ണ്ണ ഹാന്‍ഡ്ഹെല്‍ഡ് കമ്പ്യൂട്ടറെന്ന വിശേഷണം ഇതര്‍ഹിക്കുന്നു.

ട്വിറ്റര്‍, ഫെയ്സ്ബുക്ക്, ഓര്‍ക്കൂട്ട് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ കൂട്ടുകാരുമായി സ്ഥിരമായി ബന്ധപ്പെടുന്ന യുവാക്കളെ ലക്ഷ്യമാക്കി സാംസംഗ് കമ്പനി തങ്ങളുടെ കോര്‍ബി (Corby) സീരീസ് ഫോണുകള്‍ വിപണിയിലിറക്കിയിരിക്കയാണ്. അതീവ സുന്ദരവും അതേസമയം പോക്കറ്റിലൊതുങ്ങുന്ന വിലയും ഇതിന്റെ ഗുണങ്ങളാണ്. കോര്‍ബി ടച്ച്, കോര്‍ബി മെസഞ്ചര്‍ എന്നീ ഏറ്റവും പുതിയ മോഡലുകളുപയോഗിച്ച് കമ്പ്യൂട്ടറിലെന്ന പോലെ വ്യത്യസ്ത സോഫ്റ്റ്വെയറുകളും പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. കമ്പനിയുടെ
വെബ്സൈറ്റില്‍ നിന്ന് ആവശ്യമായ സോഫ്റ്റ്വെയറുകള്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള സൌകര്യമുണ്ട്.

ഇത് മൊബൈല്‍ ഫോണ്‍ മോഡലുകളുടെ കാലമാണല്ലോ. ആപ്പിളിന്റെ പ്രസിദ്ധമായ ഐഫോണിന്റെ കടുത്ത എതിരാളിയായി മോട്ടറോള വിപണിയിലിറക്കിയ ഡ്രോയിഡ് (Droid) അനേകം ആപ്ളിക്കേഷനുകളുടെ ഫോണ്‍ എന്ന വിശേഷണമാണര്‍ഹിക്കുന്നത്. ഐപോഡ് പോലെ ടച്ച് സ്ക്രീന്‍, വൈഫൈ വയര്‍ലെസ് കണക്ഷന്‍, സംഗീതത്തിനും വീഡിയോക്കും പ്രത്യേകം പരിഗണന, ഇന്റര്‍നെറ്റ് ബ്രൌസിംഗ്, ഇ^മെയില്‍, ജി.പി.എസ് തുടങ്ങിയ ഒട്ടേറെ സൌകര്യങ്ങള്‍ ഇതുള്‍ക്കൊള്ളുന്നു. വ്യത്യസ്ത ആപ്ളിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നതോടെ ഇത് ജി.പി.എസ് നേവിഗേറ്റര്‍, മ്യൂസിക് ഇന്‍സ്ട്രുമെന്റ്, മെഡിക്കല്‍ എക്യുപ്മെന്റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.

