2014 ഡിസംബർ 13, ശനിയാഴ്‌ച

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ സാംസംഗിന്റെയും ആപ്പിളിന്റെയും ആധിപത്യം അവസാനിക്കുമോ?

4000 രൂപ ഉല്‍പാദനച്ചിലവുള്ള സാധനത്തിന് നാല്‍പതിനായിരവും ആറായിരം രൂപ ചിലവുള്ളതിന് അറുപതിനായിരവും രൂപ വില ഈടാക്കുന്ന കാലം അവസാനിക്കാറായി എന്നാണ് തോന്നുന്നത്. പകരം വരുന്നത് ചൈനക്കാരനാണ്. ചൈനയില്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനത്തുള്ള 'ഷവോമി' കമ്പനി ഇപ്പോള്‍ ഈ രംഗത്ത് ആഗോള തലത്തില്‍ തന്നെ മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. ഒന്നാം സ്ഥാനം ലക്ഷ്യമാക്കിക്കൊണ്ടാണ് ഞങ്ങളിപ്പോള്‍ മുന്നേറുന്നതെന്ന് അതിന്റെ തലവന്‍ ഇയ്യിടെ അവകാശപ്പെടുകയുണ്ടായി. നേരത്തെ ഈ രഗേത്തുണ്ടായിരുന്ന ബ്ലാക്ബെറി, എച്ച്.ടി.സി, എല്‍.ജി, സോണി എന്നിവരൊക്കെ ഇപ്പോള്‍ എവിടെയാണുള്ളത്?
ഒരു കാലത്ത് മൊബൈല്‍ ഫോണിന്റെ പര്യായമായിരുന്ന 'നോക്കിയ' വളരെ പെട്ടെന്നല്ലേ ചരിത്രത്തിന്റെ ഭാഗമായത്. നേരത്തെ നോക്കിയയും സോണി എരിക്സണും എച്ച്.ടി.സിയുമൊക്കെ അവയുടെ ഉയര്‍ന്ന സവിശേഷതകളുള്ള ഫോണുകള്‍ക്ക് അമിത വില ഈടാക്കിയപ്പോഴാണ് ഉപഭോക്താക്കള്‍ക്ക് അല്‍പം ആശ്വാസം പകര്‍ന്നുകൊണ്ട് സാംസംഗ് രംഗത്തെത്തിയത്. ഏറെത്താമസിയാതെ വിപണിയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ അവര്‍ക്ക് സാധ്യമായി. എന്നാല്‍ അന്ന് നോക്കിയ അനുവര്‍ത്തിച്ച അതേ നയമാണ് ഇപ്പോള്‍ സാംസംഗ് ഉപഭോക്താക്കളോട് അനുവര്‍ത്തിക്കുന്നത്. സാംസംഗിന്റെ ഗാലക്സി നോട്ട് 4 ന്റെ വില ഏകദേശം അറുപതിനായിരം രൂപ. ഗ്യാലക്സി എസ് 5 ന്റെ വില ഏകദേശം 40,000 രൂപ. ഏറെക്കുറെ സമാന സവിശേഷയകളുമായി പുറത്തിറങ്ങിയ ആപ്പിളിന്റെ ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നിവയുടെ വില അര ലക്ഷം രൂപക്ക് മുകളില്‍.
ചൈനക്കാര്‍ അത്ര മോശക്കാരൊന്നുമല്ല. നോട്ട്ബുക്ക് പി.സിയുടെ വില്‍പനയില്‍ ഡെല്‍, എച്ച്.പി, കംപാക്, തോഷിബ, സോണി, എയ്സര്‍, ആപ്പിള്‍ തുടങ്ങിയ കമ്പനികളെ പിന്നിലാക്കി ചൈനയുടെ 'ലനോവ'യല്ലേ ഒന്നാം സ്ഥാനത്തുള്ളത്. ഷവോമി, വണ്‍പ്ലസ്, മെയ്സു തുടങ്ങിയ ചൈനീസ് കമ്പനി നാമങ്ങളൊക്കെ ഈ അടുത്ത കാലത്താണ് നാം കേള്‍ക്കാന്‍ തുടങ്ങിയത്. വളരെപ്പെട്ടെന്നാണ് ചൈനയുടെ വന്‍മതില്‍ ഭേദിച്ച് അവ ആഗോള വിപണിയിലെത്തുന്നത്. വണ്‍പ്ലസ് വണ്‍ ചൈനക്കാരന്റെ ഐഫോണാണ്. ഐഫോണിനെപ്പോലും പിന്നിലാക്കുന്ന സവിശേഷതകള്‍. വിലയാണെങ്കില്‍ ഐഫോണിന്റെ മൂന്നിലൊന്ന്. സാംസംഗിന്റെ ഫോണുകളെയും പിന്നിലാക്കുന്ന സവിശേഷതകളുമായി വിപണിയിലെത്തുന്ന ഷവോമി ഫോണുകള്‍ക്ക് സാംസംഗ് ഫോണുകളുടെ വിലയുടെ പകുതിയില്‍ താഴെ.
പുതിയ ലോകം സ്മാര്‍ട്ട് ഫോണുകളുടെ അടിമകളോ അഡിക്റ്റുകളോ ആയി മാറിയെന്നത് ഒരു യാഥാര്‍ഥ്യം മാത്രം. ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഇപ്പോള്‍ 27.8 കോടി. ഈ വര്‍ഷാവസാനത്തോടെ അത് 32 കോടിയായി വര്‍ദ്ധിക്കും. ഇതില്‍ ബഹുഭൂരിഭാഗവും നെറ്റ് ഉപയോഗിക്കുന്നത് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചാണ്. ഇനി പറയൂ, സാധാരണ ഉപയോക്താക്കള്‍ ആരെ സ്വീകരിക്കും? വിപണിയില്‍ ആര് മുന്നേറും?

2014 ഡിസംബർ 8, തിങ്കളാഴ്‌ച

വാട്ട്സ്ആപ്പ് സുഹൃത്തുക്കളെ അറിഞ്ഞിരിക്കുക

സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളില്‍, 'വാട്ട്സ്ആപ്പ്' ഉപയോഗിക്കാത്തവര്‍ വിരളമായിരിക്കും. ഇതിലെ വ്യത്യസ്ത ഗ്രൂപ്പുകളില്‍ അംഗമായവരും സ്വന്തമായി ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്യുന്നവരും വര്‍ദ്ധിച്ചിരിക്കയാണ്. ആ നിലക്ക് ഗ്രൂപ്പുകളിലെ സുഹൃത്തുക്കളെസ്സംബന്ധിച്ച് നല്ല ധാരണ ഉണ്ടാവേണ്ടത് ആവശ്യമായിരിക്കുന്നു. ഗ്രൂപ്പില്‍ തങ്ങളുടെ പെരുമാറ്റവും പതിവു രീതികളുമനുസരിച്ച് അംഗങ്ങളെ വ്യത്യസ്ത വിഭാഗമായി വേര്‍തിരിക്കാവുന്നതാണ്.
1. ഗ്രൂപ്പില്‍ സ്വന്തമായ അഭിപ്രായങ്ങളും നിലപാടുകളും പോസ്റ്റ് ചെയ്യുകയും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യുന്നവരാണ് ഒന്നാമത്തെ വിഭാഗം. ഇവരുടെ സാന്നിധ്യമായിരിക്കും പലപ്പോഴും ഗ്രൂപ്പിനെത്തന്നെ ചലിപ്പിക്കുന്നതും സജീവമായി നിലനിറുത്തുന്നതും. മിക്ക ഗ്രൂപ്പുകളിലും ഇത്തരക്കാരുടെ സാന്നിധ്യമുണ്ടാവുമെങ്കിലും ഇവര്‍ എണ്ണത്തില്‍ കുറവായിരിക്കും. ഗ്രൂപ്പില്‍ ഈ വിഭാഗത്തിന്റെ സാന്നിധ്യം അങ്ങേയറ്റം പ്രാധാന്യമര്‍ഹിക്കുന്നു.
2. മിക്ക പോസ്റ്റുകള്‍ക്കും ഒരൊറ്റ പദത്തില്‍ തങ്ങളുടെ പ്രതികരണം അറിയിക്കുന്നവര്‍. OK, Good, Well എന്നൊക്കെയായിരിക്കും പ്രതികരണം. ചിലപ്പോള്‍ ഒരു ക്ലാപ്പ്. അല്ലെങ്കില്‍ അതു പോലുള്ള വേറെ ചിഹ്നങ്ങള്‍ പെറുക്കി വെച്ച് പ്രതികരണം നിറവേറ്റും. ഇവര്‍ ഗ്രൂപ്പിലെ സന്ദേശങ്ങള്‍ മുഴുക്കെ വായിക്കുകയും വീഡിയോ ക്ലിപ്പുകളും ഓഡിയോകളും കാണുന്നവരും കേള്‍ക്കുന്നവരുമായിരിക്കും. ഗ്രൂപ്പിലെ ചര്‍ച്ചകളില്‍ ഇവര്‍ക്ക് പറയത്തക്ക നിലപാടുകളൊന്നുമുണ്ടാവില്ല. ഇതര അംഗങ്ങള്‍ക്ക് ഇവരുടെ അംഗത്വം കൊണ്ട് പ്രത്യേകിച്ചു ശല്യമോ പ്രയോജനമോ ഇല്ല. നല്ല അനുധാവകള്‍ എന്ന നിലക്ക് ഇവരെ ഗ്രൂപ്പില്‍ നിലനിറുത്തേണ്ടത് ആവശ്യമാണ്.
3. ഗ്രൂപ്പ് അംഗങ്ങളെ നിരന്തരം ശല്യപ്പെടുത്തിക്കൊണ്ട് ഒട്ടും പ്രയോജനകരമല്ലാത്ത സന്ദേശങ്ങളും വീഡിയോകളും ഓഡിയോകളും തുടരെത്തുടരെ അയക്കുന്നവര്‍. അഡ്മിനോ ഗ്രൂപ്പ് അംഗങ്ങളോ ഇവര്‍ക്ക് എത്ര വാണിംഗ് കൊടുത്താലും ഫലമുണ്ടാവാറില്ല. ഗ്രൂപ്പിലെ ഇതര അംഗങ്ങളുടെ സന്ദേശങ്ങള്‍ ഇവര്‍ വായിക്കുകയുമില്ല. തങ്ങള്‍ ഗ്രൂപ്പിലേക്ക് ഫോര്‍വേഡ് ചെയ്യുന്നതെന്താണെന്ന് പോലും ഇവര്‍ ചിന്തിക്കുന്നുമില്ല. ഇത്തരക്കാരെ അഡ്മിന്‍ ഇടപെട്ട് കഴിയുന്നതും വേഗത്തില്‍ ഗ്രൂപ്പില്‍ നിന്ന് 'റിമൂവ്' ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഇവരുടെ ശല്യം കാരണം ഇതര ഗ്രൂപ്പ് അംഗങ്ങള്‍ സ്വയം ഒഴിഞ്ഞു പോവാന്‍ സാധ്യതണ്ട്.
4. ഇടക്കൊക്കെ ശല്യപ്പെടുത്തുന്ന സന്ദേശങ്ങളും വീഡിയോകളും ഓഡിയോകളും അയക്കുന്നവര്‍. എന്നാല്‍ അഡ്മിനോ ഗ്രൂപ്പ് അംഗങ്ങളോ ഇടപെട്ട് ഉപദേശിക്കുകയോ മുന്നറിയിപ്പ് നല്‍കുകയോ ചെയ്താല്‍ ഇവര്‍ തിരുത്താന്‍ തയ്യാറാകും. വലിയ ശല്യമൊന്നുമില്ലെങ്കില്‍ ഇത്തരക്കാരെ ഗ്രൂപ്പില്‍ നിലനിറുത്താവുന്നതാണ്.
5. വാട്ട്സ്ആപ്പില്‍ വ്യക്തിത്വമില്ലാതെ ഒളിഞ്ഞിരിക്കുന്നവരാണ് അഞ്ചാമത്തെ വിഭാഗം. ഇവര്‍ പ്രൊഫൈലില്‍ സ്വന്തം പേര് ചേര്‍ത്തിട്ടുണ്ടാവില്ല. അജ്ഞതയോ അശ്രദ്ധയോ ആയിരിക്കും കാരണം. സന്ദേശമയക്കുമ്പോള്‍ ഇവരുടെ മൊബൈല്‍ നമ്പര്‍ മാത്രമോ പ്രത്യക്ഷമാകൂ. പേര് കാണില്ല. അതിനാല്‍ ഭൂരിഭാഗം മെമ്പര്‍മാരെസ്സംബന്ധിച്ചേടത്തോളം ഇവര്‍ അജഞാതരായിരിക്കും. നൂറില്‍ താഴെ മാത്രം അംഗങ്ങളുള്ള ഗ്രൂപ്പില്‍ ഇത് അഭികാമ്യമല്ല. പ്രൊഫൈലില്‍ പേര് ഉള്‍പ്പെടുത്താന്‍ അഡ്മിന്‍ ഇവരോട് ആവശ്യപ്പെടണം.
6. വാട്ട്സ്ആപ്പ് ലോകത്തെ നിശ്ശബ്ദ വിഭാഗം. ഇവരുടെ സ്റ്റാറ്റസ് ഇതുമാത്രമായിരിക്കും. Hey There! I am using WhatsApp... നിങ്ങള്‍ ഇവരെ ഗ്രൂപ്പില്‍ ചേര്‍ത്തിട്ടുണ്ടെങ്കിലും പലപ്പോഴും ഇവര്‍ വാട്ട്സ്ആപ്പില്‍ പ്രത്യക്ഷപ്പെട്ടിട്ട് ആഴ്ചകളോ മാസങ്ങളോ ആയിട്ടുണ്ടാവും. ഗ്രൂപ്പില്‍ സജീവമാകുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ മെമ്പര്‍മാരെ ചേര്‍ക്കാനുണ്ടെങ്കില്‍ ഇത്തരക്കാരെ 'റിമൂവ്' ചെയ്യുന്നതാണ് നല്ലത്.
7. കൊഴിഞ്ഞ പോകുന്നവര്‍. ഇടക്ക് കാരണമൊന്നും വെളിപ്പെടുത്താതെ ഗ്രൂപ്പില്‍ നിന്ന് സ്വയം ഒഴിഞ്ഞു പോകുന്നവര്‍. ഇത്തരം സുഹൃത്തുക്കളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല.
ഗ്രൂപ്പുകള്‍ പ്രയോജനപ്രദമാക്കാനും പ്രവര്‍ത്തനം സജീവമായി നിലനിറുത്താനും ഗ്രൂപ്പിലെ അംഗങ്ങളെ നല്ലപോലെ മനസ്സിലാക്കുക. ഓരോ വിഭാഗത്തോടും അനുവര്‍ത്തിക്കേണ്ട നിലപാടും അറിഞ്ഞിരിക്കുക. 

'പുലി വരുന്നേ... പുലി വരുന്നേ...'

ആകാശത്ത് പറന്നുനടക്കുന്ന കുതിരയുടെ നിഴല്‍. അതിന്റെ വീഡിയോയും ഉണ്ട്. സംഭവം കണ്ടത് സൌദിയിലെ ജിദ്ദയിലാണ് പോലും! പിന്നെ പയ്യോളിയില്‍ ഒരു കുട്ടിയെ കീരി മാന്തി പേയിളകിയ മറ്റൊരു കഥ. കുട്ടിയെ മുറിയിലിട്ടടച്ചു കൊല്ലണമെന്നാണത്രെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്തു കൊണ്ടിരിക്കെ കോള്‍ ചെയ്തപ്പോള്‍ ഫോണ്‍ പൊട്ടിത്തെറിച്ചു വികൃതമായ മനുഷ്യ മുഖം. ആശുപത്രിക്കിടക്കയില്‍ അത്യാസന്ന നിലയില്‍ കിടക്കുന്ന കുരുന്നുകളുടെ ചിത്രങ്ങള്‍. സഹായാഭ്യര്‍ഥനകള്‍. ഇതില്‍ ആശുപത്രിയുടെ പേരോ സ്ഥലമോ ഫോണ്‍ നമ്പറോ ഒന്നും കാണില്ല. കാണാതായ കുട്ടികളുടെയും വൃദ്ധരുടെയും ചിത്രങ്ങള്‍. ആര്, എവിടെ എന്നൊന്നും വ്യക്തമാവുകയില്ല.
ഗള്‍ഫിലെ വന്‍ ജോലി സാധ്യതകള്‍. എവിടുന്നോ പെറുക്കിയെടുത്ത മാസങ്ങളോ വര്‍ഷങ്ങളോ പിന്നിട്ട തൊഴില്‍ പരസ്യങ്ങളായിരിക്കും ഇവ. ബിസിനസ് സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ആരൊക്കെയോ മനപ്പൂര്‍വം പടച്ചുണ്ടാക്കുന്ന വ്യാജ ആരോപണങ്ങള്‍, വ്യക്തികളെയും സംഘടനകളെയും അപകീര്‍ത്തിപ്പെടുത്തുന്ന ദുരാരോപണങ്ങള്‍. പിന്നെ കുറെ തമാശകള്‍. മൊബൈല്‍ ഫോണിന്റെ മെമ്മറിയും ഡാറ്റാ പ്ലാനിന്റെ ബൈറ്റ്സും കവര്‍ന്നെടുക്കുന്ന ഒരുപകാരവുമില്ലാത്ത കൂറെ വീഡിയോ ക്ലിപ്പുകള്‍. ചിത്രങ്ങള്‍. നെടുനീളന്‍ ഫോര്‍വേഡുകള്‍...
വാട്ട്സ്ആപ് ഗ്രൂപ്പുകളിലെ സന്ദേശങ്ങളും ഫോര്‍വേഡുകളും ശ്രദ്ധിക്കുന്ന ആര്‍ക്കും ഈ ആധുനിക മാധ്യമത്തിന്റെ ഇപ്പോഴത്തെ ദുരവസ്ഥ പെട്ടെന്ന് ബോധ്യമാവും. ഒരു കമ്പ്യൂട്ടറും അല്‍പം വക്രബുദ്ധിയും വികല ഭാവനയുമുണ്ടെങ്കില്‍ ആര്‍ക്കും എന്തും പടച്ചുണ്ടാക്കാവുന്ന കാലമാണിത്. ഇതിലൊക്കെ വഞ്ചിതരാവാതിരിക്കാനുള്ള സാമാന്യ ബുദ്ധി നമുക്ക് നഷ്ടമായോ? വാട്ട്സ്ആപ് കാലത്ത് നാം വെറും 'ഫോര്‍വേഡ്' കളിക്കാനുള്ള ജീവികളായി മാറിയിരിക്കയാണോ?
ഫലപ്രദമായി ഉപയോഗിച്ചാല്‍ സമൂഹത്തില്‍ വളരെയേറെ നന്മ പ്രചരിപ്പിക്കാനാവുന്ന ഈ നല്ല മാധ്യമത്തെ ഈ രീതിയില്‍ ദുരുപയോഗം ചെയ്യുന്നത് മാപ്പര്‍ഹിക്കുന്നില്ല. ഒരു വരിയാണെങ്കില്‍ പോലും സ്വന്തവും സ്വതന്ത്രവുമായ ആശയപ്രകടനത്തിന് മിക്കവരും തയ്യാറാവുന്നില്ല. വാട്ട്സ്ആപ് സമൂഹത്തിന്റെ സര്‍ഗ്ഗശേഷി ഇത്രമാത്രം ശുഷ്കമായോ? ഉപകാരപ്രദമായ വിവരങ്ങള്‍ കൈമാറുന്നവരും ആ രീതിയില്‍ ഗ്രൂപ്പില്‍ ചര്‍ച്ചകള്‍ നയിക്കുന്നവരും വിരളം.
അത്രയൊന്നും പക്വതയോ പാകതയോ ആര്‍ജ്ജിച്ചിട്ടില്ലാത്ത വിഭാഗത്തിന്റെ കൂടി കരങ്ങളില്‍ ഇത്തരം സ്വതന്ത്രമായ ആശയവിനിമയ സംവിധാനം ലഭിച്ചാല്‍ എന്ത് സംഭവിക്കുമെന്നതിന്റെ ഉദാഹരണമാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. പണ്ട് ഒരാട്ടിടയന്‍ 'പുലി വരുന്നേ, പുലി വരുന്നേ...' എന്ന് നിലവിളിച്ച് ആളെക്കൂട്ടി അവസാനം സത്യമായും പുലി വന്നപ്പോള്‍ ആരും തിരിഞ്ഞു നോക്കിയില്ലെന്ന കഥ നാം പഠിച്ചതാണല്ലോ. വാട്ട്സ്ആപില്‍ ഇപ്പോള്‍ എന്ത് കണ്ടാലും വിശ്വസിക്കാനാവാത്ത അവസ്ഥയാണുള്ളത്.
എന്താണിതിന് പരിഹാരം. മനംമടുത്ത്, മെനുവിലെ 'Group Info' യിലെ അവസാന ഭാഗത്തുള്ള 'Exit Group' എന്ന ഓപ്ഷന്‍ ഒരിക്കലും പരിഹാരമല്ല. നമ്മള്‍ ഗ്രൂപ്പില്‍ നിന്ന് മാറിനിന്നാലും കാര്യങ്ങളെല്ലാം പഴയപടി തുടരുന്നുണ്ടാവും. ശക്തവും വ്യാപകവുമായ ബോധവല്‍ക്കരണം മാത്രമാണ് ഇതിന് പരിഹാരം. ഏതാനും ഗ്രൂപ്പുകളില്‍ ഈ രീതി സ്വീകരിച്ചപ്പോള്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത് ആശ്വാസകരമാണ്. ഇപ്പോള്‍ ഈ ബോധവല്‍ക്കരണം പല ഗ്രൂപ്പുകളിലും തുടങ്ങിയിട്ടുണ്ടെന്നതും പ്രതീക്ഷക്ക് വക നല്‍കുന്നു.