ഗൂഗിള്‍ മൊബൈല്‍ ഫോണുമായി വിപണിലെത്തിയതുപോലെ മൈക്രോസോഫ്റ്റ് കോര്‍പറേഷനും രണ്ട് ഇനം സ്മാര്‍ട്ട് ഫോണുകളുമായി അരങ്ങിലെത്തുകയാണ്. സോഷ്യല്‍ നെറ്റ്വര്‍ക്ക് ഉപയോക്താക്കളായ യുവാക്കളെയാണ് ഇവ ലക്ഷ്യമാക്കുന്നത്. ഐഫാണും ബ്ലാക്ബെറിയുമൊക്കെ അരങ്ങുതകര്‍ക്കുന്ന വിപണിയില്‍ ഒരു കൈ നോക്കാന്‍ തന്നെയാണ് ഈ സോഫ്റ്റ്വെയര്‍ ഭീമന്‍മാരുടെ ഒരുക്കം. ഒന്ന് കോഴിമുട്ടക്ക് സമാനമായ ആകൃതി. മറ്റൊന്ന് ദീര്‍ഘ ചതുരത്തിലുള്ള മോഡല്‍. അതങ്ങനെത്തന്നെയാണെന്ന് തറപ്പിച്ച് പറയാനും വയ്യ. അതേതായാലും ഇത് മൈക്രോസോഫ്റ്റിന്റെ രൂപകല്‍പനയാണ്. മൈക്രോസോഫ്റ്റിനു വേണ്ടി 'ഷാര്‍പ്' കമ്പനിയാണ് ഹാന്‍ഡ് സെറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. നാല് ജിഗാബയ്റ്റ് ഇന്‍ബില്‍റ്റ് മെമ്മറി, അഞ്ച് മെഗാപിക്സല്‍ ക്യാമറ, ടച്ച് സ്ക്രീന്‍ തുടങ്ങിയവയൊക്കെ ഇവയുടെ സവിശേഷതകളാണ്. വിന്‍ഡോസ് മൊബൈലിന്റെ പ്രത്യേകം രൂപകല്‍പന ചെയ്ത ഓപറേറ്റിംഗ് സിസ്റ്റമാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്.

അങ്ങേയറ്റം വ്യക്തതയും തെളിച്ചവുമുള്ള സ്ക്രീന്‍, ടച്ച് സ്ക്രീനിന് പകരം മൊബൈലിന്റെ പിന്‍വശത്തെ സ്പര്‍ശനം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഹാന്‍ഡ് സെറ്റുകള്‍. ചില ഹാന്‍ഡ് സെറ്റുകള്‍ക്ക് രണ്ട് സ്ക്രീനുകള്‍, ചില സെറ്റുകള്‍ രണ്ട് അഡീഷനല്‍ സ്ക്രീനുകള്‍ കൂടി ഘടിപ്പിച്ച് ഒരേസമയം മൂന്ന് ടി.വി. പ്രോഗ്രാമുകള്‍ കാണാന്‍ സൌകര്യം. അഞ്ച് ദിവസം വരെ തുടച്ചയായി സംഗീതമാസ്വദിച്ചാലും തീരാത്ത ബാറ്ററി ബാക്കപ്പ്, മൊബൈല്‍ ഫോണില്‍ ബ്ലൂറേ ഡിഡ്ക്കുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സൌകര്യം, പതിനാല് മെഗാപിക്സല്‍ വരെ വ്യക്തതയുള്ള ക്യാമറ, കൈകൊണ്ടുള്ള ആംഗ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന സെറ്റുകള്‍, അത്യാധുനിക സംവിധാനങ്ങള്‍ കൂട്ടിയിണക്കുന്ന വിന്‍ഡോസ് മൊബൈല്‍ 7, സിംബിയാന്‍ 3, ആന്‍ഡ്രോയിഡ് തുടങ്ങിയ ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍, അങ്ങേയറ്റം കാര്യക്ഷമതയും വേഗതയുമുള്ള പ്രോസസറുകള്‍, ഗ്രാഫിക്സുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേകം പ്രോസസറുകള്‍, ഒരേസമയം മെബൈല്‍ ഫോണിലും കമ്പ്യൂട്ടറിലും കാറിലും ടി.വിയിലും ഒരുപോലെ പ്രവര്‍ത്തിപ്പിക്കാന്‍ രൂപകല്‍പന ചെയ്ത സോഫ്റ്റ്വെയറുകള്‍... ഇതൊക്കെയാണ് നിലവില്‍ ലഭ്യമായി വരുന്ന പുതിയ മൊബൈല്‍ ലോകം. അതനുസരിച്ച് നമ്മുടെ സമൂഹവും മാറുകയാണ്. മാറ്റങ്ങളുടെ ലോകത്തേക്ക്. ആധുനിക മനുഷ്യന്റെ ജീവിയ ചര്യയും സ്വഭാവ രീതികളും ടെക്നോളജിയുടെ വികസനത്തിനനുസരിച്ച് മാറുകയാണ്. അതേസമയം ഇത്തരം ഫോണുകളുമായി മല്‍സരിക്കാന്‍ ഐപാഡ്, ഓപണ്‍ ടാപ്ലറ്റ്, ആഡം തുടങ്ങിയ കമ്പ്യൂട്ടര്‍ സെറ്റുകളും രംഗത്തെത്തുകയാണ്. അങ്ങനെ കമ്പ്യൂട്ടറും മൊബൈല്‍ ഫോണുകളും ഒന്നായിത്തീരുന്ന ലോകമാണ് വരാനിരിക്കുന്നത്.
==================

2010, ഏപ്രിൽ 23, വെള്ളിയാഴ്‌ച

'തഫ്ഹീമുല്‍ ഖുര്‍ആന്‍' വെബ് പതിപ്പ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: പ്രമുഖ പണ്ഡിതന്‍ മൌലാനാ മൌദൂദിയുടെ വിഖ്യാത ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ 'തഫ്ഹീമുല്‍ ഖുര്‍ആന്റെ' മലയാളം പതിപ്പ് ഇനി മുതല്‍ ഇന്റര്‍നെറ്റിലും. ഓണ്‍ലൈന്‍ എഡിഷന്‍ ഉദ്ഘാടനം കോഴിക്കോട് ഹിറ സെന്ററില്‍ നടന്ന ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി കേരളാ അമീര്‍ ടി. ആരിഫലി നിര്‍വഹിച്ചു. മൌദൂദിയുടെ ഗ്രന്ഥങ്ങള്‍ അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിന് ശാന്തപുരം അല്‍ജാമിഅ കേന്ദ്രീകരിച്ച് പദ്ധതി തയാറാക്കുമെന്നും അമീര്‍ പറഞ്ഞു.
ശൈഖ് മുഹമ്മദ് കാരക്കുന്ന് അധ്യക്ഷത വഹിച്ചു. പി.മുഹമ്മദ് കുട്ടശേãരി, വി.കെ. അലി, ഒ. അബ്ദുറഹ്മാന്‍, ടി.കെ. ഉബൈദ് എന്നിവര്‍ സംസാരിച്ചു. വി.കെ. അബ്ദു സ്വാഗതവും കെ.എ. നാസര്‍ നന്ദിയും പറഞ്ഞു. നേരത്തെ ഇറങ്ങിയ സോഫ്റ്റ്വെയര്‍ പതിപ്പിന്റെ സവിശേഷതകള്‍ക്കൊപ്പം പുതിയ സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് വെബ് പതിപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ലോക പ്രശസ്തരായ 14 'ഖാരിഉ'കളുടെ പാരായണം കേള്‍ക്കാന്‍ സൌകര്യമൊരുക്കിയിട്ടുണ്ട്. തഫ്ഹീമിന്റെ മലയാളം പദങ്ങളില്‍ സര്‍ച്ച് ചെയ്യാനുള്ള സൌകര്യവും വെബ് പതിപ്പിന്റെ പ്രത്യേകതയാണ്. ഖുര്‍ആന്റെ ഇംഗ്ലീഷ് മൊഴിമാറ്റത്തിന്റെ ഓഡിയോ ആവിഷ്കാരം കേള്‍ക്കാനും സംവിധാനമുണ്ട്.http://www.thafheem.net/എന്നതാണ് വിലാസം.
http://www.thafheem.net/

2010, ഏപ്രിൽ 15, വ്യാഴാഴ്‌ച

തഫ്ഹീമുല്‍ ഖുര്‍ആന്‍ മലയാളം പതിപ്പ് ഇനി ഇന്‍ന്റര്‍നെറ്റിലും


(പ്രബോധനം ആഴ്ചപ്പതിപ്പ് 2010 ഏപ്രില്‍ 17 (വാള്യം 66/ലക്കം 44) പ്രസിദ്ധീകരിച്ച ലേഖനം)