രാജാവിന്റെ കുറിപ്പിലെ സ്വകാര്യം

പണ്ട്, വളരെ പണ്ട് 'വിവരപുരം' എന്നൊരു രാജ്യത്ത് 'സാങ്കേതികന്‍' എന്ന് പേരുള്ള ഒരു രാജാവുണ്ടായിരുന്നു. ഒരിക്കല്‍ രാജാവ് തന്റെ ഏറ്റവും വിശ്വസ്ഥനായ മന്ത്രിയെ വിളിച്ച് ചെറിയൊരു കുറിപ്പു കൈയ്യില്‍ കൊടുത്തു. 'ഇതിലെ വിവരം പരമ രഹസ്യമാണ് കെട്ടോ, ആരോടും പറയരുത്'. രാജാവ് പ്രത്യേകം ഉണര്‍ത്തി. 'ശരി പ്രഭോ'. മന്ത്രി സമ്മതിച്ചു. പക്ഷെ മന്ത്രിക്കുണ്ടോ ഉറക്കം വരുന്നു. രാത്രി തപ്പിത്തടഞ്ഞ് മൊബൈല്‍ ഫോണെടുത്ത് തന്റെ വാട്ട്സ്ആപ് ഗ്രൂപ്പില്‍ രാജാവിന്റെ പരമ രഹസ്യമായ കുറിപ്പ് പോസ്റ്റ് ചെയ്തു. 'സാങ്കേതികന്‍ രാജാവ് പറഞ്ഞ സ്വകാര്യമാണ്, ആര്‍ക്കും ഫോര്‍വേഡ് ചെയ്യരുതെ'ന്ന് പ്രത്യേകം അടിക്കുറിപ്പും എഴുതിച്ചേര്‍ത്തു.
മന്ത്രിയുടെ മെസ്സേജ് കിട്ടിയവരെല്ലാം തങ്ങള്‍ക്ക് ബന്ധമുള്ള ഇതര ഗ്രൂപ്പുകളിലേക്കും, അത് കിട്ടിയര്‍ അവിടുന്ന് വേറെ ഗ്രൂപ്പുകളിലേക്കും സന്ദേശം ഫോര്‍വേഡ് ചെയ്തുകൊണ്ടേയിരുന്നു. സംഗതി വാട്ട്സ്ആപ്പില്‍ വൈറലായി. അങ്ങനെ അവസാനം വാട്ട്സ്ആപിലൂടെത്തന്നെ രാജാവിന് തന്റെ പരമരഹസ്യമായ കുറിപ്പ് തിരിച്ചു കിട്ടി. അതൊന്നു വായിക്കണമല്ലോ. പക്ഷെ വെറും കുത്തിവരകള്‍ മാത്രം. ഒന്നും മനസ്സിലാകുന്നില്ല. ഉടനെ മന്ത്രിയെ വിളിച്ചുവരുത്തി ചോദിച്ചു. 'അന്ന് നോം തന്ന രഹസ്യ കുറിപ്പില്‍ എന്തായിരുന്നു എഴുതിയിരുന്നത്'. കുറേ ആലോചിച്ച ശേഷം മന്ത്രി പറഞ്ഞു. 'പ്രഭോ. അടിയനും അതറിയില്ല. കുറിപ്പ് വായിക്കാതെയാണ് അടിയനത് ഫോര്‍വേഡ് ചെയ്തത്..' രാജാവിന് സന്തോഷമായി. 'നല്ല മന്ത്രി തന്നെ'. രാജാവ് മന്ത്രിയെ വളരെയധികം അഭിനന്ദിച്ചു.
ഇത്രയൊക്കെ സംഭവിച്ച സ്ഥിതിക്ക് രാജാവ് മന്ത്രിക്ക് നല്‍കിയ കുറിപ്പിലെ വിവരം എന്തായിരുന്നുവെന്നറിയാന്‍ നമുക്കും താല്‍പര്യമുണ്ടാവുമല്ലോ. അതിതായിരുന്നു. 'വാട്ട്സ്ആപിലൂടെ ഫോര്‍വേഡ് ചെയ്യുന്നതൊന്നും ഒരിക്കലും വായിച്ചു നോക്കരുത്. കിട്ടിയത് അപ്പടിയങ്ങ് കണ്ണടച്ച് ഗ്രൂപ്പിലേക്ക് കയറ്റി വിട്ടേക്കുക'.

2012 ഒക്‌ടോബർ 4, വ്യാഴാഴ്‌ച

'വിക്കി' സംസ്‌കാരം


04

2001-ല്‍ ജിമ്മി വെയില്‍സ് എന്ന അമേരിക്കന്‍ ഗവേഷകന്‍, വിവരാന്വേഷണത്തിനും അത് ആര്‍ജ്ജിക്കുന്നതിനുമായി ആധുനിക മനുഷ്യന്‍ സ്വീകരിച്ചുവരുന്ന വ്യത്യസ്ത രീതികള്‍ വ്യാഖ്യാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്റര്‍നെറ്റില്‍ 'വിക്കിപീഡിയ' എന്ന സ്വതന്ത്ര വിജ്ഞാനകോശത്തിന് രൂപം നല്‍കി. അന്ന് തുടക്കമിട്ട ഈ ഓണ്‍ലൈന്‍ സംരംഭത്തില്‍ രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുടെ എണ്ണം ഇപ്പോള്‍ മുപ്പത്തഞ്ച് ദശലക്ഷമാണ്. 285 ലോകഭാഷകളിലായി ഇരുപത്തിമൂന്ന്് ദശലക്ഷം പേജുകളും 365 ദശലക്ഷം ഉപയോക്തക്കളുമായി വിക്കിപീഡിയ മുന്നേറുകയാണ്. പ്രസിദ്ധ ഇംഗ്ലീഷ് മാഗസിനായ 'നേച്ചര്‍' 2005-ല്‍ നടത്തിയ ഒരു പഠനത്തിലൂടെ ഇതിലെ വിവരങ്ങളുടെ സൂക്ഷ്മതയും ആധികാരികതയും എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ അത്രതന്നെ വരുമെന്ന് തെളിയിച്ചു.
 
നേരത്തെ, 1994-ല്‍ വാര്‍ഡ് കണ്ണിംഗ്ഹാം എന്ന അമേരിക്കന്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, താന്‍ നിര്‍മിച്ച കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറിന് WikiWikiWeb എന്നാണ് പേര് നല്‍കിയത്. വെബ്‌പേജ് നിര്‍മാണം അറിയാത്തവര്‍ക്കും ഇന്റര്‍നെറ്റില്‍ തങ്ങളുദ്ദേശിക്കുന്നത് പ്രസിദ്ധപ്പെടുത്താനുള്ള അവസരമൊരുക്കുകയായിരുന്നു ലക്ഷ്യം. അന്ന് ഇന്റര്‍നെറ്റ് ശൈശവ ദശയിലായിരുന്നു. ഇന്നത്തെപ്പോലെ കണ്ടന്റ് മാനേജ്‌മെന്റ് നിസ്റ്റം പോലുള്ള സാങ്കേതിക വിദ്യകളൊന്നും രംഗത്തെത്തിയിരുന്നില്ല. ഇന്റര്‍നെറ്റിന്റെ മൂര്‍ത്ത രൂപമായി മാറിയ World Wide Web (www) പോലും ഇതിന്റെ തൊട്ടുമുമ്പുള്ള വര്‍ഷമാണല്ലോ കടന്നുവരുന്നത്.

ഹോണോലുലു എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന Wiki Wiki Bus എന്ന പേരില്‍ നിന്നാണ് Wikipedia രൂപപ്പെട്ടത്. ഹാവായ് ഭാഷയില്‍ Wiki എന്നാല്‍ 'അതിവേഗം സഞ്ചരിക്കുന്നത്' എന്നര്‍ഥം. പുതുയുഗത്തിലെ വിവരാന്വേഷണ രീതിയില്‍ വിക്കിപീഡിയ വലിയ മാറ്റങ്ങളുണ്ടാക്കി. സേവനം സൗജന്യമാണെന്നത് മാത്രമല്ല വിവര സമ്പാദനത്തിലെ വേഗതയിലും ഇത് വിപ്ലവം സൃഷ്ടിച്ചു.

കാര്യങ്ങള്‍ ഗ്രഹിക്കാനും സംശയനിവാരണത്തിനുമൊക്കെ മുതിര്‍ന്നവരെയും പണ്ഡിതന്‍മാരെയും സമീപിച്ചിരുന്ന കാലം അവസാനിക്കുകയാണ്. ഏത് വിഷയം സംബന്ധിച്ചായാലും കൂടുതല്‍ പഠനത്തിനും റഫറന്‍സിനും ബുക്ക് സ്റ്റാളുകളും ലൈബ്രറികളും കയറിയിങ്ങിയിരുന്ന കാലവും അവസാനിക്കുകയാണ്. ഇതിനൊക്കെ പകരമായി പുതിയ തലമുറ കൂടുതല്‍ വേഗത്തിലും സൂക്ഷ്മമായും വിവരങ്ങള്‍ ലഭിക്കുന്ന ഇന്റര്‍നെറ്റിനെ ആശ്രിക്കുന്നുവെന്നതാണ് സത്യം.

ഇന്റനെറ്റിലെ ഒരു പ്രത്യേക ഇനം വെബ്‌സൈറ്റാണ് വിക്കിപീഡിയ. ലോകത്തെവിടെയുമുള്ള സന്ദര്‍ശകര്‍ക്ക് ഇതിന്റെ ഉള്ളടക്കത്തില്‍ മറ്റിത്തിരുത്തലും കൂട്ടിച്ചേര്‍ക്കലും നടത്താം. ഈ പ്രക്രിയയിലൂടെയാണ് വിക്കിപീഡിയ ഇന്ന് കാണുന്നതു പോലുള്ള അതിബൃഹത്തായ വിജ്ഞാന ശേഖരമായി മാറിയത്. ആര്‍ക്കും എന്തും കൂട്ടിച്ചേര്‍ക്കാമെന്ന് കരുതി ഇതിന്റെ ആധികാരികതയില്‍ സംശയം പുലര്‍ത്തേണ്ടതില്ല. ഇത്തരമൊരു സ്വതന്ത്ര സ്വഭാവമുള്ളതിനാല്‍ തന്നെ കാലം ചെല്ലുംതോറും ഇതിലെ വിവരങ്ങള്‍ സത്യസന്ധവും കൂടുതല്‍ സൂക്ഷ്മവുമായിത്തീരുന്നു. മാറ്റിത്തിരുത്തലുകള്‍ ഇതിനെ വിവരങ്ങളുടെ പൂര്‍ണ്ണതയിലെത്തിക്കുന്നുവെന്നതാണ് ശരി.
വിജ്ഞാന സമ്പാദനത്തില്‍ പുതിയൊരു സംസ്‌ക്കാരം. അതാണ് 'വിക്കി' സംസ്‌ക്കാരം. പ്രത്യേക സ്വഭാവമോ നേതൃത്വമോ ഇല്ല. സ്വന്തമായ എഡിറ്റോറിയല്‍ സമിതിയില്ല. വിവരസ്രോതസ്സുകള്‍ വ്യത്യസ്തമാണെന്ന് മാത്രമല്ല ചലനാത്മകവുമാണ്. അതെപ്പോഴും പരിവര്‍ത്തനത്തിനും പുതുക്കലിനും വിധേയമാണ്. കൂട്ടിച്ചേര്‍ക്കുന്ന വിവരം സത്യസന്ധവും ആധികാരികവുമാവണമെന്നല്ലാതെ മറ്റു വ്യവസ്ഥകളൊന്നുമില്ല. എന്നുവച്ച് അതിന്റെ നിര്‍മാതാവായ ജിമ്മി വെയില്‍സിനെ ആര്‍ക്കും അവഗണിക്കാനാവില്ല. ലോകത്തെങ്ങുമുള്ള വിക്കിപിഡിയുടെ സന്നദ്ധ സേവകരുടെ പരിശ്രമങ്ങളും അവഗണിക്കാനാവില്ല. 

2012 സെപ്റ്റംബർ 30, ഞായറാഴ്‌ച

സ്മാര്‍ട്ടാകുന്ന സ്മാര്‍ട്ട് ഫോണ്‍ വിപണി


1062

വരാനിരിക്കുന്ന മാസങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഒട്ടേറെ വിശേഷങ്ങളുമായിട്ടാണ് കടന്നെത്തുക. വിന്‍ഡോസ് ഫോണ്‍ 8, ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ ജില്ലി ബീന്‍ തുടങ്ങിയ ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍ അടിസ്ഥാനമാക്കി വിവിധ കമ്പനികള്‍ പുറത്തിറക്കുന്ന വ്യത്യസ്ത ഫോണുകളാണ് മുഖ്യ ഇനമായി വരുന്നത്. എച്ച്.ടി.സി  കമ്പനി പ്രഖ്യാപിച്ച Windows Phone 8X, Windows Phone 8S എന്നീ രണ്ട് ഫോണുകള്‍, നോക്കിയ പുറത്തിറക്കുന്ന ലൂമിയ 920, ലൂമിയ 820 ഫോണുകള്‍, സോണി എരിക്‌സന്റെ Xperia V, Xperia TX, Xperia J തുടങ്ങിയ ഫോണുകള്‍, ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന സാംസംഗിന്റെ Note II-ന് പുറമെ വിന്‍ഡോസ് ഫോണായ Ativ S, മോട്ടൊറോളയുടെ RAZR M, RAZR HD, ഹ്യൂവായ് കമ്പനിയുടെ Ascend G600, Ascend G330, എല്‍.ജിയുടെ Escape P870, Optimus L9 P760 തുടങ്ങിയ ഒട്ടേറെ ഉപകരണങ്ങളാണ് വിപണിയിലെത്തുന്നത്. ഒക്‌ടോബര്‍ അവസാന വാരത്തില്‍ നടക്കാനിരിക്കുന്ന വിന്‍ഡോസിന്റെ ഔപചാരിക ലോഞ്ചിംഗ് കാത്തിരിക്കുകയാണ് മൊബൈല്‍ കമ്പനികള്‍.

ഈ മാസം പുറത്തിറക്കിയ ആപ്പിളിന്റെ ഐഫോണ്‍ 5, ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സാംസംഗിന്റെയും ഇതര കമ്പനികളുടെയും സ്മാര്‍ട്ട് ഫോണുകള്‍ എന്നിവ കൂടിയാവുമ്പോള്‍ സ്മാര്‍ട് ഫോണ്‍ വിപണി ശരിക്കും സ്മാര്‍ട്ടായി മാറും.
എച്ച്.ടി.സിയുടെ വിന്‍ഡോസ് ഫോണ്‍ 8X ഏറെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നു. 4.3 ഇഞ്ച് സ്‌ക്രീന്‍, ഗൊറില്ല ഗ്ലാസ്, 1.5 GHz വേഗതയുള്ള ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍, 8 മെഗാപിക്‌സല്‍ ക്യാമറ തുടങ്ങിയ സവിശേഷതകള്‍ക്കൊപ്പം ഇതിന്റെ ഭാരവും താരതമ്യേന കുറവാണ്. 130 ഗ്രാം. ആകൃതിയില്‍ നോക്കിയയുടെ Lumia 920 ഫോണിനോട് സാമ്യമുണ്ടെങ്കിലും ലൂമിയയുടെ ഭാരം 185 ഗ്രാമാണ്. വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന ഈ രണ്ട് ഫോണുകള്‍ക്ക് പുറമെ സാംസംഗിന്റെ Ativ S ഫോണിനെയും ഈ ഗണത്തിലുള്‍പ്പെടുത്താം. പുതിയ ഫോണുകളുടെ വില ഇതുവരെ കമ്പനികള്‍ പ്രഖ്യാപിച്ചിട്ടില്ല.

സ്മാര്‍ട്ട് ഫോണുകളില്‍ പുതിയ വിന്‍ഡോസ് ഓപറേറ്റിംഗ് സിസ്റ്റം വരുന്നതോടെ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ മൈക്രോസോഫ്റ്റ് കമ്പനി തന്നെയായിരിക്കും. മൊബൈല്‍ ഉപകരണങ്ങളില്‍ വിന്‍ഡോസിന്റെ മൊബൈല്‍ പതിപ്പ് ഉപയോഗിക്കുന്നതിനായി ഒട്ടേറെ കമ്പനികള്‍ ഇതിനകം മൈക്രോസോഫ്റ്റുമായി കരാറുണ്ടാക്കി. നേരത്തെ ഈ മേഖലയില്‍ ആന്‍ഡ്രോയിഡിന്റെ ആധിപത്യം െൈമക്രോസോഫ്റ്റിന് ശക്തമായ വെല്ലുവിളിയായിരുന്നു.സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ആപ്പിള്‍ കമ്പനിയുടെ ഐഫോണിന്റെ ആധിപത്യം തകര്‍ക്കുക എന്നതും മൈക്രോസോഫ്റ്റിന്റെ ലക്ഷ്യമാണ്. മൈക്രോസോഫ്റ്റ് മാത്രമല്ല സാംസംഗ് പോലുള്ള ഒട്ടേറെ ഫോണ്‍ നിര്‍മ്മാതാക്കളും ആപ്പിളിന്റെ എതിരാളികളായി രംഗത്തുണ്ട്. അതിനാല്‍ തന്നെ ആന്‍ഡ്രോയിഡിന് പുറമെ വിന്‍ഡോസ് കൂടി രംഗത്തെത്തുന്നതോടെ ഐഫോണ്‍ വിപണിയും ശക്തമായ വെല്ലുവിളി നേരിടേണ്ടി വരും.
 
വിപണിയില്‍ മല്‍സരം കൂടുന്നതിനനുസരിച്ച് വിലക്കുറവും ഉപകരണങ്ങള്‍ക്ക് കൂടുതല്‍ വേഗതയും അധിക മെമ്മറിയും കൂടുതല്‍ കാര്യക്ഷമതയുമൊക്കെ പ്രതീക്ഷിക്കാം. സാംസംഗ് തങ്ങളുടെ പ്രധാന സ്മാര്‍ട്ട്‌ഫോണുകുളുടെയെല്ലാം വില ഈയിടെ ഗണ്യമായി കുറച്ചു. ഉപകരണങ്ങള്‍ക്ക് വില കുറക്കാതെ നോക്കിയക്കും ഇനി വിപണിയില്‍ പിടിച്ച് നില്‍ക്കാനാവില്ല. ഇതിന്റെയെല്ലാം അന്തിമമായ ഗുണം ഉപയോക്താക്കള്‍ക്കായിരിക്കും.

2012 സെപ്റ്റംബർ 29, ശനിയാഴ്‌ച

അടുത്ത ഊഴം ബയോടെക്‌നോളജിയുടേത്


വിവര സാങ്കേതികവിദ്യയുടെ വളര്‍ച്ചക്കൊപ്പം ലോകം അതിവേഗം മാറുകയാണ്. ഈ മാറ്റത്തിന്റെ ഗതി എങ്ങോട്ടാണെന്ന് നിര്‍വചിക്കാന്‍ പോലും സാധ്യമാകാത്ത രീതിയിലാണ് വേഗത. അതോടൊപ്പം അസ്ഥിരതയും പുതുയുഗത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. ആഗോളവല്‍ക്കരണവും അതുയര്‍ത്തുന്ന വെല്ലുവിളികളും ഒരുവശത്ത്. ഒപ്പം ടെക്നോളജിയുടെ കടന്നുകേറ്റത്തിലൂടെ പ്രത്യക്ഷമാകുന്ന പുതിയ അധിനിവേശങ്ങളുടെ അപായസൂചനകള്‍ മറുവശത്ത്. ടെക്നോളജിയുടെ ദുരുപയോഗത്തിലൂടെ സാമൂഹിക, സാംസ്ക്കാരിക രംഗങ്ങളില്‍ പ്രകടമാകുന്ന മൂല്യശോഷണം കണ്ടില്ലെന്ന് നടിക്കാന്‍ നമുക്കാവില്ല. ടെക്നോളജി ഉയര്‍ത്തുന്ന ഈ വെല്ലുവിളികളെ ടെക്നോളജി കൊണ്ടുതന്നെ നേരിടുക എന്നതാണ് നമ്മുടെ മുമ്പിലുള്ള ഒരേയൊരു വഴി. അതിനാല്‍ തന്നെ വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഇസ്ലാമിക പ്രവര്‍ത്തനങ്ങളില്‍ പ്രയോജനപ്പെടുത്താനുള്ള ഏത് ശ്രമവും അങ്ങേയറ്റം പ്രാധാന്യമര്‍ഹിക്കുന്നു.

ആഗോളവല്‍ക്കരണം യാഥാര്‍ഥ്യമായി പടിവാതിലിലെത്തുമ്പോള്‍ പുറംതിരിഞ്ഞ് നില്‍ക്കുന്നവര്‍ അതിന്റെ ഇരകളായിത്തീരുമെന്ന വസ്തുത മറക്കരുത്. ലോകത്തെ വന്‍കിട രാഷ്ട്രങ്ങളും കുത്തക സ്ഥാപനങ്ങളുമൊക്കെതന്നെ ഇന്ന് ഐ.ടിയെയാണ് തങ്ങളുടെ മുഖ്യ മാധ്യമവും ആയുധവുമായി ഉപയോഗപ്പെടുത്തുന്നത്. വിദ്യാഭ്യാസ രംഗത്ത് മാത്രല്ല, സാമ്പത്തിക രംഗം മുതല്‍ യുദ്ധരംഗത്ത് വരെ വിവര സാങ്കേതിക വിദ്യ ആധിപത്യമുറപ്പിച്ചുകഴിഞ്ഞു.

ഇന്‍ഫര്‍മേഷന്‍ ടെക്നോജളിക്ക് സ്വതന്ത്രമായ നിലനില്‍പില്ലെന്നതാണ് വാസ്തവം. അത് ടെലികമ്മ്യൂണിക്കേഷന്‍ ടെക്നോളജിയുമായി കൂട്ടുകൂടിയപ്പോഴാണല്ലോ നമുക്ക് ഇന്റര്‍നെറ്റും വേള്‍ഡ് വൈഡ് വെബുമൊക്കെ ലഭിച്ചത്. അങ്ങനെ 'ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്നോളജി' (വിവര സംവേദന സാങ്കേതികവിദ്യ) രൂപപ്പെട്ടു. അതിന്റെ തണലില്‍ ലോകത്ത് അരങ്ങേറിയ വിവര വിപ്ളവത്തിന് നാം സാക്ഷികളാണ്. കാര്‍ഷിക വിപ്ളവത്തിനും വ്യവസായ വിപ്ളവത്തിനും ശേഷമുള്ള മൂന്നാം തരംഗമായിട്ടാണ് നീരീക്ഷകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
അടുത്ത ഊഴം ബയോടെക്നോളജിയുടെതാണ്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും ബയോടെക്നോളജിയും കൂട്ടുചേരുന്നതോടെ ഇന്നത്തെ കമ്പ്യൂട്ടറും ഇതര ഇലക്ട്രോണിക് ഉപകരണങ്ങളും ജൈവ ഉപകരണങ്ങളായി രൂപപ്പെടുമെന്നാണ് നിരീക്ഷണം. രണ്ട് ടെക്നോളജിയും സമന്വയിക്കുന്ന 'ബയോഇന്‍ഫര്‍മാറ്റിക്സ്' രംഗം ഇന്ന് ഏറെ വികസിച്ചുവരികയാണ്. ഔഷധ നിര്‍മാണരംഗത്തും അന്തക വിത്തുകള്‍ ഉല്‍പാദിപ്പിക്കുന്നതിലും മാത്രല്ല, ജീവനെസ്സംബന്ധിച്ച അടിസ്ഥാന ധാരണയുണ്ടാക്കിയെടുക്കാന്‍ തന്നെ ഈ പഠനം വഴിയൊരുക്കുമത്രെ. ഈ മേഖലയിലെ ഗവേഷണങ്ങള്‍ക്കാവശ്യമായ വന്‍ വിവരശേഖരത്തെ ക്രോഡീകരിക്കാനും അപഗ്രഥിക്കാനും വിവരസാങ്കേതിക വിദ്യക്ക് സാധ്യമായിരിക്കുന്നു. മനുഷ്യശരീരത്തിലെ അടിസ്ഥാന ജീനുകള്‍ തിരിച്ചറിഞ്ഞ് ശ്രേണീപരമായി അടയാളപ്പെടുത്തുന്ന 'ഹ്യൂമണ്‍ ജീനോ മാപ്പിംഗ്' ഏറെക്കറെ സാധ്യമായിരിക്കുന്നുവെന്നാണ് ശാസ്ത്രലോകം അവകാശപ്പെടുന്നത്. ജൈവ ശാസ്ത്രരംഗത്തും ചികില്‍സാ രംഗത്തും ഇത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും.

വിവര വിദ്യക്കൊപ്പം ജൈവ സാങ്കേതിക വിദ്യ കൂടി പ്രയോജനപ്പെടുത്തി ജൈവ-ഇലക്ട്രോണിക് ഉപകരണങ്ങള്‍ സാധ്യമാണോ എന്നിടത്തേക്കാണ് പുതിയ ഗവേഷണങ്ങള്‍ നീങ്ങുന്നത്. വരാനിരിക്കുന്ന ഈ ജൈവ വിപ്ളവം ലോകത്ത് വരുത്തി വെക്കുന്ന മാറ്റങ്ങളും അതുമുഖേന സാധ്യമാകുന്ന നേട്ടങ്ങളും അതോടൊപ്പം അതിന്റെ അത്യന്തം ഭീബല്‍സമായ ഭവിഷ്യത്തുകളും എന്തെല്ലാമായിരിക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ ആര്‍ക്കും സാധ്യമാവില്ല. മൂല്യങ്ങള്‍ക്ക് ഒട്ടും വിലകല്‍പിക്കാത്തൊരു ലോകക്രമത്തില്‍ ഇത്തരം ടെക്നോളജികള്‍ മനുഷ്യനെ നയിക്കുന്നത് എങ്ങോട്ടായിരിക്കുമെന്നതും ആശങ്ക ഉളവാക്കുന്നു.
=======

2010 മേയ് 18, ചൊവ്വാഴ്ച

കരുത്താര്‍ജ്ജിക്കുന്ന മൊബൈല്‍ ഫോണുകള്‍




(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ മെയ് 2010 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

മൊബൈല്‍ ഫോണില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഓപറേറ്റിംഗ് സിസ്റ്റങ്ങളൊന്നും തന്നെ ടെക്നോളജിയുടെ ഇന്നത്തെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായ രുപത്തില്‍ പ്രയോജനപ്പെടുത്താന്‍ പ്രാപ്തമല്ലെന്നതാണ് സത്യം. കാരണം അവയൊക്കെ വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപകല്‍പന ചെയ്തവയാണ്. പുതിയ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് ഈ ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍ നിരന്തരം അപ്ഗ്രേഡ് ചെയ്യേണ്ടിയിരിക്കുന്നു. പുതിയ സൌകര്യങ്ങളും സവിശേഷതകളുമൊക്കെയുള്ള പുത്തന്‍ ഹാന്‍ഡ് സെറ്റുകളും നെറ്റ്വര്‍ക്കുകളുടെ പുതിയ തലമുറകളും പ്രത്യക്ഷമാകുമ്പോള്‍ ഇത് ഒഴിച്ചുകൂടാനാവാത്തതായിത്തീരുന്നു. മൊബൈല്‍ രംഗത്തെ മൂന്നാം തലമുറ നമ്മുടെ സംസ്ഥാനത്ത് എത്തിയപ്പോള്‍ മഹാഭൂരിഭാഗം ഉപയോക്താക്കളുടെ ഹാന്‍ഡ്സെറ്റുകള്‍ അത് സ്വീകരിക്കാന്‍ സജ്ജമായിരുന്നില്ല. 3G പ്രയോജനപ്പെടുത്തിയുള്ള വീഡിയോ കോണ്‍ഫറന്‍സിംഗ്, വീഡിയോ റിക്കാര്‍ഡിംഗ്, ടെലിവിഷന്‍ പ്രോഗ്രാമുകള്‍ ഡൌണ്‍ലോഡ് ചെയ്യല്‍, വേഗതയേറിയ ഇന്റര്‍നെറ്റ് സെര്‍ഫിംഗ്, മെസഞ്ചര്‍ പ്രോഗ്രാമുകളുടെ ഉപയോഗം ഇവയൊക്കെ നമ്മുടെ കൈപിടിയിലെത്തിയെങ്കിലും അവ പ്രയോജനപ്പെടുത്താന്‍ അനുയോജ്യമായ ഓപറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്ത ഹാന്‍ഡ്സെറ്റുകള്‍ അപൂര്‍വമാണ്. കമ്പ്യൂട്ടറിലെന്ന പോലെ ഒരേസമയത്ത് പല സോഫ്റ്റ്വെയറുകള്‍ മൊബൈലില്‍ പ്രവര്‍ത്തിപ്പിക്കുക എന്നതും ആവശ്യമായിരിക്കയാണ്. ഇതൊക്കെ പരിഗണിക്കുമ്പോള്‍ പഴയ ഓപറേറ്റിംഗ് സിസ്റ്റം അപ്ഗ്രേഡ് ചെയ്യുന്നതിനെക്കാള്‍ ഉത്തമം പുതിയവ വികസിപ്പിക്കലാണെന്നും നല്ലൊരു വിഭാഗം കണക്കാക്കുന്നു.

നെറ്റിലെ ഭീമന്‍മാരായ ഗൂഗിള്‍ പുറത്തിറക്കിയ പുതിയ മൊബൈല്‍ ഹാന്‍ഡ്സെറ്റായ നെക്സസ് വണ്‍ (Nexus One) ഗൂഗിള്‍ തന്നെ വികസിപ്പിച്ച ആന്‍ഡ്രോയിഡ് (Android) മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റം ഉള്‍ക്കൊള്ളുന്നു. ഓപണ്‍സോഴ്സ് ഓപറേറ്റിംഗ് സിസ്റ്റമായ ലിനക്സ് അവലംബാക്കി വികസിപ്പിച്ചതാണിത്. പ്രസിദ്ധ ഹാര്‍ഡ്സെറ്റ് നിര്‍മ്മാതാക്കളായ എച്ച്.ടി.സിയുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന നെക്സസ് വണ്‍ ഒരു സൂപ്പര്‍ ഫോണ്‍ തന്നെയായിരിക്കുമെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. തങ്ങളുടെ പുതിയ തലമുറ മൊബൈല്‍ ഫോണിന് നിലവിലെ സിമ്പിയന്‍ ഓപറേറ്റിംഗ് സിസ്റ്റം അനുയോജ്യമല്ലെന്ന് നോക്കിയയും മനസ്സിലാക്കിക്കഴിഞ്ഞു. അതിനാല്‍ തന്നെ ലിനക്സ് അവലംബമാക്കിയുള്ള മൊബൈല്‍ ഫോണ്‍ ഓപറേറ്റിംഗ് സിസ്റ്റം നോക്കിയയും രംഗത്തിറക്കിയിരിക്കയാണ്. തങ്ങളുടെ പുതിയ ഹാന്‍ഡ്സെറ്റായ N900 മോഡലില്‍ ഈ ഓപറേറ്റിംഗ് സസ്റ്റമാണ് നോക്കിയ ഉപയോഗിക്കുന്നത്. കമ്പ്യൂട്ടറിനെക്കാള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നുവെന്നതാണ് ഈ ഹാന്‍ഡ് സെറ്റിന്റെ പ്രത്യേകതയായി നോക്കിയ അവകാശപ്പെടുന്നത്.

മൊബൈല്‍ ഫോണിന്റെ അടിസ്ഥാന സൌകര്യം അതിലെ ഓഡിയോ സംവിധാനമാണല്ലോ. ടെക്സ്റ്റിനോടൊപ്പം എവിടെയും ശബ്ദം ഉള്‍പ്പെടുത്താനാവുമെന്നതാണ് ഗൂഗിള്‍ ആന്‍ഡ്രോയിഡ് സിസ്റ്റത്തിന്റെ സവിശേഷത. മെമ്മറി കൂട്ടാനുള്ള എസ്.ഡി കാര്‍ഡിലും സോഫ്റ്റ്വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തു പ്രവര്‍ത്തിപ്പിക്കാമെന്നതും ഇതിന്റെ സവിശേഷതയാണ്. ഒരു ജിഗാഹെര്‍ട്ട്സ് വേഗതയുള്ള പ്രോസസ്സര്‍, ഓപറേറ്റിംഗ് സിസ്റ്റവും സോഫ്റ്റ്വെയറുകളും പ്രവര്‍ത്തിക്കാനും ഡാറ്റ സൂക്ഷിക്കാനുമായി 1028 മെഗാബയ്റ്റ് മെമ്മറി. 32 ജിഗാബയ്റ്റ് വരെ സംഭരണ ശേഷിയുള്ള എസ്. ഡി കാര്‍ഡ് ഉപയോഗിക്കാന്‍ സൌകര്യം, 3.7 ഇഞ്ച് ഡിസ്പ്ലേ സ്ക്രീന്‍ എന്നിവക്ക് പുറമെ ഇതുപയോഗിച്ച് റിക്കാര്‍ഡ് ചെയ്യുന്ന വീഡിയോ ഫയലുകള്‍ വൈഫൈ വയര്‍ലെസ് സംവിധാനമുപയോഗിച്ച് യൂട്യൂബിലേക്ക് അപ്ലോഡ് ചെയ്യാനും സാധ്യമാണ്. ജി.പി.എസ് നേവിഗേഷന്‍, ബ്ലൂടൂത്ത് എന്നിവ ഉള്‍ക്കൊള്ളുന്ന ഈ ഫോണ്‍ ഉപയോഗിച്ച് ഏഴ് മണിക്കൂര്‍ തുടര്‍ച്ചയായി വീഡിയോ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. www.google.com/phone എന്ന ലിങ്കിലൂടെ ഇതിന്റെ പൂര്‍ണ്ണ വിവരം ലഭിക്കും.

സാധാരണക്കാരെസ്സംബന്ധിച്ചേടത്തോളം നോക്കിയ എന്നത് മൊബൈല്‍ ഫോണിന്റെ പര്യായം തന്നെ. ലോകത്ത് വില്പന നടത്തുന്ന മൊബൈല്‍ ഹാന്‍ഡ്സെറ്റുകളില്‍ നോക്കിയയുടെ വിഹിതം മുപ്പത്തൊമ്പത് ശതമാനം വരുമെന്നാണ് കണക്ക്. നോക്കിയയുടെ സാധാരണ ഹാന്‍ഡ്സെറ്റുകളില്‍ നിന്ന് ഭിന്നമായി ഏറ്റവും പുതിയ ഫോണുകളിലൊന്നായ N900, ലിനക്സ് അവലംബമാക്കിയുള്ള പുതിയ ഓപറേറ്റിംഗ് സിസ്റ്റവുമായിട്ടാണ് വിപണിയിലെത്തുന്നത്. നോക്കിയയുടെ ഭാഗത്തുനിന്നുള്ള പുതിയൊരു ചുവടുവെപ്പാണിത്. ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ പേര് മായ്മോ 5 (Maemo 5) എന്നാണ്. സ്മാര്‍ട്ട് ഫോണുകളിലെ പുതിയ തലമുറയുടെ സൌകര്യങ്ങളെല്ലാം ലഭിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് ഈ ഫോണ്‍ നന്നായി ഇഷ്ടപ്പെടാതിരിക്കില്ല. സാധാരണ ഡെസ്ക്ക് ടോപ് കമ്പ്യൂട്ടറിന്റെ മിക്ക സവിശേഷതകളും ഇതുള്‍ക്കൊള്ളുന്നു. അങ്ങേയറ്റം കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നതിന് വേണ്ടി മൂന്ന് പ്രോസസ്സറുകളാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഉയര്‍ന്ന മെമ്മറി കപ്പാസിറ്റി, ടച്ച് സ്ക്രീന്‍, ഭേദപ്പെട്ട ബ്രൌസിംഗ് സൌകര്യം, കമ്പ്യൂട്ടറിലെന്ന പോലെ ഒരേസമയം ഒന്നിലധികം ആപ്ളിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള മള്‍ട്ടി ടാസ്കിംഗ് സംവിധാണം തുടങ്ങിയവ ഇതിന്റെ സവിശേഷതകളാണ്. ഓഫീസ് പാക്കേജിലെ ഡോക്യുമെന്റ് ഫയലുകളും പി.ഡി.എഫ് ഫയലുകളും വായിച്ച് കേള്‍ക്കാന്‍ ഇതില്‍ സൌകര്യമൊരുക്കിയിരിക്കുന്നുവെന്നറിയുമ്പോള്‍ മൊബൈല്‍ ടെക്നോളജി വളരുകയാണെന്ന് നമുക്ക് തറപ്പിച്ച് പറയാനാവും. ഫെയ്സ് ബുക്ക്, ഓര്‍ക്കൂട്ട് തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്കിലെ കൂട്ടുകാരുമായി ഏതുസമയവും സന്ദേശങ്ങള്‍ കൈമാറും ഇതില്‍ സൌകര്യമുണ്ട്.

ഇന്റര്‍നെറ്റ്, മള്‍ട്ടമീഡിയ, പ്രോഗ്രാമിംഗ്, ഗ്രാഫിക്സ്, ജി.പി.എസ് നേവിഗേഷന്‍ തുടങ്ങിയ വ്യത്യസ്ത ഇനങ്ങളിലായി ധാരാളം ആപ്ളിക്കേഷനുകള്‍ ഇതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധ്യമാണ്. 600 Mhz പ്രോസസ്സര്‍, 256 മെഗാബയ്റ്റ് റാം, 32 ജിഗാബയ്റ്റ് സ്റ്റോറേജ് കപ്പാസിറ്റി, 3.5" ടച്ച് സ്ക്രീന്‍, ഓട്ടോഫോക്കസ് സൌകര്യമുള്ള അത്യാധുനിക ക്യാമറ തുടങ്ങിയവയും ഇതിന്റെ സവിശേഷതകളാണ്. മൊസില്ല ഫയര്‍ഫോക്സ് ബ്രൌസറിന്റെ മൊബൈല്‍ പതിപ്പ് ഉപയോഗിക്കുന്നതിനാല്‍ സാധാരാണ മൊബൈല്‍ ബ്രൌസറുകളില്‍ നിന്ന് വ്യത്യസ്തമായി മിക്ക വെബ്സൈറ്റുകളും ഇതില്‍ ലഭിക്കുന്നതാണ്. സ്മാര്‍ട്ട് ഫോണ്‍ എന്നതിലുപരി ഒരു സമ്പൂര്‍ണ്ണ ഹാന്‍ഡ്ഹെല്‍ഡ് കമ്പ്യൂട്ടറെന്ന വിശേഷണം ഇതര്‍ഹിക്കുന്നു.

ട്വിറ്റര്‍, ഫെയ്സ്ബുക്ക്, ഓര്‍ക്കൂട്ട് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ കൂട്ടുകാരുമായി സ്ഥിരമായി ബന്ധപ്പെടുന്ന യുവാക്കളെ ലക്ഷ്യമാക്കി സാംസംഗ് കമ്പനി തങ്ങളുടെ കോര്‍ബി (Corby) സീരീസ് ഫോണുകള്‍ വിപണിയിലിറക്കിയിരിക്കയാണ്. അതീവ സുന്ദരവും അതേസമയം പോക്കറ്റിലൊതുങ്ങുന്ന വിലയും ഇതിന്റെ ഗുണങ്ങളാണ്. കോര്‍ബി ടച്ച്, കോര്‍ബി മെസഞ്ചര്‍ എന്നീ ഏറ്റവും പുതിയ മോഡലുകളുപയോഗിച്ച് കമ്പ്യൂട്ടറിലെന്ന പോലെ വ്യത്യസ്ത സോഫ്റ്റ്വെയറുകളും പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. കമ്പനിയുടെ
വെബ്സൈറ്റില്‍ നിന്ന് ആവശ്യമായ സോഫ്റ്റ്വെയറുകള്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള സൌകര്യമുണ്ട്.

ഇത് മൊബൈല്‍ ഫോണ്‍ മോഡലുകളുടെ കാലമാണല്ലോ. ആപ്പിളിന്റെ പ്രസിദ്ധമായ ഐഫോണിന്റെ കടുത്ത എതിരാളിയായി മോട്ടറോള വിപണിയിലിറക്കിയ ഡ്രോയിഡ് (Droid) അനേകം ആപ്ളിക്കേഷനുകളുടെ ഫോണ്‍ എന്ന വിശേഷണമാണര്‍ഹിക്കുന്നത്. ഐപോഡ് പോലെ ടച്ച് സ്ക്രീന്‍, വൈഫൈ വയര്‍ലെസ് കണക്ഷന്‍, സംഗീതത്തിനും വീഡിയോക്കും പ്രത്യേകം പരിഗണന, ഇന്റര്‍നെറ്റ് ബ്രൌസിംഗ്, ഇ^മെയില്‍, ജി.പി.എസ് തുടങ്ങിയ ഒട്ടേറെ സൌകര്യങ്ങള്‍ ഇതുള്‍ക്കൊള്ളുന്നു. വ്യത്യസ്ത ആപ്ളിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നതോടെ ഇത് ജി.പി.എസ് നേവിഗേറ്റര്‍, മ്യൂസിക് ഇന്‍സ്ട്രുമെന്റ്, മെഡിക്കല്‍ എക്യുപ്മെന്റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.

ഗൂഗിള്‍ മൊബൈല്‍ ഫോണുമായി വിപണിലെത്തിയതുപോലെ മൈക്രോസോഫ്റ്റ് കോര്‍പറേഷനും രണ്ട് ഇനം സ്മാര്‍ട്ട് ഫോണുകളുമായി അരങ്ങിലെത്തുകയാണ്. സോഷ്യല്‍ നെറ്റ്വര്‍ക്ക് ഉപയോക്താക്കളായ യുവാക്കളെയാണ് ഇവ ലക്ഷ്യമാക്കുന്നത്. ഐഫാണും ബ്ലാക്ബെറിയുമൊക്കെ അരങ്ങുതകര്‍ക്കുന്ന വിപണിയില്‍ ഒരു കൈ നോക്കാന്‍ തന്നെയാണ് ഈ സോഫ്റ്റ്വെയര്‍ ഭീമന്‍മാരുടെ ഒരുക്കം. ഒന്ന് കോഴിമുട്ടക്ക് സമാനമായ ആകൃതി. മറ്റൊന്ന് ദീര്‍ഘ ചതുരത്തിലുള്ള മോഡല്‍. അതങ്ങനെത്തന്നെയാണെന്ന് തറപ്പിച്ച് പറയാനും വയ്യ. അതേതായാലും ഇത് മൈക്രോസോഫ്റ്റിന്റെ രൂപകല്‍പനയാണ്. മൈക്രോസോഫ്റ്റിനു വേണ്ടി 'ഷാര്‍പ്' കമ്പനിയാണ് ഹാന്‍ഡ് സെറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. നാല് ജിഗാബയ്റ്റ് ഇന്‍ബില്‍റ്റ് മെമ്മറി, അഞ്ച് മെഗാപിക്സല്‍ ക്യാമറ, ടച്ച് സ്ക്രീന്‍ തുടങ്ങിയവയൊക്കെ ഇവയുടെ സവിശേഷതകളാണ്. വിന്‍ഡോസ് മൊബൈലിന്റെ പ്രത്യേകം രൂപകല്‍പന ചെയ്ത ഓപറേറ്റിംഗ് സിസ്റ്റമാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്.