തഫ്ഹീമുല്‍ ഖുര്‍ആന്റെ മലയാളം ഡിജിറ്റല്‍ പതിപ്പ് ഇനി ഇന്റര്‍നെറ്റിലും ലഭ്യമാവുകയാണ്. നേരത്തെ സി.ഡി, ഡി.വി.ഡി രൂപത്തില്‍ ലഭ്യമായ സോഫ്റ്റ്വെയര്‍ പതിപ്പിന്റെ എല്ലാ സവിശേഷതകളും നിലനിര്‍ത്തിയതോടൊപ്പം ഏതാനും പുതിയ സേവനങ്ങള്‍ കുടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് വെബ് പതിപ്പിന് രൂപകല്‍പന ചെയ്തിരിക്കുന്നത്.

ഇന്റര്‍നെറ്റിലൂടെ ലഭ്യമാക്കാവുന്ന അറിവിന്റെ ശേഖരം അപരിമേയമാണ്. വിശുദ്ധ ഖുര്‍ആന്‍ ഉള്‍പ്പെടെയുള്ള ഇസ്ലാമിക വിജ്ഞാനങ്ങള്‍ക്ക് ഇന്ന് ഇന്റര്‍നെറ്റില്‍ വലിയൊരു ശേഖരം തന്നെയുണ്ട്. ഖുര്‍ആന്റെ നുറുക്കണക്കിന് വ്യാഖ്യാന ഗ്രന്ഥങ്ങളും വിവിധ ലോക ഭാഷകളിലേക്കുള്ള മൊഴിമാറ്റങ്ങളും വ്യത്യസ്ത ഖാരിഉകളുടെ വിവിധ രീതിയിലെ ഖുര്‍ആന്‍ പാരായണങ്ങളും ഖുര്‍ആന്‍ വിജ്ഞാനങ്ങളും ഖുര്‍ആന്‍ പഠനവുമായി ബന്ധപ്പെട്ട ഓഡിയോ, വീഡിയോ ശേഖരങ്ങളും നെറ്റില്‍ ലഭ്യമാണ്. ഇക്കൂട്ടത്തില്‍ മലയാള ഭാഷക്ക് കാര്യമായ വിഹിതമുണ്ടായിരുന്നില്ലെന്നതാണ് സത്യം. ഈ വിടവ് നികത്താന്‍ തഫ്ഹീമുര്‍ ഖുര്‍ആന്റെ മലയാളം വെബ് എഡിഷന് ഏറെക്കുറെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കാം.