അങ്ങേയറ്റം വ്യക്തതയും തെളിച്ചവുമുള്ള സ്ക്രീന്‍, ടച്ച് സ്ക്രീനിന് പകരം മൊബൈലിന്റെ പിന്‍വശത്തെ സ്പര്‍ശനം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഹാന്‍ഡ് സെറ്റുകള്‍. ചില ഹാന്‍ഡ് സെറ്റുകള്‍ക്ക് രണ്ട് സ്ക്രീനുകള്‍, ചില സെറ്റുകള്‍ രണ്ട് അഡീഷനല്‍ സ്ക്രീനുകള്‍ കൂടി ഘടിപ്പിച്ച് ഒരേസമയം മൂന്ന് ടി.വി. പ്രോഗ്രാമുകള്‍ കാണാന്‍ സൌകര്യം. അഞ്ച് ദിവസം വരെ തുടച്ചയായി സംഗീതമാസ്വദിച്ചാലും തീരാത്ത ബാറ്ററി ബാക്കപ്പ്, മൊബൈല്‍ ഫോണില്‍ ബ്ലൂറേ ഡിഡ്ക്കുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സൌകര്യം, പതിനാല് മെഗാപിക്സല്‍ വരെ വ്യക്തതയുള്ള ക്യാമറ, കൈകൊണ്ടുള്ള ആംഗ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന സെറ്റുകള്‍, അത്യാധുനിക സംവിധാനങ്ങള്‍ കൂട്ടിയിണക്കുന്ന വിന്‍ഡോസ് മൊബൈല്‍ 7, സിംബിയാന്‍ 3, ആന്‍ഡ്രോയിഡ് തുടങ്ങിയ ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍, അങ്ങേയറ്റം കാര്യക്ഷമതയും വേഗതയുമുള്ള പ്രോസസറുകള്‍, ഗ്രാഫിക്സുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേകം പ്രോസസറുകള്‍, ഒരേസമയം മെബൈല്‍ ഫോണിലും കമ്പ്യൂട്ടറിലും കാറിലും ടി.വിയിലും ഒരുപോലെ പ്രവര്‍ത്തിപ്പിക്കാന്‍ രൂപകല്‍പന ചെയ്ത സോഫ്റ്റ്വെയറുകള്‍... ഇതൊക്കെയാണ് നിലവില്‍ ലഭ്യമായി വരുന്ന പുതിയ മൊബൈല്‍ ലോകം. അതനുസരിച്ച് നമ്മുടെ സമൂഹവും മാറുകയാണ്. മാറ്റങ്ങളുടെ ലോകത്തേക്ക്. ആധുനിക മനുഷ്യന്റെ ജീവിയ ചര്യയും സ്വഭാവ രീതികളും ടെക്നോളജിയുടെ വികസനത്തിനനുസരിച്ച് മാറുകയാണ്. അതേസമയം ഇത്തരം ഫോണുകളുമായി മല്‍സരിക്കാന്‍ ഐപാഡ്, ഓപണ്‍ ടാപ്ലറ്റ്, ആഡം തുടങ്ങിയ കമ്പ്യൂട്ടര്‍ സെറ്റുകളും രംഗത്തെത്തുകയാണ്. അങ്ങനെ കമ്പ്യൂട്ടറും മൊബൈല്‍ ഫോണുകളും ഒന്നായിത്തീരുന്ന ലോകമാണ് വരാനിരിക്കുന്നത്.
==================

2010 ഏപ്രിൽ 23, വെള്ളിയാഴ്‌ച

'തഫ്ഹീമുല്‍ ഖുര്‍ആന്‍' വെബ് പതിപ്പ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: പ്രമുഖ പണ്ഡിതന്‍ മൌലാനാ മൌദൂദിയുടെ വിഖ്യാത ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ 'തഫ്ഹീമുല്‍ ഖുര്‍ആന്റെ' മലയാളം പതിപ്പ് ഇനി മുതല്‍ ഇന്റര്‍നെറ്റിലും. ഓണ്‍ലൈന്‍ എഡിഷന്‍ ഉദ്ഘാടനം കോഴിക്കോട് ഹിറ സെന്ററില്‍ നടന്ന ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി കേരളാ അമീര്‍ ടി. ആരിഫലി നിര്‍വഹിച്ചു. മൌദൂദിയുടെ ഗ്രന്ഥങ്ങള്‍ അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിന് ശാന്തപുരം അല്‍ജാമിഅ കേന്ദ്രീകരിച്ച് പദ്ധതി തയാറാക്കുമെന്നും അമീര്‍ പറഞ്ഞു.
ശൈഖ് മുഹമ്മദ് കാരക്കുന്ന് അധ്യക്ഷത വഹിച്ചു. പി.മുഹമ്മദ് കുട്ടശേãരി, വി.കെ. അലി, ഒ. അബ്ദുറഹ്മാന്‍, ടി.കെ. ഉബൈദ് എന്നിവര്‍ സംസാരിച്ചു. വി.കെ. അബ്ദു സ്വാഗതവും കെ.എ. നാസര്‍ നന്ദിയും പറഞ്ഞു. നേരത്തെ ഇറങ്ങിയ സോഫ്റ്റ്വെയര്‍ പതിപ്പിന്റെ സവിശേഷതകള്‍ക്കൊപ്പം പുതിയ സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് വെബ് പതിപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ലോക പ്രശസ്തരായ 14 'ഖാരിഉ'കളുടെ പാരായണം കേള്‍ക്കാന്‍ സൌകര്യമൊരുക്കിയിട്ടുണ്ട്. തഫ്ഹീമിന്റെ മലയാളം പദങ്ങളില്‍ സര്‍ച്ച് ചെയ്യാനുള്ള സൌകര്യവും വെബ് പതിപ്പിന്റെ പ്രത്യേകതയാണ്. ഖുര്‍ആന്റെ ഇംഗ്ലീഷ് മൊഴിമാറ്റത്തിന്റെ ഓഡിയോ ആവിഷ്കാരം കേള്‍ക്കാനും സംവിധാനമുണ്ട്.http://www.thafheem.net/എന്നതാണ് വിലാസം.
http://www.thafheem.net/

2010 ഏപ്രിൽ 15, വ്യാഴാഴ്‌ച

തഫ്ഹീമുല്‍ ഖുര്‍ആന്‍ മലയാളം പതിപ്പ് ഇനി ഇന്‍ന്റര്‍നെറ്റിലും


(പ്രബോധനം ആഴ്ചപ്പതിപ്പ് 2010 ഏപ്രില്‍ 17 (വാള്യം 66/ലക്കം 44) പ്രസിദ്ധീകരിച്ച ലേഖനം)

തഫ്ഹീമുല്‍ ഖുര്‍ആന്റെ മലയാളം ഡിജിറ്റല്‍ പതിപ്പ് ഇനി ഇന്റര്‍നെറ്റിലും ലഭ്യമാവുകയാണ്. നേരത്തെ സി.ഡി, ഡി.വി.ഡി രൂപത്തില്‍ ലഭ്യമായ സോഫ്റ്റ്വെയര്‍ പതിപ്പിന്റെ എല്ലാ സവിശേഷതകളും നിലനിര്‍ത്തിയതോടൊപ്പം ഏതാനും പുതിയ സേവനങ്ങള്‍ കുടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് വെബ് പതിപ്പിന് രൂപകല്‍പന ചെയ്തിരിക്കുന്നത്.

ഇന്റര്‍നെറ്റിലൂടെ ലഭ്യമാക്കാവുന്ന അറിവിന്റെ ശേഖരം അപരിമേയമാണ്. വിശുദ്ധ ഖുര്‍ആന്‍ ഉള്‍പ്പെടെയുള്ള ഇസ്ലാമിക വിജ്ഞാനങ്ങള്‍ക്ക് ഇന്ന് ഇന്റര്‍നെറ്റില്‍ വലിയൊരു ശേഖരം തന്നെയുണ്ട്. ഖുര്‍ആന്റെ നുറുക്കണക്കിന് വ്യാഖ്യാന ഗ്രന്ഥങ്ങളും വിവിധ ലോക ഭാഷകളിലേക്കുള്ള മൊഴിമാറ്റങ്ങളും വ്യത്യസ്ത ഖാരിഉകളുടെ വിവിധ രീതിയിലെ ഖുര്‍ആന്‍ പാരായണങ്ങളും ഖുര്‍ആന്‍ വിജ്ഞാനങ്ങളും ഖുര്‍ആന്‍ പഠനവുമായി ബന്ധപ്പെട്ട ഓഡിയോ, വീഡിയോ ശേഖരങ്ങളും നെറ്റില്‍ ലഭ്യമാണ്. ഇക്കൂട്ടത്തില്‍ മലയാള ഭാഷക്ക് കാര്യമായ വിഹിതമുണ്ടായിരുന്നില്ലെന്നതാണ് സത്യം. ഈ വിടവ് നികത്താന്‍ തഫ്ഹീമുര്‍ ഖുര്‍ആന്റെ മലയാളം വെബ് എഡിഷന് ഏറെക്കുറെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കാം.

ടെക്നോളജിയുടെ വളര്‍ച്ചയും വികസനവുമനുസരിച്ച് ആധുനിക മനുഷ്യന്റെ ശീലങ്ങളും മാറിവരുന്നു. പുസ്തകത്താളുകളില്‍ നിന്ന് നമ്മുടെ വായനശീലം കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക് അതിവേഗം പറിച്ചു നടപ്പെടുകയാണ്. പുസ്തകത്തെ അപേക്ഷിച്ച് ഡിജിറ്റല്‍ വായനക്ക് ഒരുപാട് മികവുകളുണ്ട്. ഈ മികവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ലോകപ്രശസ്ത പണ്ഡിതനായ സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയുടെ വിഖ്യാത ഖുര്‍ആന്‍ വ്യഖ്യാന ഗ്രന്ഥമായ തഫ്ഹീമുല്‍ ഖുര്‍ആന്റെ മലയാളം കമ്പ്യൂട്ടര്‍ പതിപ്പിന്റെ നിര്‍മ്മാണം നടന്നത്. കോഴിക്കോട് ഹിറാ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന 'ധര്‍മധാര'യുടെ ആഭിമുഖ്യത്തില്‍ പണ്ഡിതരും കമ്പ്യൂട്ടര്‍ വിഗദ്ധരുമടങ്ങുന്ന ഒരുകൂട്ടം പ്രവര്‍ത്തകരുടെ ഒന്നേകാല്‍ വര്‍ഷത്തോളം നിണ്ടുനിന്ന ആത്മാര്‍ത്ഥമായ സഹകരണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലസിദ്ധിയെന്ന നിലക്ക് പുറത്തിറങ്ങിയ സോഫ്റ്റ്വെയര്‍ മലയാളി സമൂഹം അത്യധികം ആവേശത്തോടെയാണ് ഏറ്റുവാങ്ങിയത്. ലളിതമായ മുഖപ്പേജ്, ഉപയോക്താവുമായി പെട്ടെന്ന് സൌഹൃദത്തിലാവുന്ന സോഫ്റ്റ്വെയര്‍ ഘടന, എളുപ്പത്തില്‍ പരിശീലിക്കാവുന്ന ഉപയോഗക്രമം തുടങ്ങിയവയൊക്കെ ഡിജിറ്റല്‍ പതിപ്പിന്റെ സവിശേഷതകളായിരുന്നു.

ഉസ്മാനി ലിപി, ഖുര്‍ആന്‍ പദങ്ങളുടെ വാക്കര്‍ത്ഥം, മയാളത്തിലും ഇംഗ്ലീഷിലും ആയത്തുകളുടെ അര്‍ത്ഥം, വ്യത്യസ്ത രീതികളില്‍ ഇന്‍ഡക്സ് സൌകര്യം, ഖുര്‍ആന്‍ ആദ്യം മുതല്‍ പേജ് മറിച്ച് വായിക്കാനും പാരായണം കേള്‍ക്കാനും സൌകര്യം, മൂന്ന് പ്രശസ്ത ഖാരിഉകളുടെ പാരായണം, തഫ്ഹീമിലെ ആയിരക്കണക്കിന് പദങ്ങളുടെ വിശദീകരണം, വിപുലമായ സെര്‍ച്ച് സൌകര്യം, തജീവീദ് പഠനത്തിന് പ്രത്യേകം സംവിധാനം, സന്ദര്‍ഭോചിതമായി തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെയും മാപ്പുകളുടെയും ശേഖരം, വീഡിയോ ക്ലിപ്പുകള്‍, ഖുര്‍ആന്‍ പഠനത്തിലേക്ക് വെളിച്ചം പകരുന്ന ഈടുറ്റ ലേഖനങ്ങള്‍, ഖുര്‍ആന്‍ ക്വിസ് തുടങ്ങിയ ഉള്ളടക്കങ്ങള്‍ ഇതിനെ കിടയറ്റ സോഫ്റ്റ്വെയറാക്കി. കേവലം പേജ് മറിച്ചുള്ള വിരസമായ വായനാ രീതിക്ക് പകരം ഡിജിറ്റല്‍ സംവിധാനത്തിന്റെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തി തഫ്ഹീമുല്‍ ഖൂര്‍ആന്റെ വിവര വൈപുല്യങ്ങളിലേക്ക് അനായാസം വായനക്കാരെ എത്തിക്കാനാവശ്യമായ മാര്‍ഗങ്ങള്‍ അവലംബമാക്കിയപ്പോള്‍ മലയാളം സോഫ്റ്റ്വെയര്‍ വികസനരംഗത്ത് പുതിയൊരു മുന്നേറ്റത്തിന് തന്നെ തുടക്കം കുറിക്കുകയായിരുന്നു.

സോഫ്റ്റ്വെയര്‍ പതിപ്പിന്റെ എല്ലാ സൌകര്യങ്ങളും ലഭ്യമാകുന്നതോടൊപ്പം വെബ് പതിപ്പില്‍ ഏതാനും പുതിയ സേവനങ്ങളും സൌകര്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്ന് സൂചിപ്പിച്ചു. നേരത്തെ ലഭ്യമായിരുന്ന അലി അബ്ദുറഹ്മാന്‍ അല്‍ഹുദൈഫി, അഹ്മദ് അല്‍അജമി, സഅദ് അല്‍ഗാംദി എന്നിവരുടെ പാരായണത്തിന് പുറമെ അബ്ദുല്‍ബാസിത്വ്, മുഹമ്മദ് അയ്യൂബ്, അബ്ദുല്ല ബസ്ഫര്‍, മഹ്മൂദ് ഹുസരി, മിന്‍ശാവി, ഹാനി റാഫി, മസ്ജിദുല്‍ ഹറാമിലെ ഇമാമുമാരായ ശൈഖ് സുദൈസ്, ശുറൈം തുടങ്ങിയ പതിനാറ് ലോകപ്രശസ്ത ഖാരിഉകളുടെ പാരായണം തിരഞ്ഞെടുത്ത് കേള്‍ക്കാന്‍ വെബ് പതിപ്പില്‍ സൌകര്യമുണ്ട്. ഈ രീതിയില്‍ വിശുദ്ധ ഖുര്‍ആന്റെ ഇംഗ്ലീഷ് മൊഴിമാറ്റത്തിന്റെ ഓഡിയോ ആവിഷ്ക്കാരവും കേള്‍ക്കാന്‍ സംവിധാനമൊരുക്കിയിരിക്കുന്നു. ഈ സേവനങ്ങളും ഖൂര്‍ആന്‍ സൂക്തങ്ങളുടെ അറബിക് ടെക്സ്റ്റും 'തന്‍സീല്‍ ഡോട്ട് ഇന്‍ഫോ' (tanzil.info) എന്ന വെബ്സൈറ്റുമായി സഹകരിച്ചാണ് ലഭ്യമാക്കിയിരിക്കുന്നത്. അറബിക് യൂണികോഡില്‍ തയ്യാറാക്കി സ്വതന്ത്ര ഉപയോഗത്തിനായി സമര്‍പ്പിക്കപ്പെട്ട ഇതിലെ ഖുര്‍ആന്‍ ടെക്സ്റ്റ് അത്യധികം ആകര്‍ഷകമാണ്.

തഫ്ഹീമിന്റെ മലയാളം പദങ്ങളില്‍ സെര്‍ച്ച് ചെയ്യാനുള്ള സൌകര്യവും വെബ് പതിപ്പിന്റെ പ്രത്യേകതയാണ്. സ്ക്രീനിന്റെ ഇടതുഭാഗത്ത് പ്രത്യക്ഷമാകുന്ന കീബോര്‍ഡ് ലേഔട്ടില്‍ മൌസ് ക്ലിക് ചെയ്തുകൊണ്ട് പദങ്ങള്‍ നല്‍കാവുന്നതാണ്. ഖുര്‍ആന്‍ പദങ്ങളിലെ സെര്‍ച്ച് എളുപ്പമാക്കുന്നതിനും ഈ സൌകര്യമേര്‍പ്പെടുത്തിയിരിക്കുന്നു. സോഫ്റ്റ്വെയര്‍ പതിപ്പിനെ അപേക്ഷിച്ച് വെബ് പതിപ്പിന്റെ പേജ് രൂപകല്‍പന കുറച്ചുകൂടി ലളിതവും ആകര്‍ഷകവുമാണ്. പേജ് ഡിസ്പ്ലേ ഘടനയുടെ സങ്കീര്‍ണ്ണതകള്‍ പരമാവധി ഒഴിവാക്കി അതിവേഗം വിവരങ്ങള്‍ ലഭിക്കാനുള്ള സങ്കേതങ്ങളാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ തഫ്ഹീം പേജുകളുടെ ഇടതുവശത്തായി ക്രമീകരിച്ച മെനുകളില്‍ മൌസ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് ബന്ധപ്പെട്ട ഉപപേജുകളിലേക്ക് അതിവേഗം എത്തിപ്പെടാവുന്നതാണ്.വിശുദ്ധ ഖുര്‍ആന്‍ സംബന്ധിച്ച കൂടുതല്‍ പഠനത്തിന് സഹായകമായ
ഏതാനും സൈറ്റുകളിലേക്കുള്ള ലിങ്കുകളും ഇതില്‍ പ്രവര്‍ത്തിക്കുന്നു.

2008 ഒക്ടോബറില്‍ തഫ്ഹീമുല്‍ഖുര്‍ആന്റെ മലയാളം ഡിജിറ്റല്‍ പതിപ്പ് പുറത്തിറക്കിയപ്പോള്‍ തന്നെ ഇതിന് ഒരു സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ പതിപ്പ് കൂടി ഉണ്ടാവണമെന്ന് പല ഭാഗത്തുനിന്നും ആവശ്യമുയര്‍ത്തിരുന്നു. തുടര്‍ന്ന്, വ്യത്യസ്ത തലങ്ങളില്‍ നടന്ന ചര്‍ച്ചകളിലൂടെ വെബ് എഡിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രായോഗിക രൂപം ലഭിക്കുകയായിരുന്നു. ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിന്റെ വെബ്സൈറ്റ് കോര്‍ഡിനേറ്ററായ കെ.എ. നാസറിന്റെ നേതൃത്വത്തില്‍ ഒരുപറ്റം നിസ്വാര്‍ഥരായ പ്രവര്‍ത്തകര്‍ ഏറെക്കുറെ സേവന വ്യവസ്ഥയില്‍ തന്നെ ഈ പ്രവര്‍ത്തനം ഏറ്റെടുക്കുകയും ചെയ്തു. വെബ് പതിപ്പിന്റെ ഡാറ്റാബെയ്സ് തയ്യാറാക്കിയ കെ.ടി. ഹനീഫ്, സൈറ്റിന്റെ രൂപകല്‍പനയില്‍ മുഖ്യ പങ്കുവഹിച്ച ഷൈജര്‍ നവാസ്, ഇതിന്റെ പൂര്‍ണതക്ക് വേണ്ടി ആത്മാര്‍ഥമായ സേവനം കാഴ്ചവെച്ച നബീല്‍ കല്ലായില്‍, ടി. അഹ്മദ് മുഹ്സിന്‍, സി.ടി. അബൂദര്‍റ്, ഹാഫിസ് മായനാട്, ശഹീര്‍ മായനാട്, ശിഫാന കല്ലായി, അന്‍ഷദ് വണ്ടാനം, ജലീല്‍ ഒതളൂര്‍ എന്നിവരുടെ സേവനങ്ങള്‍ ഇവിടെ പ്രത്യേകം പരാമര്‍ശിക്കേണ്ടിയിരിക്കുന്നു.

തെറ്റുകുകളോ അബദ്ധങ്ങളോ കണ്ടത്തിയാല്‍ അതാത് സമയത്തുതന്നെ ഡാറ്റാബെയ്സില്‍ ആവശ്യമായി മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുമെന്നത് വെബ് പതിപ്പിന്റെ മറ്റൊരു സവിശേഷതയായി കണക്കാക്കുന്നു. 'തഫ്ഹീം ഡോട്ട് നെറ്റ്' (http://thafheem.net) എന്നാണ് വിലാസം. ഏപ്രീല്‍ 20^ന് ചൊവ്വാഴ്ച നടക്കുന്ന ഔദ്യോഗിക ലോഞ്ചിംഗിനെത്തുടര്‍ന്ന് ലോകത്തെങ്ങുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് വെബ് പതിപ്പ് ലഭ്യമാകുന്നതാണ്.

2009 ഓഗസ്റ്റ് 25, ചൊവ്വാഴ്ച

ബുദ്ധിയുള്ള സെര്‍ച്ച് എഞ്ചിന്‍



(ഇന്‍ഫോ മാധ്യമം 06 ജൂലൈ, 2009 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)


ഇന്റര്‍നെറ്റിലെ നിലവിലെ സെര്‍ച്ച് എഞ്ചിനുകളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് മൈക്രോസോഫ്റ്റിന്റെ പുതിയ സെര്‍ച്ച് എഞ്ചിനായ ബിംഗ് (bing.com) കടന്നുവരുന്നത്. ഉപയോക്താവ് ഉദ്ദേശിക്കുന്നതും ആവശ്യപ്പെടുന്നതും മനസ്സിലാക്കി അതനുസരിച്ചുള്ള റിസള്‍ട്ട് നല്‍കാന്‍ ഇതിന് പ്രാപ്തിയുണ്ടെന്നാണ് കമ്പനി പറയുന്നത്. ഉദാഹരണത്തിന് നിങ്ങള്‍ Study, Bangalore എന്നിങ്ങനെ അലക്ഷ്യമായി രണ്ട് കീവേര്‍ഡ് നല്‍കിയെന്നിരിക്കട്ടെ. ഇതിലൂടെ നിങ്ങള്‍ ബാഗ്ലൂരില്‍ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥിയാണെന്ന് മനസ്സിലാക്കി അവിടുത്തെ കോളേജുകളുടെയും യൂണിവേഴ്സിറ്റികളുടെയും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാനപനങ്ങളുടെയും ലീസ്റ്റ് നിങ്ങള്‍ക്ക് ബിംഗ് നല്‍കുന്നു. ഇതിനോട് Management എന്ന് കൂട്ടിച്ചേര്‍ത്താല്‍ മാനേജ്മെന്റ് രംഗത്തെ പഠനത്തിന് സഹായകമായ ബാംഗ്ലൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകള്‍ ലഭിക്കുന്നു. ഈ രീതിയില്‍ Ayurveda treatment kerala എന്ന് നല്‍കിയാല്‍ നിങ്ങള്‍ കേരളത്തിലേക്ക് ആയുര്‍വേദ ചികില്‍സക്ക് പോകാനാഗ്രഹിക്കുന്ന രോഗിയാണെന്ന് മനസ്സിലാക്കി അതിനനുസരിച്ച സ്ഥലങ്ങളും ആയുര്‍വേദ ചികില്‍സാ സൌകര്യങ്ങളും നിങ്ങളുടെ മുമ്പിലവതരിപ്പിക്കുന്നു. ഇതൊക്കെ കൃത്യമായി ലഭിക്കുമെന്ന് ഇതിനര്‍ഥമില്ല. ഏറെക്കുറെ ഈ രീതിയിലായിരിക്കും പുതിയ സെര്‍ച്ച് എഞ്ചിന്‍ അതിന്റെ റിസള്‍ട്ടുകള്‍ നല്‍കുന്നതത്രെ.

കീ വേര്‍ഡായി ഏതെങ്കിലും പദം നല്‍കി സെര്‍ച്ച് സെയ്യുമ്പോള്‍ ആ പദവും അതിന്റെ നാനാര്‍ഥങ്ങളും സമാന പദങ്ങളുമെല്ലാം അടിസ്ഥാനമാക്കിയുള്ള അതിവിപുലവുമായൊരു റിസള്‍ട്ടാണ് സാധാരണ ഗതിയില്‍ സെര്‍ച്ച് എഞ്ചിനുകളിലൂടെ ലഭിക്കുക. ആവശ്യത്തിലധികമുള്ള വിവരങ്ങളുടെ ഒരു വന്‍ ശേഖരമായിരിക്കും ഇതിലൂടെ ലഭ്യമാവുക എന്നതാണ് ഇതിന്റെ ന്യൂനത. അതിനാല്‍ തന്നെ ഇത്തരം സെര്‍ച്ച് പ്രക്രിയയിലൂടെ പലപ്പോഴും ഉപയോക്താവിന് തന്റെ ലക്ഷ്യത്തിലെത്തിച്ചേരാന്‍ സാധിച്ചെന്ന് വരില്ല. ഇതിന് പകരമായി കീ വേര്‍ഡായി നല്‍കിയ പദത്തിലൂടെ ഉപയോക്താവ് എന്താണ് ലക്ഷ്യമാക്കുന്നതെന്ന് കണ്ടെത്തി അതനുസരിച്ചുള്ള റിസള്‍ട്ട് നല്‍കുന്ന രീതിയാണ് ബിംഗ് സ്വീകരിച്ചിരിക്കുന്നത്. ഉപയോക്താവ് നല്‍കുന്ന പദങ്ങളും വാചകങ്ങളും മനസ്സിലാക്കാനുതകുന്ന അത്യാധുനിക ഭാഷാ സാങ്കേതിക വിദ്യ ഇതുള്‍ക്കൊള്ളുന്നുവെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു. സെര്‍ച്ച് എഞ്ചിന്‍ എന്നതിന് പകരം 'ഡിസിഷന്‍ എഞ്ചിന്‍' എന്നാണ് കമ്പനി ഇതിനെ പരിചയപ്പെടുത്തുന്നത്. നിലവില്‍ ഈ രംഗത്ത് ആധിപത്യം പുലര്‍ത്തുന്ന ഗൂഗിള്‍, യാഹൂ തുടങ്ങിയ സെര്‍ച്ച് എഞ്ചിനുകളോട് മല്‍സരിക്കുക എന്നതും ബിംഗിന്റെ ലക്ഷ്യമാണ്. അമേരിക്കയില്‍ മാത്രം ഇന്റര്‍നെറ്റ് സെര്‍ച്ച് രംഗത്ത് ഗൂഗിളിന്റെ വിഹിതം 64 ശതമാനവും യാഹൂവിന്റെത് 20 ശതമാനവുമാണ്. മൈക്രോസോഫ്റ്റിന്റെ വിഹിതം വെറും 8.2 ശതമാനം മാത്രമാണ്. ഈ അവസ്ഥക്ക് മാറ്റമുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിന്റെ ഭാഗമെന്ന നിലക്കും ബിംഗിനെ കാണുന്നവരുണ്ട്.

സെര്‍ച്ച് റിസള്‍ട്ടുകളെ ഉപയോക്താവിന്റെ ഉദ്ദേശ്യങ്ങളുമായി പരമാവധി അടുപ്പിക്കുന്നു, ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും ആവശ്യത്തിന് മാത്രം നല്‍കുന്നു, കൂടുതല്‍ പദങ്ങള്‍ സെര്‍ച്ച് ബോക്സില്‍ നല്‍കുമ്പോള്‍ ഉദ്ദേശ്യവുമായി കൂടുതലടുപ്പിക്കുന്നു എന്നിവയൊക്കെ ബിംഗിന്റെ സവിശേഷതകളാണ്. 'ബിംഗ്' എന്ന പദം മണിമുഴക്കത്തെ സൂചിപ്പിക്കുന്നു. സമയം അറിയിക്കാനുള്ള മണിമുഴക്കം. ഉപയോക്താവ് ആവശ്യപ്പെടുന്നതെന്തെന്ന് മനസ്സിലാക്കി അതനുസരിച്ചുള്ള റിസള്‍ട്ട് കണ്ടെത്തി അറിയിക്കുന്നുവെന്നും ഈ പദത്തില്‍ സൂചനയുണ്ടെന്ന് മൈക്രോസോഫ്റ്റ് പറയുന്നു.

സെര്‍ച്ച് റിസള്‍ട്ട് പ്രത്യക്ഷമാക്കുന്ന രീതിയിലും പുതുമകളുണ്ട്. നേരത്തെ മൈക്രോസോഫ്റ്റ് വാങ്ങി സ്വന്തമാക്കിയ 'പവര്‍സെറ്റ് ' എന്ന സാങ്കേതിക വിദ്യയാണ് ഇതിനുപയോഗിക്കുന്നത്. അതേസമയം ഷോപ്പിംഗ് ഉള്‍പ്പെടെയുള്ള നിരവധി മേഖലകളില്‍ ഈ സെര്‍ച്ച് എഞ്ചിന്‍ ഇനിയും ഒട്ടേറെ പുരോഗതി കൈവരിക്കേണ്ടതുണ്ടെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. MSN Search-ലൂടെ തുടങ്ങി Windows Live Search-ലൂടെ വളര്‍ന്ന് Live Search-ലെത്തി നില്‍ക്കുന്ന മൈക്രോസോഫ്റ്റ് പുതുതായി പരിചയപ്പെടുത്തുന്ന നാലാമത്തെ സെര്‍ച്ച് നാമമാണ് Bing. നെറ്റ് ഉപയോക്താക്കള്‍ ഇതിനെ എങ്ങനെ വരവേല്‍ക്കുമെന്ന് കാത്തിരുന്നു കാണാം.
*****

2009 ഓഗസ്റ്റ് 16, ഞായറാഴ്‌ച

ബ്ളോഗ് - ആശയ വിനിമയരംഗത്തെ അനന്ത സാധ്യതകള്‍



'പ്രിയ സഹോദരന്.. ഈ ബ്ളോഗ് കണ്ടതിന് ശേഷം എനിക്ക് താങ്കളെ അങ്ങനെ വിളിക്കുവാനാണ് തോന്നുന്നത്. ഒരുപാട് അന്വേഷിച്ച് നടന്നിട്ടും ലഭിക്കാതിരുന്ന ഒരു അമൂല്യ നിധിയാണ് താങ്കള്‍ ഈ ബ്ളോഗില്‍ കുറിച്ചിട്ടിരിക്കുന്നത്. ഇതിന് മുമ്പ് വിശുദ്ധ ഖുര്‍ആന്റെ ചില ഇംഗ്ളീഷ് പരിഭാഷകളും, ഭാഗികവും വളരെ പരിമിതവുമായ ചില മലയാളം വ്യാഖ്യാനങ്ങളും മാത്രമേ ലഭിച്ചിരുന്നുള്ളൂ. സമ്പൂര്‍ണ്ണമായും മലയാളത്തില്‍ ലഭ്യമാണെന്നറിയാമെങ്കിലും ശ്രമിച്ചിട്ടു കിട്ടിയിട്ടില്ല. എന്തായാലും ഞാനിത് കോപ്പി ചെയ്തു സൂക്ഷിച്ചിരിക്കുന്നു. താങ്കളുടെ അനുമതിയുണ്ടെങ്കില്‍ പി.ഡി.എഫ് ഫോര്‍മാറ്റിലാക്കി താല്‍പര്യപ്പെടുന്നവര്‍ക്ക് ഇത് ഇ-മെയില്‍ വഴി അയച്ചു നല്‍കുവാനും ആഗ്രഹിക്കുന്നു.

പലര്‍ക്കും ചെറുതെന്ന് തോന്നിയേക്കാവുന്ന ഈ കാര്യം താങ്കളുടെ ജീവിതത്തിലെ തന്നെ വലിയൊരു പുണ്യ വൃത്തിയാണെന്ന് പറയാതെ വയ്യ. അവന്റെ നാമം വാഴ്ത്തുന്നവര്‍, അവന്റെ തത്വം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍, അവനെന്ന സത്യം സത്യമെന്നറിയുകയും അവന് വേണ്ടി പണിയെടുക്കുകയും ചെയ്യുന്നവരത്രേ അവന് എക്കാലവും പ്രിയമുള്ളവര്‍. ആരെല്ലാം അവനെ അവഗണിച്ചാലും പരമോന്നതനായ ആ ദൈവം അവനെ ആകാശത്തോളം ഉയര്‍ത്തുക തന്നെ ചെയ്യും. വിശുദ്ധ ബൈബിളിലും വിശുദ്ധ ഖൂര്‍ആനിലും ശ്രീമദ് ഭഗവത് ഗീതയടക്കമുള്ള ഹൈന്ദവ ഗ്രന്ഥങ്ങളിലും ഇത് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സുവ്യക്തമായി നമുക്ക് ദര്‍ശിക്കുവാന്‍ കഴിയും. എല്ലാ മതങ്ങളുടെയും ആത്യന്തിക ലക്ഷ്യമായ ആ സാക്ഷാത്ക്കാരത്തിനായത്രേ നാമേവരും ജീവിക്കുന്നതു തന്നെ.

നിത്യ ജീവിതത്തിന്റെ തിരക്കിനിടയിലും ഇങ്ങനെ ഒരു മഹാപുണ്യപ്രവൃത്തി ചെയ്യാന്‍ തോന്നിയ താങ്കളിലെ വിശ്വാസത്തെയും സമര്‍പ്പണത്തെയും ഹൃദയ പൂര്‍വം നമിക്കുന്നു. ഇക്കാര്യത്തില്‍ വിമര്‍ശനങ്ങള്‍ക്ക് അധികം വില കൊടുക്കേണ്ടതില്ലെന്നാണ് ഈയുള്ളവന്റെ അഭിപ്രായം. (വിമര്‍ശിക്കുന്നവരുടെ ഉദ്ദേശ ശുദ്ധി കൂടി പരിഗണിക്കണമല്ലോ - മറ്റാര്‍ക്കും ഇങ്ങനെയൊന്ന് ചെയ്യാന്‍ തോന്നിയുമില്ലല്ലോ). ഇവിടെ താങ്കളെ വിമര്‍ശിക്കാന്‍ പരമകാരുണികനായ അല്ലാഹുവിന് മാത്രമാണധികാരം എന്നെന്റെ മനസ്സ് പറയുന്നു... അതങ്ങനെ തന്നെയാവട്ടെ. ഹൃദയപൂര്‍വം' - ജയകൃഷ്ണന്‍ കാവാലം.

ഖത്തറില്‍ ജോലി ചെയ്യുന്ന ചാവക്കാട് സ്വദേശി മുഹമ്മദ് സഗീര്‍ പണ്ടാരത്തിലിന്റെ 'ഖുര്‍ആന്‍ മലയാള പരിഭാഷ' എന്ന ബ്ളോഗില്‍ കൊടുത്ത വിശുദ്ധ ഖൂര്‍ആനിലെ 'അന്നിസാ' അധ്യായത്തിന്റെ മലയാളം പരിഭാഷ വായിച്ച ജയകൃഷ്ണന്‍ അതേ ബ്ളോഗില്‍ തന്നെ നല്‍കിയ ഒരു കമന്റാണിത്.

'ജയ കൃഷ്ണന്, താങ്കളുടെ കമന്റ് വായിച്ചു. വളരെയേറെ സന്തോഷം. തീര്‍ച്ചയായും ഞാന്‍ അനുമതി തരുന്നു. താങ്കളുടെ ഇത്തരമൊരു ചിന്തക്ക് എത്ര തന്നെ പ്രശംസിച്ചാലും ഒന്നും ആവില്ല എന്നറിയാം. ഞാന്‍ ഒരു പുണ്യ പ്രവര്‍ത്തനം ചെയ്തുവെങ്കില്‍ താങ്കള്‍ ചെയ്യുവാന്‍ പോകുന്നത് അതിലേറെയാണ്'. ബ്ളോഗിലൂടെ മുഹമ്മദ് സഗീറിന്റെ മറുപടി. രണ്ട് പേരും പരസപരം പരിചയമില്ലാത്തവര്‍. അവര്‍ ബന്ധപ്പെടുന്നത് ബ്ളോഗിലൂടെ മാത്രം. ഒരുപാട് അന്വേഷിച്ചു നടന്നിട്ടും ലഭിക്കാതിരുന്ന വിശുദ്ധ ഖുര്‍ആനിലെ ആ 'അമൂല്യ നിധി'യാണ് ജയകൃഷ്ണനെയും മുഹമ്മദ് സഗീറിനെയും പരസ്പരം ബന്ധിപ്പിച്ചത്. http://khuran.blogspot.com എന്ന ബ്ളോഗിലൂടെ അവരുടെ ഈ സൌഹൃദം വളരുകയാണ്.

പൂനെയില്‍ ജോലി ചെയ്യുന്ന പാലക്കാട് ജില്ലയിലെ കരിമ്പ സ്വദേശിയായ ഷിജു അലക്സ് തന്റെ 'അന്വേഷണം' എന്ന ബ്ളോഗില്‍ (http://shijualex.blogspot.com) 'വിശ്ദ്ധ ഖുര്‍ആനും മലയാളം വിക്കിഗ്രന്ഥശാലയില്‍' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെ. 'വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഖുര്‍ആന്റെ മലയാളം പരിഭാഷയും മലയാളം വിക്കി ഗ്രന്ഥശാലയിലേക്ക് ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഖുര്‍ആന്റെ മലയാള പരിഭാഷ വിക്കിയില്‍ ചേര്‍ക്കുവാന്‍ ആവശ്യമായ വിധത്തില്‍ 'ഖുര്‍ആന്‍ മലയാളം' (www.quranmalayalam.com) എന്ന സൈറ്റിലെ ഡാറ്റാബെയ്സ് ഷെയര്‍ ചെയ്യുകയും ഇതു ആവശ്യമായ എല്ലാ അനുമതിയും സഹായങ്ങളും ചെയ്തു തന്ന ഖുര്‍ആന്‍ മലയാളം സൈറ്റിന്റെ വെബ് മാസ്റ്റര്‍ ശ്രീ. ഹിശാം കോയ അവര്‍കളോട് ഉള്ള പ്രത്യേക നന്ദി ഇത്തരുണത്തില്‍ രേഖപ്പെടുത്തട്ടെ. കണ്ടന്റ് വിക്കിയിലിടുന്നതിന് വിക്കിയിലെ ഒരു ഉപയോക്താവായ ശ്രീ. അനൂപനും സഹകരിച്ചു. അദ്ദേഹത്തിനും നന്ദി. നെറ്റില്‍ നിന്നുള്ള കണ്ടന്റ് വിക്കി ഫോര്‍മാറ്റിലേക്ക് കെണ്ടുവരുന്നതിന് ഞങ്ങള്‍ക്ക് സഹായകമായ രീതിയില്‍ ഒരു എക്സ്ല്‍ മാക്രോ എഴുതി തന്ന പ്രമുഖ ബ്ളോഗറായ ശ്രീ. തമനുവിനോടുള്ള പ്രത്യേക നന്ദി അറിയിക്കട്ടെ. അത് ഇല്ലായിരുന്നെങ്കില്‍ ഈ അടുത്തൊന്നും ഖുര്‍ആന്റെ വിക്കിവല്‍ക്കരണം പൂര്‍ത്തിയാവുമായിരുന്നില്ല. ഖുര്‍ആന്റെ ആദ്യത്തെ അധ്യായത്തിലേക്കുള്ള ലിങ്ക് ഇവിടെ. (http://ml.wikisource.org/wiki/Holy_Quran/Chapter_1) ഈ താളില്‍ എത്തിപ്പെട്ടാല്‍ പിന്നെ ഖുര്‍ആന്റെ ഏത് അധ്യായത്തിലേക്ക് പോകാനും എളുപ്പമാണ്. അതിന് സഹായകമായ രീതിയില്‍ ഓരോ അധ്യായത്തിലും നിരവധി നാവിഗേഷന്‍ ടെംബ്ളറ്റുകള്‍ ചേര്‍ത്തിട്ടുണ്ട്. ഈ നാവിഗേഷന്‍ ടെംബ്ളറ്റുകള്‍ നിര്‍മ്മിക്കുന്നതിനാണ് കുറെ സമയം ചിലവായത്...'

നെറ്റിലെ സ്വതന്ത്ര വിജ്ഞാനകോശത്തിന്റെ ഭാഗമായ 'മലയാളം വിക്കി ഗ്രന്ഥശാലാ' സംരംഭത്തിലൂടെ പരസ്പരം ബന്ധപ്പെട്ട ഷിജു അലക്സും ഹിശാം കോയയും അനൂപനും തമനുവും വിശുദ്ധ ഖുര്‍ആന്റെ മലയാളം പതിപ്പ് നെറ്റില്‍ ലഭ്യമാക്കിയതിന് നടത്തിയ ശ്രമങ്ങളാണ് ഷിജു അലക്സ് തന്റെ ബ്ളോഗിലൂടെ വിവരിക്കുന്നത്.

ഇതാണ് ബ്ളോഗിന്റെയും ബ്ളോഗര്‍മാരുടെയും ലോകം. ആ വിശാല മനസ്കതയും സഹകരണ മനോഭാവവും മാതൃകാപരമായരിക്കുന്നു. ബ്ളോഗ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന 'വെബ് ലോഗു'കള്‍ സ്വതന്ത്ര ആശയവിനിമയോപാധി എന്ന നിലക്ക് ഇതിനകം നെറ്റിലെ സജീവ സാന്നിധ്യമായിരിക്കയാണ്. മലയാളികള്‍ക്കിടയിലും ബ്ളോഗ് ഹരമായി മാറിയിരിക്കുന്നു. ഗള്‍ഫുകാരുള്‍പ്പെടെയുള്ള വിദേശ മലയാളികളാണ് ഇതിന്റെ ഉപയോഗത്തില്‍ മുന്‍പന്തിയിലുള്ളത്. പതിനായിരത്തോളം ബ്ളോഗുകള്‍ ഇതിനകം മലയാള ഭാഷയില്‍ നിലവില്‍ വന്നുവെന്നാണ് കണക്ക്. മലയാള ഭാഷക്ക് ഏകീകൃത യൂണികോഡ് നിലവില്‍ വന്നതാണ് മലായള ഭാഷയിലും ഇങ്ങനെയൊരു കുതിപ്പുണ്ടാകാന്‍ കാരണം. ലോകത്തിലെ എല്ലാ ഭാഷകളും ഇന്റര്‍നെറ്റിലൂടെ അനായാസം കൈകാര്യം ചെയ്യുന്നതിനായി പ്രമുഖ കമ്പ്യൂട്ടര്‍ കമ്പനികള്‍ ചേര്‍ന്ന് രൂപം നല്‍കിയ കണ്‍സോര്‍ഷ്യമാണ് മലയാളം യൂണികോഡിനും രൂപം നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ അതിന് വലിയ പ്രോല്‍സാഹനം നല്‍കുകയും ചെയ്തു. വിവിധ സെര്‍ച്ച് എഞ്ചിനുകളില്‍ കയറി മലയാളത്തില്‍ തിരച്ചില്‍ നടത്താന്‍ ഇതോടെ സാധ്യമായിരിക്കുന്നു. മലയാള ദിനപത്രങ്ങളും വാരികകളും ഇതര പ്രസിദ്ധീകരണങ്ങളുമൊക്കെ യൂണികോഡിലേക്ക് കൂടുമാറുന്ന തിരിക്കിലാണിപ്പോള്‍. മലയാളം വെബ്സൈറ്റുകളും ഈ രീതിയില്‍ യൂണികോഡിലേക്ക് പറച്ചുനടാന്‍ സമീപ ഭാവിയില്‍ ബന്ധപ്പെട്ടവര്‍ നിര്‍ബ്ബന്ധിതരാവും.