ടെക്നോളജിയുടെ വളര്‍ച്ചയും വികസനവുമനുസരിച്ച് ആധുനിക മനുഷ്യന്റെ ശീലങ്ങളും മാറിവരുന്നു. പുസ്തകത്താളുകളില്‍ നിന്ന് നമ്മുടെ വായനശീലം കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക് അതിവേഗം പറിച്ചു നടപ്പെടുകയാണ്. പുസ്തകത്തെ അപേക്ഷിച്ച് ഡിജിറ്റല്‍ വായനക്ക് ഒരുപാട് മികവുകളുണ്ട്. ഈ മികവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ലോകപ്രശസ്ത പണ്ഡിതനായ സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയുടെ വിഖ്യാത ഖുര്‍ആന്‍ വ്യഖ്യാന ഗ്രന്ഥമായ തഫ്ഹീമുല്‍ ഖുര്‍ആന്റെ മലയാളം കമ്പ്യൂട്ടര്‍ പതിപ്പിന്റെ നിര്‍മ്മാണം നടന്നത്. കോഴിക്കോട് ഹിറാ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന 'ധര്‍മധാര'യുടെ ആഭിമുഖ്യത്തില്‍ പണ്ഡിതരും കമ്പ്യൂട്ടര്‍ വിഗദ്ധരുമടങ്ങുന്ന ഒരുകൂട്ടം പ്രവര്‍ത്തകരുടെ ഒന്നേകാല്‍ വര്‍ഷത്തോളം നിണ്ടുനിന്ന ആത്മാര്‍ത്ഥമായ സഹകരണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലസിദ്ധിയെന്ന നിലക്ക് പുറത്തിറങ്ങിയ സോഫ്റ്റ്വെയര്‍ മലയാളി സമൂഹം അത്യധികം ആവേശത്തോടെയാണ് ഏറ്റുവാങ്ങിയത്. ലളിതമായ മുഖപ്പേജ്, ഉപയോക്താവുമായി പെട്ടെന്ന് സൌഹൃദത്തിലാവുന്ന സോഫ്റ്റ്വെയര്‍ ഘടന, എളുപ്പത്തില്‍ പരിശീലിക്കാവുന്ന ഉപയോഗക്രമം തുടങ്ങിയവയൊക്കെ ഡിജിറ്റല്‍ പതിപ്പിന്റെ സവിശേഷതകളായിരുന്നു.

ഉസ്മാനി ലിപി, ഖുര്‍ആന്‍ പദങ്ങളുടെ വാക്കര്‍ത്ഥം, മയാളത്തിലും ഇംഗ്ലീഷിലും ആയത്തുകളുടെ അര്‍ത്ഥം, വ്യത്യസ്ത രീതികളില്‍ ഇന്‍ഡക്സ് സൌകര്യം, ഖുര്‍ആന്‍ ആദ്യം മുതല്‍ പേജ് മറിച്ച് വായിക്കാനും പാരായണം കേള്‍ക്കാനും സൌകര്യം, മൂന്ന് പ്രശസ്ത ഖാരിഉകളുടെ പാരായണം, തഫ്ഹീമിലെ ആയിരക്കണക്കിന് പദങ്ങളുടെ വിശദീകരണം, വിപുലമായ സെര്‍ച്ച് സൌകര്യം, തജീവീദ് പഠനത്തിന് പ്രത്യേകം സംവിധാനം, സന്ദര്‍ഭോചിതമായി തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെയും മാപ്പുകളുടെയും ശേഖരം, വീഡിയോ ക്ലിപ്പുകള്‍, ഖുര്‍ആന്‍ പഠനത്തിലേക്ക് വെളിച്ചം പകരുന്ന ഈടുറ്റ ലേഖനങ്ങള്‍, ഖുര്‍ആന്‍ ക്വിസ് തുടങ്ങിയ ഉള്ളടക്കങ്ങള്‍ ഇതിനെ കിടയറ്റ സോഫ്റ്റ്വെയറാക്കി. കേവലം പേജ് മറിച്ചുള്ള വിരസമായ വായനാ രീതിക്ക് പകരം ഡിജിറ്റല്‍ സംവിധാനത്തിന്റെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തി തഫ്ഹീമുല്‍ ഖൂര്‍ആന്റെ വിവര വൈപുല്യങ്ങളിലേക്ക് അനായാസം വായനക്കാരെ എത്തിക്കാനാവശ്യമായ മാര്‍ഗങ്ങള്‍ അവലംബമാക്കിയപ്പോള്‍ മലയാളം സോഫ്റ്റ്വെയര്‍ വികസനരംഗത്ത് പുതിയൊരു മുന്നേറ്റത്തിന് തന്നെ തുടക്കം കുറിക്കുകയായിരുന്നു.