ആശയവിനിമയത്തിനായി വെബ്ബില്‍ സൂക്ഷിക്കുന്ന അറിവിന്റെ ശകലങ്ങളാണ് ബ്ളോഗുകളെന്ന് പറയാം. വ്യക്തികളുടെ ചിന്തകളും ആശയങ്ങളും പങ്കുവെക്കുന്ന ഓണ്‍ലൈന്‍ ഡയറിക്കുറിപ്പുകളെന്നും ഇതിനെ വിശേഷിപ്പിക്കാം. ആര്‍ക്കും എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്നതാണ് ബ്ളോഗ് നിര്‍മ്മാണവും അതിന്റെ പരിപാലനവും. വിവരസാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരുപറ്റം കമ്പ്യൂട്ടര്‍ വിദഗ്ധര്‍ 1997-ല്‍ വ്യക്തിഗത ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന്റെ ഈ നവീന രീതിക്ക് തുടക്കമിട്ടു. സ്വന്തമായി ബ്ളോഗ് കൈകാര്യം ചെയ്യുന്നവര്‍ക്ക് 'ബ്ളോഗര്‍' എന്ന് പറയുന്നു. ബ്ളോഗില്‍ വിവരങ്ങള്‍ ചേര്‍ത്ത് നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്ന പ്രക്രിയയാണ് ബ്ളോഗിംഗ്. 'ബൂലോക'മെന്നാണ് ബ്ളോഗിന്റെ മലയാളം ഭാഷ്യം. ബ്ളോഗ് ചെയ്യുന്നവരെ 'ബ്ളോഗന്‍', 'ബ്ളോഗിനി' എന്നിങ്ങനെ ലിംഗവിഭജനം നടത്തുകയും ചെയ്യാം. ഒരാള്‍ക്ക് എത്ര ബ്ളോഗുകള്‍ വേണമെങ്കിലും നിര്‍മ്മിച്ച് പരിപാലനം ചെയ്യാവുന്നതാണ്. ഇത്തരം ബ്ളോഗുകളില്‍ ചിലതെങ്കിലും പൂര്‍ണമായും വ്യക്തികളെ പ്രതിനിധാനം ചെയ്യുന്നവയായിരിക്കും. അതേസമയം വ്യക്തികള്‍ക്ക് അഞ്ജാതരായി വര്‍ത്തിക്കാനുള്ള ഇത്രയും വലിയ സൌകര്യം ഇന്റര്‍നെറ്റൊരുക്കുന്ന ഈ സൈബര്‍ ലോകത്ത് മാത്രമേ ലഭിക്കൂ.

വെബ്സൈറ്റ് നിര്‍മ്മാണത്തെപ്പോലെ ബ്ളോഗ് നിര്‍മ്മാണത്തിന് സാങ്കേതിക പരിജ്ഞാനം ഒട്ടും ആവശ്യമില്ല. സാമ്പത്തിക ചിലവും ഇല്ല. ഇ-മെയില്‍ അക്കൌണ്ട് നിര്‍മ്മിക്കുന്ന അതേ എളുപ്പത്തില്‍ ബ്ളോഗ് പേജും നിര്‍മ്മിക്കാന്‍ സാധിക്കും. blogger.com, wordpress.com, blogsome.com, blogg.co.uk, digg.com, rediff.com, indiatimes.com, 360.yahoo.com, livejournal.comതുടങ്ങിയ ഒട്ടേറെ സൈറ്റുകള്‍ ഈ സേവനം സൌജന്യമായി നല്‍കിവരുന്നു. വെബ്സൈറ്റുകള്‍ ബ്ളോഗുകളാക്കി പേഴ്സണലൈസ് ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ കൂടുകയും അതുവഴി ഇന്റര്‍നെറ്റ് ഉപയോഗം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇതിന്റെ ചില നേട്ടങ്ങള്‍ 'ബ്ളോഗ് പേജുകള്‍' സൂക്ഷിക്കുന്ന സൈറ്റുകള്‍ക്ക് കൈമാറ്റം ചെയ്യപ്പെടുമെന്നതുകൊണ്ടാണ് ഗൂഗിള്‍ തുടങ്ങിയ വമ്പ•ാര്‍ ബ്ളോഗുകള്‍ ചെയ്യാനുള്ള സൌകര്യം സൌജന്യമായി ലഭ്യമാക്കുന്നത്. പ്രതികരണങ്ങളയക്കാന്‍ അവസരം നല്‍കുന്നതിലൂടെ വായനക്കാര്‍ക്കും സജീവപങ്കാളിത്തം നല്‍കുന്നുവെന്നതാണ് മറ്റ് വെബ് പേജുകളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. എഴുത്തുകാര്‍ക്ക് ഏത് വിഷയത്തെക്കുറിച്ചും എപ്പോള്‍ വേണമെങ്കിലും എഴുതി പ്രസിദ്ധീകരിക്കാന്‍ സാധിക്കുന്നുവെന്നത് ഇവയുടെ മറ്റൊരു സവിശേഷതയാണ്. വിവിധ ബ്ളോഗുകളിലെയും വെബ്പേജുകളിലെയും വാര്‍ത്തകള്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഒന്നിച്ച് കാണിക്കുന്ന സോഫ്റ്റ്വെയര്‍ സംവിധാനമാണ് അഗ്രിഗേറ്ററുകള്‍. തനിമലയാളം (www.thanimalayalam.org),ചിന്ത (www.chintha.com/malayalam/blogroll.php), ബ്ളോഗ് ലോകം (bloglokam.org), മോബ്ചാനല്‍ (www.mobchannel.org) സ്മാര്‍ട്ട് നീഡ്സ് (www.smartneeds.net) തുടങ്ങിയവ ഇത്തരം അഗ്രിഗേറ്ററുകറുകളാണ്.

മലയാള ദിനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഇപ്പോള്‍ ബ്ളോഗിന് വന്‍പ്രാധാന്യമാണ് നല്‍കുന്നത്. ബ്ളോഗിലെ പോസ്റ്റുകള്‍ തിരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കാനും ചില മാധ്യമങ്ങള്‍ മുന്നോട്ടുവന്നിരിക്കുന്നു. മലയാളത്തിലെ ബ്ളോഗ് പോസ്റ്റുകള്‍ പുസ്തക രൂപത്തിലും ഇതിനകം പ്രസിദ്ധീകരിച്ചു.

1997 മുതല്‍ ബ്ളോഗിംഗ് തുടങ്ങിയെങ്കിലും 2002-2004 കാലത്താണ് അത് വ്യാപകമായത്. മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി 2005-ല്‍ ബ്ളോഗുകളെസ്സംബന്ധിച്ച് നടത്തിയ പഠനത്തിലെ വിവരങ്ങളനുസരിച്ച് പുരുഷന്‍മാരെക്കാള്‍ സ്ത്രീകളാണ് ഈ രംഗത്തുള്ളത്. ഇറാഖ് യുദ്ധം, സെപ്റ്റംബര്‍ പതിനൊന്ന് സംഭവങ്ങള്‍ ഇതിന് ആക്കംകൂട്ടിയെന്നതും ശ്രദ്ധേയമാണ്. പത്രപ്രവര്‍ത്തകര്‍ക്ക് പ്രവേശന നിയന്ത്രണമുണ്ടായിരുന്ന ഇറാഖ് യുദ്ധത്തില്‍ ബ്ളോഗുകളാണ് വാര്‍ത്തയുടെ പ്രധാന ഉറവിടമായത്. Riverbendblog.blogspot.com വെബ്സൈറ്റില്‍ ഇറാഖ് യുവതി തയ്യാറാക്കിയ Baghdad Burning എന്ന ബ്ളോഗിലൂടെ പരമ്പരാഗത മാധ്യമങ്ങള്‍ പകരാത്ത ഒട്ടേറെ വിവരങ്ങളാണ് പുറത്തുവന്നത്. ഇത്തരം സാധ്യതകള്‍കൊണ്ടുതന്നെ പലപ്പോഴും ഇതര മാധ്യമങ്ങള്‍ ബ്ളോഗുകളില്‍ നിന്ന് വാര്‍ത്തകള്‍ ഉദ്ധരിക്കാറുണ്ട്. ബ്ളോഗര്‍മാരിലധികും 23-25 പ്രായക്കാരാണത്രെ. 2004 നവമ്പറിലെ അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പോടെ ബ്ളോഗുകളുടെ ഉപയോഗത്തില്‍ വന്‍ വര്‍ധനവുണ്ടായെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത്തവണ അമേരിക്കന്‍ പ്രസിഡണ്ട് പദവിയിലേക്കുള്ള മല്‍സരത്തില്‍ ഒബാമെയെ തുണക്കുന്നതില്‍ ബ്ളോഗുകള്‍ക്ക് സുപ്രധാന പങ്കുണ്ടെന്നാണ് വാര്‍ത്ത.
ഡിജിറ്റല്‍ കാമറകളുടെയും കാമറ ഘടിപ്പിച്ച മൊബൈല്‍ ഫോണുകളുടെയും പ്രചാരത്തോടെ ബ്ളോഗിന്റെ സാധ്യത ഗണ്യമാംവിധം വര്‍ദ്ധിച്ചിരിക്കയാണ്. ബ്ളോഗുകള്‍ക്കായി സെര്‍ച്ച് എഞ്ചിനുകളും നിലവില്‍ വന്നിരിക്കുന്നു. blogsearchengine.com എന്ന വെബ്സൈറ്റ് വിവിധ വിഭാഗങ്ങളിലെ പ്രമുഖ ബ്ളോഗുകള്‍ കാണാനും സെര്‍ച്ച് ചെയ്യാനും അവസരമൊരുക്കുന്നു. അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ബ്ളേഗിംഗിന് സര്‍ക്കാര്‍ അംഗീകാരമുണ്ട്. അവനവന്റെ വ്യക്തിത്വം വെളിപ്പെടുത്താതെയും ബ്ളോഗ് ചെയ്യാന്‍ നിയമ പരിരക്ഷ നല്‍കുന്നു. ബ്ളോഗര്‍ക്ക് ഇതര മാധ്യമ പ്രവര്‍ത്തകരെപ്പോലെത്തന്നെ സര്‍ക്കാര്‍ ഏജന്‍സികള്‍ സൂക്ഷിക്കുന്ന രേഖകള്‍ പരിശോധിക്കാനുള്ള അവകാശവും നല്‍കിയിരിക്കുന്നു. ഇന്ത്യന്‍ ബ്ളോഗര്‍മാര്‍ക്ക് അക്രെഡിറ്റേഷന്‍ നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഏറെ സന്തോഷത്തോടെയാണ് നേരത്തെ ഈ മേഖല സ്വീകരിച്ചത്. ഈസമയത്ത് മലയാളത്തില്‍ കാര്യമായ ഒരു 'ബൂലോക' കൂട്ടായ്മ നിലവിലില്ലായിരുന്നു.

ഇപ്പോള്‍ മലയാളം ബൂലോകം അത്യന്തം സജീവമായിരിക്കയാണ്. ആശയവിനിമയ ലോകത്ത് വലിയൊരു കുതിച്ചു ചാട്ടമാണിത്. കൊച്ചുകുട്ടികള്‍ക്കു വരെ തങ്ങളുടെ പ്രബന്ധങ്ങളും കഥകളും കവിതകളും ചിത്രങ്ങളുമൊക്കെ അതിവിശാലമായ ഇതിന്റെ ലോകത്ത് പ്രസിദ്ധീകരിക്കാനുള്ള സൌകര്യമൊരുങ്ങിയിരിക്കയാണ്. കുറുമാനും അവറാന്‍ കുട്ടിയും അനോണി ആന്റണിയും ഇടിവാളും ഭൂമിപുത്രിയും കാന്താരിക്കുട്ടിയും ഇഞ്ചിപ്പെണ്ണും പോക്കിരി വാസുവും പച്ചാളവും പോളച്ചനും പടൂസും വാവക്കാടനുമൊക്കെ മലയാളം ബൂലോകത്ത് മുന്നേറുകയാണ്. അത്യന്തം രസകരമായൊരു ലോകം തന്നെയാണത്. ബ്ളോഗ് അടുത്ത് പരിചയപ്പെട്ടാല്‍ പിന്നെ നിങ്ങളതില്‍ നിന്ന് പിന്‍മാറുന്നു പ്രശ്നമില്ല. രസകരമെന്ന് മാത്രമല്ല പഠനാര്‍ഹമായ ആയിരക്കണക്കിന് കുറിപ്പുകള്‍ക്കൊപ്പം ഗവേഷണ പ്രബന്ധങ്ങള്‍ വരെ നിങ്ങള്‍ക്കവിടെ ലഭിക്കും. ചൂടുള്ള വാര്‍ത്തകള്‍ക്കൊപ്പം ലോകത്തെങ്ങുമുള്ള മലയാളികളുടെ പ്രതികരണങ്ങളും ഒന്നിച്ചു ലഭിക്കുന്നു.

ബ്ളോഗര്‍മാര്‍ക്ക് അവരവരുടെ ആശയങ്ങളുണ്ട്. വ്യത്യസ്ത ചിന്താഗതിക്കാര്‍. വിവിധ രാഷ്ട്രീയ കക്ഷികളില്‍ പ്രവര്‍ത്തിക്കുന്നവര്‍, വിവിധ മതവിഭാഗക്കാര്‍. മതമില്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. എല്ലാവരെയും ഒന്നിപ്പിക്കുന്നതാണ്് 'ബൂലോക'മെന്ന ഈ വിശാല പ്രപഞ്ചം. പാഠപുസ്തക വിവാദവും ആണവക്കരാറുമൊക്കെ ബ്ളോഗിലും പ്രതിഫലിക്കുന്നു. അതേസമയം ഹൃദയ വിശാലതയിലും പരസ്പര ബഹുമാനത്തിലും ബ്ളോഗര്‍മാര്‍ മാതൃകയാവുകയാണ്. ബ്ളോഗിലൂടെ അവര്‍ പരസ്പരം ഹൃദയം തുറക്കുന്നു. തങ്ങളുടെ ബ്ളോഗില്‍ മറ്റുള്ളവര്‍ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും വളരെ മാന്യമായിട്ടാണ് ഇവിടെ പരിഗണിക്കപ്പെടുന്നത്. ഏത്രീതിയിലെ സംവാദങ്ങള്‍ക്കും അവര്‍ ചെവികൊടുക്കുന്നു. എല്ലാ ആശയങ്ങളും തുറന്ന മനസ്സോടെ അവര്‍ കേള്‍ക്കുന്നു. ബ്ളോഗ് പേജുകള്‍ പതിവായി സന്ദര്‍ശിക്കുന്നവര്‍ക്ക് ഇക്കാര്യം ബോധ്യപ്പെടാതിരിക്കില്ല.

മലയാളത്തില്‍ എങ്ങനെ ബ്ളോഗ് നിര്‍മ്മിക്കാമെന്ന് നിങ്ങളെ പഠിപ്പിക്കുന്ന വലിയൊരു കൂട്ടം ബ്ളോഗുകള്‍ തന്നെ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ബ്ളോഗ് നിര്‍മ്മാണത്തിന്റെ ആദ്യാക്ഷരി മുതല്‍ അതിന്റെ സങ്കീര്‍ണതകളിലേക്ക് വരെ വെളിച്ചം പകരുന്നവയാണിവ. കമ്പ്യൂട്ടറില്‍ മലയാളം ലിപി പ്രത്യക്ഷമാക്കല്‍, മലയാളം യൂണികോഡ് ഉപയോഗം, മലയാളം ടൈപിംഗ്, മലയാളം ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യല്‍, ബ്ളോഗ് പേജുകളുടെ ക്രമികരണം, ഫോട്ടോ, പ്രസന്റേഷന്‍ പ്രോഗ്രാമുകള്‍, വീഡിയോ ക്ളിപ്പുകള്‍ തുടങ്ങിയവ ബ്ളോഗിലേക്ക് കൂട്ടിച്ചേര്‍ക്കല്‍ തുടങ്ങിയ എല്ലാ കാര്യങ്ങളും ഈ ബ്ളോഗുകള്‍ വിശദീകരിക്കുന്നു. മലയാളത്തില്‍ ബ്ളോഗ് കൂടുതല്‍ ജനപ്രിയമാക്കാനായി കേരളാ ബ്ളോഗ് അക്കാദമി പോലുള്ള ബ്ളോഗര്‍മാരുടെ കൂട്ടായ്മകളും രംഗത്തുണ്ട്.

ബ്ളോഗ് ഹെല്‍പ്ലൈന്‍ (http://bloghelpline.blogspot.com), ഇപത്രം (epathram.com/home/boologam), കേരള ബ്ളോഗ് അക്കാദമി (keralablogacademy.blogspot.com), എങ്ങനെ മലയാളം ബ്ളോഗ് തുടങ്ങാം (howtostartamalayalamblog.blogspot.com), നിങ്ങള്‍ക്കായി (ningalkkai.blogspot.com), ബ്ളോഗ് സഹായി (blogsahayi.blogspot.com) തുടങ്ങിയ ഒട്ടേറെ ബ്ളോഗ് സൈറ്റുകളാണ് ഈ രീതിയില്‍ രംഗത്തെത്തിയിരിക്കുന്നത്.

ചുരുക്കത്തില്‍ ആശയ വിനിമയ ലോകത്ത് അതിവിശാലമായൊരു ഭൂമികയാണ് ബ്ളോഗിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നത്. കാലഘട്ടത്തിന്റെ മാധ്യമമായി ബ്ളോഗ് വളരുകയാണ്. അതിരുകളും പരിധികളുമില്ലാത്ത വ്യക്തി ബന്ധങ്ങളുടെ അതിവിശാല ലോകം. പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഇത് വന്‍തോതില്‍ പ്രയോജനപ്പെടുത്താന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.
*****


2009 ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

ഇനി സഹചാരിയായി സ്മാര്‍ട്ട്ഫോണുകള്‍






(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ 2006 ഫെബ്രുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

നോട്ട്ബുക്ക് കമ്പ്യൂട്ടറിന്റെ വ്യാപനം പോയ വര്‍ഷം സംസ്ഥാന ഐ.ടി. മേഖലയിലെ ശ്രദ്ധേയമായ സംഭവമായിരുന്നു. ഈ രംഗത്തുണ്ടായ വിലക്കുറവായിരുന്നു മുഖ്യ ഘടകം. മുപ്പതിനായിരം രൂപക്ക് താഴെ നോട്ട്ബുക്ക് കമ്പ്യൂട്ടര്‍ ലഭ്യമായിത്തുടങ്ങിയതോടെ സാധാരക്കാര്‍ക്ക്പോലും അത് പ്രാപ്യമായി. നമ്മുടെ മൊബൈല്‍ കമ്പ്യൂട്ടിംഗ് രംഗം സജീവമായിരിക്കയാണ്. അത്രതന്നെ വേഗത കൈവരിക്കാനായിട്ടില്ലെങ്കിലും ക്രമേണ വ്യാപകമായി വരുന്ന മറ്റൊരു മേഖലയാണ് സ്മാര്‍ട്ട്ഫോണ്‍. മൊബൈല്‍ ഫോണില്‍ പി.ഡി.എ (പേഴ്സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്റ്) സൌകര്യം കൂടി ലഭ്യമാക്കിക്കൊണ്ടാണ് സ്മാര്‍ട്ട് ഫോണുകളുടെ വരവ്. അതോടെ ഹാന്‍ഡ്ഹെല്‍ഡ് പി.സി, പാം ടോപ് കമ്പ്യൂട്ടര്‍ എന്നീ ഇനങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടിരിക്കയാണ്. അത്തരം ഉപകരണങ്ങള്‍ ഇപ്പോള്‍ സ്മാര്‍ട്ട് ഫോണുകളായി രൂപം പ്രാപിച്ചുവെന്നതാണവസ്ഥ. പേഴ്സണല്‍ ഡയറി, ടാസ്ക് മാനേജ്മെന്റ്, പരിധിയില്ലാത്ത അഡ്രസ് ബുക്ക് എന്നിവക്ക് പുറമെ വേര്‍ഡ്, എക്െസല്‍, പവര്‍പോയിന്റ് ഫയലുകള്‍ കമ്പ്യൂട്ടറില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാനും എഡിറ്റ് ചെയ്യാനും സാധാരണ സ്മാര്‍ട്ട് ഫോണില്‍ സൌകര്യമുണ്ട്. കൂടെ വീഡിയോ ക്യാമറയും എം.പി.3 പ്ളേയറും കൂടിയായല്‍ യുവാക്കളെയും ആകര്‍ഷിക്കുകയായി. ഇതൊരു റിമോട്ട് കണ്‍ട്രോളായും ഇ-ബുക്ക് റീഡറായും പ്രയോജനപ്പെടുത്താനായാല്‍ കൂടുതല്‍ സൌകര്യമായി. ഇത്തരം സ്മാര്‍ട്ട് ഫോണുകളില്‍ ഇന്റര്‍നെററ് സര്‍ഫിംഗിനായി വെബ്ബ്രൌസറും ഇ-മെയില്‍ പ്രോഗ്രാമും ഉള്‍പ്പെടുത്തിയിരിക്കുന്നു. ലേകത്തെങ്ങുമുള്ള കൂട്ടുകാരുമായും സുഹൃത്തുക്കളുമായും ചാറ്റ് ചെയ്യാനും ഇന്‍സ്റ്റന്റ് മെസ്സേജയക്കാനും സ്മാര്‍ട്ട് ഫോണുകളില്‍ ഇപ്പോള്‍ സൌകര്യമുണ്ട്. ഇതിനൊക്കെ പുറമെ നെറ്റിലൂടെ ഡൌണ്‍ലോഡ് ചെയ്തുപയോഗിക്കാന്‍ സാധിക്കുന്ന ആയിരക്കണക്കിന് സോഫ്റ്റ്വെയറുകള്‍. പ്രശസ്ത പേഴ്സണല്‍ അക്കൌണ്ടിംഗ് പ്രോഗ്രാമായ ക്വിക്കണ്‍, ഓക്സ്ഫോര്‍ഡ് ഡിക്ഷണറി തുടങ്ങിയ ഒട്ടനവധി സോഫ്റ്റ്വെയറുകളുടെ പോക്കറ്റ് വേര്‍ഷനുകളും ഉതിലുള്‍പ്പെടുന്നു. ചുരുക്കത്തില്‍ നമ്മുടെ സന്തത സഹചാരിയായി മാറിയ മൊബൈല്‍ ഫോണിനെ കമ്പ്യൂട്ടറിന്റെ മിക്കദൌത്യങ്ങളും നിര്‍വഹിക്കാന്‍ പ്രാപ്തമാക്കുന്ന എല്ലാ സൌകര്യവും സ്മാര്‍ട്ട് ഫോണില്‍ ലഭ്യമാണെന്നതാണ് ഇതിനെ ആകര്‍ഷകമാക്കുന്നത്.