സോഫ്റ്റ്വെയര്‍ പതിപ്പിന്റെ എല്ലാ സൌകര്യങ്ങളും ലഭ്യമാകുന്നതോടൊപ്പം വെബ് പതിപ്പില്‍ ഏതാനും പുതിയ സേവനങ്ങളും സൌകര്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്ന് സൂചിപ്പിച്ചു. നേരത്തെ ലഭ്യമായിരുന്ന അലി അബ്ദുറഹ്മാന്‍ അല്‍ഹുദൈഫി, അഹ്മദ് അല്‍അജമി, സഅദ് അല്‍ഗാംദി എന്നിവരുടെ പാരായണത്തിന് പുറമെ അബ്ദുല്‍ബാസിത്വ്, മുഹമ്മദ് അയ്യൂബ്, അബ്ദുല്ല ബസ്ഫര്‍, മഹ്മൂദ് ഹുസരി, മിന്‍ശാവി, ഹാനി റാഫി, മസ്ജിദുല്‍ ഹറാമിലെ ഇമാമുമാരായ ശൈഖ് സുദൈസ്, ശുറൈം തുടങ്ങിയ പതിനാറ് ലോകപ്രശസ്ത ഖാരിഉകളുടെ പാരായണം തിരഞ്ഞെടുത്ത് കേള്‍ക്കാന്‍ വെബ് പതിപ്പില്‍ സൌകര്യമുണ്ട്. ഈ രീതിയില്‍ വിശുദ്ധ ഖുര്‍ആന്റെ ഇംഗ്ലീഷ് മൊഴിമാറ്റത്തിന്റെ ഓഡിയോ ആവിഷ്ക്കാരവും കേള്‍ക്കാന്‍ സംവിധാനമൊരുക്കിയിരിക്കുന്നു. ഈ സേവനങ്ങളും ഖൂര്‍ആന്‍ സൂക്തങ്ങളുടെ അറബിക് ടെക്സ്റ്റും 'തന്‍സീല്‍ ഡോട്ട് ഇന്‍ഫോ' (tanzil.info) എന്ന വെബ്സൈറ്റുമായി സഹകരിച്ചാണ് ലഭ്യമാക്കിയിരിക്കുന്നത്. അറബിക് യൂണികോഡില്‍ തയ്യാറാക്കി സ്വതന്ത്ര ഉപയോഗത്തിനായി സമര്‍പ്പിക്കപ്പെട്ട ഇതിലെ ഖുര്‍ആന്‍ ടെക്സ്റ്റ് അത്യധികം ആകര്‍ഷകമാണ്.

തഫ്ഹീമിന്റെ മലയാളം പദങ്ങളില്‍ സെര്‍ച്ച് ചെയ്യാനുള്ള സൌകര്യവും വെബ് പതിപ്പിന്റെ പ്രത്യേകതയാണ്. സ്ക്രീനിന്റെ ഇടതുഭാഗത്ത് പ്രത്യക്ഷമാകുന്ന കീബോര്‍ഡ് ലേഔട്ടില്‍ മൌസ് ക്ലിക് ചെയ്തുകൊണ്ട് പദങ്ങള്‍ നല്‍കാവുന്നതാണ്. ഖുര്‍ആന്‍ പദങ്ങളിലെ സെര്‍ച്ച് എളുപ്പമാക്കുന്നതിനും ഈ സൌകര്യമേര്‍പ്പെടുത്തിയിരിക്കുന്നു. സോഫ്റ്റ്വെയര്‍ പതിപ്പിനെ അപേക്ഷിച്ച് വെബ് പതിപ്പിന്റെ പേജ് രൂപകല്‍പന കുറച്ചുകൂടി ലളിതവും ആകര്‍ഷകവുമാണ്. പേജ് ഡിസ്പ്ലേ ഘടനയുടെ സങ്കീര്‍ണ്ണതകള്‍ പരമാവധി ഒഴിവാക്കി അതിവേഗം വിവരങ്ങള്‍ ലഭിക്കാനുള്ള സങ്കേതങ്ങളാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ തഫ്ഹീം പേജുകളുടെ ഇടതുവശത്തായി ക്രമീകരിച്ച മെനുകളില്‍ മൌസ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് ബന്ധപ്പെട്ട ഉപപേജുകളിലേക്ക് അതിവേഗം എത്തിപ്പെടാവുന്നതാണ്.വിശുദ്ധ ഖുര്‍ആന്‍ സംബന്ധിച്ച കൂടുതല്‍ പഠനത്തിന് സഹായകമായ
ഏതാനും സൈറ്റുകളിലേക്കുള്ള ലിങ്കുകളും ഇതില്‍ പ്രവര്‍ത്തിക്കുന്നു.