2008ഓടെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളില്‍ 25 ശതമാനവും സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളായി മാറുമെന്നാണ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ രംഗത്തെ അതികായന്‍മാരായ നോക്കിയയുടെ പ്രതീക്ഷ. നിലവിലെ നോട്ട്ബുക്ക് കമ്പ്യൂട്ടറിന്റെ സ്ഥാനം ഉത്തരം സ്മാര്‍ട്ട് ഫോണുകള്‍ പിടിച്ചെടുക്കുമെന്നും അവര്‍ കണക്കുകൂട്ടുന്നു. കൂടുതല്‍ യാത്രചെയ്യുന്ന ബിസിനസ് എക്സിക്യൂട്ടീവുകളും പത്രപ്രവര്‍ത്തകരും ഉന്നത ഉദ്യോഗസ്ഥരുമൊക്കെ ലാപ്ടോപിന് പകരം സ്മാര്‍ട്ട്ഫോണകള്‍ തെരഞ്ഞെടുക്കാനാണിഷ്ടപ്പെടുക. ലാപ്ടോപിനെ അപേക്ഷിച്ച് പോക്കറ്റിലൊതുങ്ങുന്ന വലുപ്പവും അതേസമയം പ്രവര്‍ത്തനങ്ങളിലെ മികവുമാണിതിന് കാരണം. കമ്പനി എക്സിക്യൂട്ടീവുകള്‍ക്ക് സ്റ്റാഫുമായി ബന്ധപ്പെടാമെന്നതിലുപരി ഓഫീസിലെ കമ്പ്യൂട്ടറിലെന്നപോലെ യാത്രയില്‍ ഇ-മെയില്‍ ചെക്ക്ചെയ്യാനും പെട്ടെന്ന് മറുപടി അയക്കാനും സ്മാര്‍ട്ട് ഫോണ്‍ സഹായിക്കുന്നു. പത്രപ്രവര്‍ത്തകര്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ ക്യാമറയിലൂടെ എടുക്കുന്ന പടങ്ങള്‍ തല്‍സമയം ഇ-മെയില്‍ വഴിയോ എം.എം.എസ്. വഴിയോ പെട്ടെന്ന് പത്രസ്ഥാപനങ്ങളിലെത്തിക്കാന്‍ സാധിക്കും. കമ്പ്യൂട്ടറിന്റെ സൌകര്യവും കൂടി നല്‍കുന്നതിനാല്‍ സാധാരണ ഓഫീസ് ജോലിക്കാര്‍ക്കും ബിസിനസ്കാര്‍ക്കും തങ്ങളുടെ ഓഫീസ് ജോലികള്‍ ഇത്തരം ഫോണിലൂടെ നിര്‍വഹിക്കാനാവും. സ്മാര്‍ട്ട് ഫോണില്‍ ലഭ്യമാക്കാവന്ന അക്കൌണ്ടിംഗ് സോഫ്റ്റ്വെയറുകളുപയോഗിച്ച് എവിടെവച്ചും ബിസിനസ് മാനേജ് ചെയ്യാന്‍ സാധ്യമാകുന്നു.

സ്മാര്‍ട്ട് ഫോണുകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാനുതകുന്ന ജി.പി.ആര്‍.എസ്, എഡ്ജ്, ബ്ളാക്ക്ബെറി തുടങ്ങിയ അതിവേഗ കണക്ഷനുകള്‍ കേരളത്തിലും ലഭ്യമായിരിക്കുന്നു. എയര്‍ടെല്‍, ബി.എസ്.എന്‍.എല്‍ തുടങ്ങിയ നെറ്റ്വര്‍ക്ക് ഓപറേറ്റര്‍മാര്‍ ജി.പി.ആര്‍.എസ്. സേവനം നേരത്തെത്തന്നെ നല്‍കി വരുന്നു. ബി.പി.എല്‍, ഐഡിയ തുടങ്ങിയ കമ്പനികും ഇത് പ്രാവര്‍ത്തികമാക്കാനുള്ള ഒരുക്കത്തിലാണ്. സ്മാര്‍ട്ട്ഫോണുകള്‍ക്ക് പുറമെ ഇന്ന് വിപണിയിലിറങ്ങുന്ന മിക്ക ഫോണുകളും ജി.പി.ആര്‍.എസ്. സപ്പോര്‍ട്ട് ചെയ്യുന്നവയാണ്. സാധാരണക്കാര്‍ റിംടോണും സംഗീതവും ചിത്രങ്ങളും മറ്റും ഡൌണ്‍ലോഡ് ചെയ്യാനാണിതുപയോഗിക്കുന്നുത്. എഡ്ജ്, ബ്ളാക്ക്ബെറി എന്നീ അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ സംസ്ഥാനത്ത് എയര്‍ടെല്‍ കമ്പനി മാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്.

വര്‍ധിച്ചുവരുന്ന സ്മാര്‍ട്ട്ഫോണ്‍ വിപണി ലക്ഷ്യമാക്കി നോക്കിയ വിപണിയിലിക്കിയ പുതിയ മോഡലുകളാണ് E60, E61, E70 എന്നിവ. ഇതില്‍ E61-ന് കമ്പ്യൂട്ടറിന് സമാനമായ QWERTY കീബോര്‍ഡുണ്ട്. ഇതുപയോഗിച്ച് പെട്ടെന്ന് മാറ്ററുകള്‍ ടൈപ് ചെയ്യാനാവും. സിംപിയാന്‍ 9.1 ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഇതിന് 75 മെഗാബയറ്റ് മെമ്മറി കപാസിറ്റിയുണ്ട്. ഉയര്‍ന്ന റെസല്യുഷനുള്ളതും താരതമ്യേന വലുതുമായ സ്ക്രീന്‍ ഇതിന്റെ സവിശേഷതയാണ്. എം.എസ്. ഓഫീസിലെ മിക്ക സോഫ്റ്റ്വെയറുകളും സപ്പോര്‍ട്ട് ചെയ്യുന്ന സെറ്റില്‍ ഇന്റര്‍നെറ്റ് ബ്രൌസിംഗിനും ഇ-മെയില്‍ സ്വീകരിക്കാനും അയക്കാനും പ്രത്യേകം സൌകര്യമുണ്ട്. നോക്കിയയുടെ E70 മോഡലും ഈ സൌകര്യങ്ങളെല്ലാം നല്‍കുന്നുണ്ട്. സ്ക്രീനിന്റെ ഇരുവശത്തുമായി സംവിധാനിച്ച സൌകര്യപ്രദമായ കീബോര്‍ഡ് ടൈപിംഗ് ജോലി എളുപ്പമാക്കുന്നു. E60 മോഡലിന് സാധാരണ മൊബൈല്‍ ഫോണിന്റെ കീബോര്‍ഡാണാങ്കിെലും സ്മാര്‍ട്ട് ഫോണിന്റെ മിക്ക ദൌത്യങ്ങളും ഏറെക്കുറെ ഇതിലുള്‍ക്കൊള്ളച്ചിരിക്കുന്നു.

സ്മാര്‍ട്ട് ഫോണുകളില്‍ എടുത്തുപറയാവുന്ന മറ്റൊരിനമാണ് ഹാന്‍ഡ് സ്പ്രിംഗ് കമ്പനിയുടെ Treo 600, Treo 650, Treo 700 എന്നീ മോഡലുകള്‍. പാം ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിന്റെ ആദ്യത്തെ രണ്ട് മോഡലുകള്‍ ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലും ഏറെ പ്രിയങ്കരമായിരിക്കുന്നു. ഓഫീസ് പാക്കേജുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നതിന് പുറമെ വെബ് ബ്രൌസറും ജഛജ ഇ-മെയില്‍ സൌകര്യവും മൂവി ക്യാമറയുമെല്ലാം ഇതിന്റെ സവിശേഷതകളാണ്. നെറ്റിലൂടെ സൌജന്യമായി ഡൌണ്‍ ലാഡ് ചെയ്ത് പ്രവര്‍ത്തിപ്പിക്കാവുന്ന ആയിരക്കണക്കിന് സോഫ്റ്റ്വെയറുകള്‍ ഇതിന്റെ മറ്റൊരു സവിശേഷതയാണ്. വന്‍കിട അക്കൌണ്ടിംഗ് പാക്കേജുകള്‍ വരെ ഈ സോഫ്റ്റ്വെയര്‍ ശേഖരത്തിലുള്‍പ്പെടുന്നു. പാം ഓപറേറ്റിംഗ് സിസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്ഫോണുകള്‍ക്കായി സജ്ജമാക്കിയ പതിനായിരക്കണക്കിന് ഇ-ബുക്ക് ശേഖരവും ഇന്റര്‍നെറ്റിലുണ്ട്. www.palam.com, www.mytreo തുടങ്ങിയ നൂറുക്കണക്കിന് വെബ് സൈറ്റുകള്‍ ഈ സേവനം നല്‍കുന്നു. Treo 650 മോഡലില്‍ ബ്ളൂടൂത്ത് വയര്‍ലെസ് സംവിധാനവും ലഭ്യമാണ്. ഹാന്‍ഡ് സ്പ്രിംഗ് കമ്പനിയുടെ ഏറ്റവും പുതിയ മോഡലായ Treo 700 വിന്‍ഡോസ് മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റമാണുപയോഗിക്കുന്നത്. വിന്‍ഡോസ് എക്സ്.പിയുടെ പോക്കറ്റ് പതിപ്പാണിത്. സ്മാര്‍ട്ട് ഫോണ്‍ ഇനത്തിലെ ഏറ്റവും പുതിയ ഈ ഹാന്‍ഡ്സെറ്റ് ഇന്ത്യയില്‍ അടുത്ത് ലഭ്യമാകുമെന്നാണ് പ്രതീക്ഷ. മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബില്‍റേറ്റ്സ് ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണെന്നാണ് ഇതിന്റെ സവിശേഷതയായി നിര്‍മാതാക്കളുയര്‍ത്തിക്കാട്ടുന്നത്. മൊബൈല്‍ ഫോണു കമ്പ്യൂട്ടറും തമ്മിലെ അന്തരം ഇല്ലാതാക്കുന്നുവെന്നാണ് ഇതിന്റെ മുഖ്യ സവിശേഷത.

മ്രുഖ ഹാന്‍ഡ്ഹെല്‍ഡ് പിസി നിര്‍മാതാക്കളായ എച്ച്.പി. വയര്‍ലെസ് സപ്പോര്‍ട്ട് ഹാന്‍ഡ് ഹെലഡ് പി.സിക്ക് പുറമെ ഇപ്പോള്‍ 'ഐ പാക്' സ്മാര്‍ട്ട് ഫോണുകളും വിപണിയിലെത്തിച്ചു തുടങ്ങി. സ്മാര്‍ട്ട് ഫോണിന്റെ ഭാവി സാധ്യത മുന്നില്‍ കണ്ട് ഇത്തരം ഹാന്‍ഡ് സെറ്റുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് കമ്പനിയുടെ പരിപാടി. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിലികോം കമ്പനി പുറത്തിറക്കുന്ന 'ഐമാറ്റ്' സ്മാര്‍ട്ട് ഫോണുകളാണ് ഈ ഇനത്തിലെ മറ്റൊരിനം. വിന്‍ഡോസ് മൊബൈല്‍ ഓപറേറ്റംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഐമാറ്റിന്റെ ഹാന്‍ഡ് സെറ്റുകള്‍ ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഏറെ പരിചിതമാണ്.

Treo 650 പോലുള്ള ഉയര്‍ന്ന സവിശേഷതയുള്ള സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഇപ്പോള്‍ വിലക്കൂടുതലുണ്ടെങ്കിലും സാധാരണ ഉപയോഗത്തിനുള്ളവ ഇരുപതിനായിരം രൂപക്ക് താഴെ ലഭിക്കുന്നതാണ്. ഭാരക്കൂടുതലില്ലാതെ ഉള്ളംകൈയിലും പോക്കറ്റിലും ഒതുക്കാവുന്ന സ്മാര്‍ട്ട് ഫോണുകള്‍ മൊബൈല്‍ ഫോണിനോടൊപ്പം കമ്പ്യൂട്ടറിന്റെ മിക്ക ഉപയോഗങ്ങളും സാധ്യമാക്കുന്നു. അതോടൊപ്പം എം.പി.3 പ്ളേയര്‍, ടൈപ് റിക്കോര്‍ഡര്‍, വീഡിയോ ക്യാമറ, റിമോട്ട് കണ്‍ട്രോള്‍, ഇ-ബുക്ക് റീഡര്‍ തുടങ്ങിയ ഒട്ടേശറ ഉപകരണങ്ങളുടെ സൌകര്യവും ഇവ നല്‍കുന്നു. ഇതുതന്നെയാണ് സ്മാര്‍ട്ട് ഫോണുകളുടെ ഏറ്റവും വലിയ ആകര്‍ഷണീയത.
*****

2009 ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും വിദ്യാഭ്യാസ രംഗവും



(ഇന്‍ഫോ മാധ്യമം 21 ജൂണ്‍, 2001 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

കലാലയങ്ങളുടെ ചുമരുകര്‍ക്കുള്ളിലൊതുങ്ങിയിരുന്ന വിദ്യാഭ്യാസരംഗം ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ വളര്‍ച്ചയോടെ പുതിയ ചക്രവാളങ്ങര്‍ തേടുകയാണ്. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും വിദ്യാഭ്യാസ മാധ്യമമായി രംഗത്തെത്തിയതോടെ ഈ മേഖലയില്‍ വലിയൊരു വിപ്ലവം തന്നെ അരങ്ങേറുന്നു. അതോടെ വിദ്യാഭ്യാസമെന്ന പ്രക്രിയ അത്യന്തം ലളിതവും ആകര്‍ഷകവുമായ ഒരനുഭവമായി മാറുകയാണ്. ശാസ്ത്ര വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ക്ലാസ്സ് മുറികളിലിരുന്ന് ഇന്റര്‍നെറ്റുപയോഗിച്ച് അമേരിക്കന്‍ ശൂന്യാകാശ ഗവേഷണ കേന്ദ്രമായ നാസയിലെ വിദഗ്ദരുമായും മറ്റും ാശയ വിനിമയം സാധ്യമാവുന്ന വിധം ആഗോള തലത്തില്‍ വിദ്യാഭ്യാസ രംഗം പുരോഗമിച്ചിരിക്കുന്നു.

ക്ലാസ്റൂമുകളിലേക്ക് ഇന്റര്‍നെറ്റ് കടന്ന് വരുന്നതോടെ അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധത്തിലും മാറ്റങ്ങള്‍ പ്രകടമാവുകയാണ്. സിലബസനുസരിച്ചുള്ള പാഠപുസ്തകം മറിച്ച് ഉരുവിട്ട് പഠിപ്പിക്കുന്ന അധ്യാപകന്‍ മേലില്‍ അതിവിപുലമായ വൈജാനിക ലോകത്തേക്ക് വിദ്യാര്‍ത്ഥിയെ കൈപിടിച്ചാനയിക്കുന്ന മാര്‍ഗ ദര്‍ശകനായിരിക്കും. വിരസമായ പാഠപുസ്തകങ്ങള്‍ക്ക് പകരം മള്‍ട്ടി മീഡിയയുടെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുള്ള കമ്പ്യൂട്ടര്‍ സോഫ്്റ്റ് വെയറുകള്‍ പള്ളിക്കൂടങ്ങളില്‍ വ്യാപകമായി ഉപയോഗിച്ച് വരികയാണ്. ഓരോ വിദ്യാര്‍ത്ഥിക്കും തന്റെ ബുദ്ധി ശക്തിക്കും കഴിവുകര്‍ക്കും അനുയേജ്യമായ പാഠ്യ പദ്ധതിയും പഠന രീതിയും സ്വയം തെരഞ്ഞെടുക്കാന്‍ സാധ്യമാകുന്ന അവസ്ഥയും സംജാതമാവും. ലോകത്തെങ്ങുമുള്ള ഗവേഷണ കേന്ദ്രങ്ങളുടെയും ഉന്നത കലാലയങ്ങളുടെയും ഇന്‍ഫര്‍മേഷന്‍ സെന്ററുകളുടെയും വന്‍കിട ലൈബ്രറികളുടെയും താക്കോല്‍ക്കൂട്ടം എപ്പോഴും വിദ്യാര്‍ത്ഥിയുടെ വിരല്‍ത്തുമ്പിലുണ്ടായിരിക്കും.

'നാസ'യിലെ ശാസ്ത്രജ്ഞരും കമ്പ്യൂട്ടര്‍ വിദഗ്ദരും ചേര്‍ന്ന് രൂപം നല്‍കിയ 'ഭാവി ക്ലാസ്സ് റൂം' (Classroom of the Future) എന്ന പ്രോഗ്രാം വിദ്യാഭ്യാസ രംഗത്ത് ആധുനിക ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പ്രയോജനപ്പെടുത്തതിന് മികച്ച ഉദാഹരണമാണ്. നാസയുടെ കീഴില്‍ കഴിഞ്ഞ നാല്‍പത് വര്‍ഷങ്ങളിലായി നടത്തപ്പെട്ട ഗവേഷണ നിരീക്ഷണങ്ങളുടെ ഫലസിദ്ധി ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കതീതമായി ലോകത്തെങ്ങുമുള്ള പ്രാഥമിക ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പോലും പ്രാപ്യമാവുന്ന വിധം www.cotf.edu എന്ന സൈറ്റില്‍ സംവിധാനിച്ചിരിക്കുന്നു. എക്സ്പൊളൊറേഷന്‍, സിമുലേഷന്‍ തുടങ്ങിയ രീതികളവലംബമാക്കി ശാസ്ത്ര രംഗത്തെ ഒട്ടനവധി ശാഖകളിലും അവഗാഹം നേടാന്‍ സൈറ്റ് പ്രയോജനപ്പെടും. പരിസ്ഥിതി ഗവേഷണ രംഗത്ത് ഏറെ പ്രയോജനപ്പെടുത്താവുന്ന Exploring the Environment എന്ന വിദ്യാഭ്യാസ പരിപാടിയും സൈറ്റിലുണ്ട്. ഭാഷാഭ്യസന രംഗത്തും മറ്റും വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിന് ഒട്ടനവധി സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. സ്വഭാവികമായും ഇതില്‍ ഇംഗ്ലീഷ് ഭാഷക്കാണ് പ്രാമുഖ്യം. www.hiway.co.uk/-ei/intro/html, www.lisa.src.ncu.edu.tw, http://heasarc.gsfc.nasa.gov/docs, www.info/webstars.html തുടങ്ങിയ സൈറ്റുകളെല്ലാം ഇത്തരം സേവനങ്ങള്‍ കാഴ്ച വെക്കുന്നു.

കേരളത്തിലെ വിദ്യാലയങ്ങളെസ്സംബന്ധിച്ചേടത്തോളം കമ്പ്യൂട്ടര്‍ പഠനവും അധ്യയനത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ പ്രയോഗവല്‍ക്കരണവും പ്രാരംഭ ഘട്ടത്തിലാണുള്ളത്. വിദ്യാഭ്യാസ മേഖലയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിക്ക് അര്‍ഹമായ പ്രാധാന്യം നല്‍കാന്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെങ്കിലും ഈ രംഗത്തെ പ്രവര്‍ത്തനം മന്ദഗതിയിലായതിനാല്‍ കാലത്തിനൊപ്പം മുന്നേറാന്‍ നമുക്കായിട്ടില്ല. അധുനിക യുഗത്തിലെ ശക്തിയുടെ സ്രോതസ്സ് സമ്പത്തും ആയുധങ്ങളുമല്ല, മറിച്ച് മനുഷ്യന്‍ കൈവശപ്പെടുത്തുന്ന ടെക്നോളജിയും ഡാറ്റകളുമായിരിക്കും. ആ നിലക്ക് നമ്മുടെ വിദ്യാഭ്യാസ രംഗത്ത് കമ്പ്യൂട്ടറിനും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിക്കും അര്‍ഹമായ പരിഗണന ലഭിക്കേണ്ടതുണ്ട്. പുതിയ യുഗത്തിന്റെ സവിശേഷതകള്‍ മുഴുക്കെ ഉള്‍ക്കൊള്ളാനും കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും നിറവേറ്റാനും പ്രാപ്തമാവുന്ന വിധത്തില്‍ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം വ്യാപകമാക്കണം.