2008 ഒക്ടോബറില്‍ തഫ്ഹീമുല്‍ഖുര്‍ആന്റെ മലയാളം ഡിജിറ്റല്‍ പതിപ്പ് പുറത്തിറക്കിയപ്പോള്‍ തന്നെ ഇതിന് ഒരു സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ പതിപ്പ് കൂടി ഉണ്ടാവണമെന്ന് പല ഭാഗത്തുനിന്നും ആവശ്യമുയര്‍ത്തിരുന്നു. തുടര്‍ന്ന്, വ്യത്യസ്ത തലങ്ങളില്‍ നടന്ന ചര്‍ച്ചകളിലൂടെ വെബ് എഡിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രായോഗിക രൂപം ലഭിക്കുകയായിരുന്നു. ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിന്റെ വെബ്സൈറ്റ് കോര്‍ഡിനേറ്ററായ കെ.എ. നാസറിന്റെ നേതൃത്വത്തില്‍ ഒരുപറ്റം നിസ്വാര്‍ഥരായ പ്രവര്‍ത്തകര്‍ ഏറെക്കുറെ സേവന വ്യവസ്ഥയില്‍ തന്നെ ഈ പ്രവര്‍ത്തനം ഏറ്റെടുക്കുകയും ചെയ്തു. വെബ് പതിപ്പിന്റെ ഡാറ്റാബെയ്സ് തയ്യാറാക്കിയ കെ.ടി. ഹനീഫ്, സൈറ്റിന്റെ രൂപകല്‍പനയില്‍ മുഖ്യ പങ്കുവഹിച്ച ഷൈജര്‍ നവാസ്, ഇതിന്റെ പൂര്‍ണതക്ക് വേണ്ടി ആത്മാര്‍ഥമായ സേവനം കാഴ്ചവെച്ച നബീല്‍ കല്ലായില്‍, ടി. അഹ്മദ് മുഹ്സിന്‍, സി.ടി. അബൂദര്‍റ്, ഹാഫിസ് മായനാട്, ശഹീര്‍ മായനാട്, ശിഫാന കല്ലായി, അന്‍ഷദ് വണ്ടാനം, ജലീല്‍ ഒതളൂര്‍ എന്നിവരുടെ സേവനങ്ങള്‍ ഇവിടെ പ്രത്യേകം പരാമര്‍ശിക്കേണ്ടിയിരിക്കുന്നു.

തെറ്റുകുകളോ അബദ്ധങ്ങളോ കണ്ടത്തിയാല്‍ അതാത് സമയത്തുതന്നെ ഡാറ്റാബെയ്സില്‍ ആവശ്യമായി മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുമെന്നത് വെബ് പതിപ്പിന്റെ മറ്റൊരു സവിശേഷതയായി കണക്കാക്കുന്നു. 'തഫ്ഹീം ഡോട്ട് നെറ്റ്' (http://thafheem.net) എന്നാണ് വിലാസം. ഏപ്രീല്‍ 20^ന് ചൊവ്വാഴ്ച നടക്കുന്ന ഔദ്യോഗിക ലോഞ്ചിംഗിനെത്തുടര്‍ന്ന് ലോകത്തെങ്ങുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് വെബ് പതിപ്പ് ലഭ്യമാകുന്നതാണ്.