അതേസമയം കമ്പ്യൂട്ടര്‍ വിദ്യാഭ്യാസമെന്നാല്‍ ഡോസും വിന്‍ഡോസും ഏതാനും സോഫ്റ്റ്വെയര്‍ പാക്കേജുകളും പഠിക്കലും പഠിപ്പിക്കലുമാണെന്ന ധാരണ തിരുത്തേണ്ടതുണ്ട്. പരമ്പരാഗതമായി നാം ചെയ്ത് വരുന്ന തൊഴിലുകള്‍ക്ക് വേഗതയും സൂക്ഷ്മതയും വര്‍ദ്ധിപ്പിക്കുക എന്നതിലുപരി ആധുനിക മനുഷ്യന്റെ ദൈനംദിന ജീവിതത്തിലെ മിക്ക പ്രശ്നങ്ങളുടെയും പരിഹാരമായിട്ടാണ് കമ്പ്യൂട്ടറും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും മേലില്‍ വര്‍ത്തിക്കുകയെന്ന് തിരിച്ചറിയണം. അതനുസരിച്ച് വിദ്യാലയങ്ങളിലെ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തെയും പരിശീലനത്തെയും അതി വിശാലമായൊരു വീക്ഷണ കോണിലൂടെ നോക്കിക്കാണാന്‍ നാം സന്നദ്ധരാവേണ്ടിയിരിക്കുന്നു.
*****

2009 ജൂലൈ 29, ബുധനാഴ്‌ച

സ്മാര്‍ട്ടാവുന്ന മൊബൈല്‍ ഫോണുകള്‍


(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ ഫ്വെബുവരി 2004 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

മൊബൈല്‍ ഫോണ്‍ 'സ്മാര്‍ട്ടാ'വുന്നത് അത് ഏറെക്കുറെ ലാപ്ടോപ് കമ്പ്യൂട്ടറിന്റെയോ പി.ഡി.എയുടെയോ പ്രവര്‍ത്തനം കൂടി കാഴ്ചവെക്കുമ്പോഴാണ്. പരസ്പരം സംസാരിക്കുക, എസ്.എം.എസ് (Short Message Service) മുഖേന ചെറിയ സന്ദേശങ്ങള്‍ കൈമാറുക എന്ന സാധാരണ മൊബൈല്‍ ഫോണിന്റെ ദൌത്യത്തിന് പുറമെ ഇന്റര്‍നെറ്റ് ബ്രൌസിംഗും ഇ-മെയില്‍ സൌകര്യങ്ങളും നല്‍കാന്‍ ഇന്ന് മൊബൈല്‍ ഫോണുകള്‍ സജ്ജമായിരിക്കുന്നു. അതോടൊപ്പം നല്ലൊരു പി.ഡി.എ (Personal Digital Assistant) പോലെ വിശദമായ കോണ്‍ടാക്ട്് ലീസ്റ്റ്, കലണ്ടര്‍, ടാസ്ക്ക്, നോട്ട്സ്, റിമൈന്‍ഡര്‍ തുടങ്ങിയവ കുടി കൈകാര്യം ചെയ്യാന്‍ പ്രാപ്തമാവുക. ഇത്തരം ഹാന്‍ഡ് സെറ്റുകളില്‍ MP3 സംഗീതം കേള്‍ക്കാനും കളറില്‍ ചെറിയ വീഡിയോ ക്ളിപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനും സംവിധാനമുണ്ടായാല്‍ വളരെ നന്നായി. ഇതിനൊക്കെ പുറമെ സ്റ്റില്‍ ക്യാമറയായും വീഡിയോ ക്യാമറയായും ഉപയോഗിക്കാന്‍ സാധ്യമാവുക. എല്ലാം നിങ്ങളുടെ ഉള്ളം കൈയിലൊതുങ്ങുന്ന ചെറിയയൊരു മൊബൈല്‍ ഹാന്‍ഡ് സെറ്റില്‍. ഇതിപ്പോള്‍ ഏതാണ്ട് സാധ്യമായിരിക്കുന്നു. ചുരുങ്ങിയ പക്ഷം പോക്കറ്റിലൊരു പി.ഡി.എയും കൈയിലൊരു മൊബൈല്‍ ഹാന്‍ഡ് സെറ്റും എന്നതിന് പകരം ഇനി ഒരൊറ്റ ചെറിയ ഉപകരണം മതി.

ഇന്ത്യയില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം വര്‍ദ്ധിക്കുകയാണ്. 2004-മാണ്ടിന്റെ അവസാനത്തോടെ 5.6 കോടി മൊബൈല്‍ കണക്ഷനുണ്ടാവുമെന്നായിരുന്നു നേരത്തെയുള്ള അനുമാനം. പുതിയ കേന്ദ്ര ബജറ്റില്‍ മൊബൈല്‍ ഫോണിന്റെ തീരുവ ഗണ്യമായി കുറച്ചതിനാല്‍ ഹാന്‍ഡ് സെറ്റുകള്‍ക്ക് വലിയ തോതില്‍ വില കുറയാനിടയുണ്ട്. അതോടെ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. കമ്പനി സ്റ്റാഫിനിടയില്‍ എസ്.എം.എസിന്റെ ഉപയോഗവും വര്‍ദ്ധിച്ചിരിക്കുന്നു. എവിടെയും ഏത് സമയത്തും കൃത്യമായ വിവരങ്ങള്‍ നന്നെക്കുറഞ്ഞ ചെലവില്‍ വളരെ വേഗത്തില്‍ കൈമാറ്റം ചെയ്യാന്‍ മൊബൈല്‍ ഫോണുപയോഗിച്ചുള്ള എസ്.എം.എസ്. സാങ്കേതിക വിദ്യ ഏറ്റവും ഫലപ്രദമാണ്. റിലയന്‍സ് പോലുള്ള മൊബൈല്‍ ഫോണ്‍ ഓപറേറ്റര്‍മാര്‍ ചില പ്രത്യേക പ്ളാനുകളില്‍ എസ്.എം.എസ്. സേവനം സൌജന്യമായി നല്‍കുന്നുണ്ട്.

ഹാന്‍ഡ്സ്പ്രിംഗ് കമ്പനിയുടെ 'ട്രെയോ 180' താരതമ്യേന വിലകറഞ്ഞതും നല്ല പ്രവര്‍ത്തനം കാഴ്ച വെക്കുന്നതുമായ മൊബൈല്‍ ഹാന്‍ഡ് സെറ്റാണ്. പാം ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പി.ഡി.എയായും ഓര്‍ഗനൈസറായും ഇത് പ്രയോജനപ്പെടുത്താവുന്നതാണ്. വെബ് ബ്രൌസര്‍, ഇ-മെയില്‍ തുടങ്ങിയ സൌകര്യങ്ങളുള്ളതിന് പുറമെ ചെറുതാണെങ്കിലും ഇതര മൊബൈല്‍ സെറ്റില്‍ നിന്ന് വ്യത്യസ്തമായി പൂര്‍ണ്ണമായൊരു കീബോര്‍ഡുണ്ടെന്നതും ഇതിന്റെ പ്രത്യേകതയാണ്.4.2x2.8x0.8 ഇഞ്ചാണ് ഇതിന്റെ വലുപ്പം. 2.5 മണിക്കൂര്‍ സംസാരസമയവും 60 മണിക്കൂര്‍ സ്റ്റാന്റ്ബൈ സമയവും ലഭിക്കുന്ന സെറ്റിന്റെ വില 15000 രൂപയാണ്. ഹാന്‍ഡ്സ്പ്രിംഗ് കമ്പനിയുടെ ഏറ്റവും പുതിയ മോഡലായ 'ട്രെയോ 600' കളര്‍ സ്ക്രീനും ഒട്ടേറെ പുതിയ സൌകര്യങ്ങളുമുള്‍ക്കൊള്ളുന്നതാണ്. എന്ത്കൊണ്ടോ കേരളത്തില്‍ പൊതുവെ ഹാന്‍ഡ്സ്പ്രിംഗിന്റെ സെറ്റുകള്‍ക്ക് പ്രിയം കുറവാണ്. മുംബൈയിലെ പ്രിട്രോഷ്നി കമ്പനിയാണ് ഇതിന്റെ വിതരണക്കാര്‍. സൈറ്റ് അഡ്രസ്. www.sastacomputers.com, www.handspring.com.

മൊബൈല്‍ രംഗത്ത് വലിയൊരു വിപ്ളവം തന്നെ കാഴ്ച വെച്ച റിലയന്‍സ് അവതരിപ്പിക്കുന്ന 'കിയോസെറാ' ഹാന്‍ഡ് സെറ്റ് ചെറിയൊരു കമ്പ്യൂട്ടറിന്റെ ഉപയോഗം തന്നെ കാഴ്ചവെക്കുന്നു. 'പാം' ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സെറ്റില്‍ ചിത്രങ്ങള്‍ക്കും വീഡിയോ ക്ളിപ്പിംഗിനും പുറമെ നിങ്ങളുടെ വേര്‍ഡ്, സ്പ്രെഡ്ഷീറ്റ് ഫയലുകളും മറ്റും സൂക്ഷിക്കാനായി 16 മെഗാബയ്റ്റ് മെമ്മറി ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടുതല്‍ ആവശ്യമാണെങ്കില്‍ സെറ്റിലെ മെമ്മറി എകസ്പാന്‍ഷന്‍ കാര്‍ഡ് സ്ളോട്ട് ഉപയോഗിക്കാവുന്നതാണ്. സാധാരണ മൊബൈല്‍ കീ പാഡിന് പുറമെ ഒരു സോഫ്റ്റ് കീബോര്‍ഡും ഇതുള്‍ക്കൊള്ളുന്നു. ആവശ്യമാണെങ്കില്‍ ഓപ്ഷനലായി ഒരു പോര്‍ട്ടബിള്‍ കീബോര്‍ഡും ലഭ്യമാക്കാവുന്നതാണ്. ഇന്റര്‍നെറ്റ് ബ്രൌസര്‍, ഇ-മെയില്‍ സംവിധാനമുള്‍ക്കൊള്ളുന്ന ഈ ഹാന്‍ഡ് സെറ്റ് മുഖേന ഇതര ഫോണുകളെ അപേക്ഷിച്ച് പത്തിരട്ടി വേഗതയില്‍ ഡാറ്റ ഡൌണ്‍ ലോഡ് ചെയ്യാനാവുമെന്നാണ് റിലയന്‍സ് അവകാശപ്പെടുന്നത്. ഉള്ളം കൈയില്‍ എപ്പോഴും എവിടെയും ഒരു ഇന്റര്‍നെറ്റ് കണക്ഷനെന്ന സ്വപ്നം കിയോസറ പ്രായോഗികമാക്കുന്നു. ഫോള്‍ഡ് ചെയ്യാവുന്ന സെറ്റിന്റെ പുറത്ത് എക്സ്റ്റേണല്‍ കോളര്‍ ഐ.ഡി, സ്പീക്കര്‍ ഫോണ്‍, റ്റു ഡൂ ലീസ്റ്റ്, വോയ്സ് മെമ്മോ, മെമ്മോ പാഡ്, കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാന്‍ യു.എസ്.ബി, സീരിയല്‍ കണക്ഷന്‍ എന്നിവയൊക്കെ ഇതിന്റെ സവിശേഷതകളാണ്. വയര്‍ലെസ് ഇ-മെയില്‍ ആപ്ളിക്കേഷന്‍ മുഖേന നിങ്ങളുടെ ഇ-മെയിലും അറ്റാച്ച്മെന്റ് ഫയലുകളും ഏത് നിമിഷവും ലഭ്യമാക്കാം. റിലയന്‍സിന്റെ സാധാരണ സെറ്റിലൂടെ ലഭിക്കുന്ന 'വാപ്' സംവിധാനം വേഗതക്കുറവ് കാരണം പ്രായോഗികമല്ലെന്ന് ഇതിനകം ഉപയോക്താക്കള്‍ക്കറിയാം. 3.5 മണിക്കൂര്‍ സംസാര സമയവും 160 മണിക്കൂര്‍ സ്റ്റാന്റ്ബൈ സമയവും നല്‍കാന്‍ ഇതിന്റെ ബാറ്ററിക്ക് ശേഷിയുണ്ട്. 186 ഗ്രാമാണ് ഭാരം. ഇതര മൊബൈല്‍ കണക്ഷനെ അപേക്ഷിച്ച് കിയോസെറ സെറ്റ് അല്‍പം ചെലവേറിയതാണ്. 15000 രൂപ ആദ്യ പേയ്മെന്റ്. തുടര്‍ന്ന് ക്ളബ്ബ് മെമ്പര്‍ഷിപ്പും മറ്റെല്ലാ വരികളും ചേര്‍ന്ന് പ്രതിമാസം 1100 രൂപ. ഇന്റര്‍നെറ്റ് കണക്ഷന് വേറെ 200 രൂപയും. ഇന്റര്‍നെറ്റുപയോഗിക്കുന്ന സമയത്തിന് അതനുസരിച്ച് പിന്നെയും ചാര്‍ജ്ജ് നല്‍കണം. ദല്‍ഹി, മുംബൈ, ബാംഗ്ളൂര്‍ പോലുള്ള മഹാ നഗരങ്ങളില്‍ മാത്രമാണ് വെബ്വേള്‍ഡ് മുഖേന കിയോസറ ഇപ്പോള്‍ നല്‍കി വരുന്നത്. കേരളത്തില്‍ റിലയന്‍സിന്റെ വെബ്വേള്‍ഡുകളില്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തു സെറ്റ് ലഭ്യമാക്കാവുന്നതാണ്.

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് എക്സ്.പിയുടെ മൊബൈല്‍ പതിപ്പായ 'വിന്‍ഡോസ് സ്മാര്‍ട്ട്ഫോണ്‍ 2002' എന്ന ഓപറേറ്റിംഗ് സിസ്റ്റമുപയോഗിക്കുന്ന ഹാന്‍ഡ്സെറ്റുകളിലൊന്നാണ് 'കാരിയര്‍ ഡിവൈസി'ന്റെ 'ഐ-മെയ്റ്റ്'. സ്വിച്ച്ഓണ്‍ ചെയ്യുമ്പോള്‍ വിന്‍ഡോസ് ലോഡ് ചെയ്യാന്‍ ഒരല്‍പം സമയമെടുക്കുമെങ്കിലും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെല്ലാം വളരെ വേഗത്തില്‍ നടക്കുന്നു. സെറ്റിന്റെ രൂപവും വലുപ്പവും സാധാരണ മൊബൈല്‍ ഫോണില്‍ നിന്ന് വ്യത്യസ്തമല്ല. അല്‍പം വീതിയോറിയ സ്ക്രീനുണ്ടെന്നത് ഒരു പ്രത്യേകതയാണ്. പോര്‍ട്ടബിള്‍ ഇന്റര്‍നെറ്റ് ബ്രൌസറിന് പുറമെ മൈക്രോസോഫ്റ്റ് ഔട്ട്ലുക്കിന്റെ പൂര്‍ണ്ണ ഉപയോഗം കാഴ്ച വെക്കുന്ന ഇ-മെയില്‍ പ്രോഗ്രാമും ഇതുള്‍ക്കൊള്ളുന്നു. കലണ്ടര്‍, ടാസ്ക്ക്, നോട്ട്പാഡ് തുടങ്ങിയ സംവിധാനങ്ങള്‍ക്ക് പുറമെ വിന്‍ഡോസ് മീഡിയാ പ്ളേയറും എം.എസ്.എന്‍. മെസ്സഞ്ചറും ഐ-മാറ്റില്‍ ലഭിക്കുന്നു. കീബോര്‍ഡ് സാധാരണ മൊബൈല്‍ ഫോണിന്റേതില്‍ നിന്ന് വ്യത്യസ്തമല്ല. ഇതര സ്മാര്‍ട്ട് ഫോണുകളില്‍ കാണുന്ന സോഫ്റ്റ് കീബോര്‍ഡും സറ്റൈലസ് പേനയും ഇതുപയോഗിക്കുന്നില്ല. അതിനാല്‍ തന്നെ ഇത്തരം സെറ്റുകളിലുണ്ടാവേണ്ട ഓഫീസ് പാക്കേജ് ഇല്ലെന്നത് ഇതിന്റെ പോരായ്മയാണ്. സ്കോട്ട്ലാന്റില്‍ സ്ഥാപിതമായ കമ്പനി ഈയിടെ തങ്ങളുടെ ആസ്ഥാനം ദുബൈ ഇന്റര്‍നെറ്റ് സിറ്റിയിലേക്ക് മാറ്റിയിരിക്കുന്നു. അഡ്രസ്സ് www.imate.com.

സ്മാര്‍ട്ട് ഫോണുകളുടെ കൂട്ടത്തില്‍ ഏറെ കൌതുകമുളവാക്കിക്കൊണ്ടാണ് സോണി എരിക്സന്റെ P900 ഹാന്‍ഡ് സെറ്റിന്റെ വരവ്. ഫോള്‍ഡ് ചെയ്ത രൂപത്തില്‍ സാധാരണ മൊബൈല്‍ ഫോണിന്റെ ഒരല്‍പം കൂടി വലുപ്പം തോന്നിക്കുന്ന സെറ്റിന് താരതമ്യേന വലിയൊരു കളര്‍ സ്ക്രീനുണ്ടെന്നത് ശ്രദ്ധേയമാണ്. പി.ഡി.എയുടെ എല്ലാ സൌകര്യങ്ങളും നല്‍കുന്ന സെറ്റില്‍ മ്യൂസിക് പ്ളേയറും ഇന്റര്‍നെറ്റ് ബ്രൌസറും ഇ-മെയില്‍ പ്രോഗ്രാമും ഇന്‍സ്റ്റന്റ് മെറ്റഞ്ചറും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇതിനൊക്കെപ്പുറമെ ഒരു വീഡിയോ റെക്കോര്‍ഡിംഗ് ക്യാമറ കൂടി ഉള്‍ക്കൊള്ളുന്നുവെന്നാണ് ഇതിന്റെ മുഖ്യ സവിശേഷത. സെറ്റിന് ഇന്ത്യന്‍ വിപണിയില്‍ നാല്‍പതിനായിരം രൂപക്ക് മേല്‍ വിലയുണ്ട്.

മൊബൈല്‍ ഫോണ്‍ രംഗത്തെ അതികായന്‍മാരായ നോക്കിയയുടെ ആദ്യത്തെ സ്മാര്‍ട്ട് ഫോണായ 7700 ഈ വര്‍ഷം മധ്യത്തോടെയാണ് വിപണിയിലെത്തുന്നത്. നോക്കിയയുടെ സ്മാര്‍ട്ട് ഫോണിന് വേണ്ടി ഇത്രയും കാലം ഉപയോക്താക്കള്‍ കാത്തിരിക്കുമോ എന്നത് തര്‍ക്ക വിഷമാണ്. ഇതിനിടെ സാംസംഗ്, എല്‍ജി പോലുള്ള കമ്പനികള്‍ വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണുകളുമായി രംഗത്തെത്താന്‍ വലിയ താമസമുണ്ടാവില്ലെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ചൈനയില്‍ വിതരണം ചെയ്യുന്ന സാംസംഗിന്റെ സി.ഡി.എം.എ. ഫോണുകള്‍ ഇതിനകം സ്മാര്‍ട്ട് ഇനത്തിലേക്ക് കുതിച്ചിരിക്കുന്നു.

അതേതായാലും മൊബൈല്‍ ഫോണുകള്‍ കൂടുതല്‍ സൌകര്യങ്ങളോടെ കൂടുതല്‍ കരുത്തോടെ ‘സ്മാര്‍ട്ടാ’യി നമ്മുടെ കരങ്ങളിലെത്തുകയാണ്. ലാപ്ടോപിന്റെയും ഹാന്‍ഡ് ഹെല്‍ഡ് പീസിയുടെയും പി.ഡി.എയുടെയും പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാന്‍ മൊബൈല്‍ ഫോണുകള്‍ക്ക് സാധ്യമായിരിക്കുന്നു. തുടക്കത്തില്‍ ഒരല്‍പം വിലക്കൂടുതലുണ്ടെങ്കിലും ടെക്നോളജിയുടെ വ്യാപനത്തോടെ സാധാരണക്കാരന്റെ കരങ്ങളിലും പെട്ടെന്ന് ഇത്തരം സ്മാര്‍ട്ട് ഫോണുകളെത്തുമെന്ന് പ്രതീക്ഷിക്കാം. മൊബൈല്‍ ഇന്റര്‍നെറ്റ് പോലെ മൊബൈല്‍ കോമേഴ്സും നമ്മുടെ നിത്യജിവിതത്തില്‍ സ്വാധീനം ചെലുത്തുന്ന കാലം വിദൂരമല്ല.
*****

2009 ജൂലൈ 25, ശനിയാഴ്‌ച

നാനോ ടെക്നോളജിയുടെ ഭാവി സാധ്യതകള്‍



പുസ്തക പരിചയം





(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ ജൂലൈ 2005 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)

അതിസൂക്ഷ്മവല്‍ക്കരണത്തിന്റെ (Micro Miniaturisation) സദ്ഫലങ്ങള്‍ ഏറ്റവുമധികം അനുഭവിച്ചത് കമ്പ്യൂട്ടര്‍ ഇന്‍ഡസ്ട്രയാണല്ലോ. നാല്‍പതുകളുടെ രണ്ടാം പകുതിയില്‍ മുപ്പത് ടണ്‍ ഭാരവും മൂന്ന് ബെഡ്റൂം കെട്ടിടത്തിന്റെ വലുപ്പവുമുണ്ടായിരുന്ന 'ഏനിയാക്' കമ്പ്യൂട്ടറില്‍ നിന്ന് മേശപ്പുറത്തുപയോഗിക്കുന്ന ഡെസ്ക്ക്ടോപ് ഇനങ്ങളും ലാപ്ടോപും പോക്കറ്റ് കമ്പ്യൂട്ടറും സ്മാര്‍ട്ട് ഫോണുമെല്ലാം നിര്‍മ്മിക്കാനായത് ഇതിന്റെ ഫലമാണ്. 'സിലിക്കണ്‍' ഉപയോഗിച്ച് തയ്യാറാക്കുന്ന ഇപ്പോഴത്തെ മൈക്രോപ്രോസസ്സറുകളുടെ വലുപ്പം അതിന്റെ ഏറ്റവും താഴ്ന്ന പരിധിയിലെത്തിക്കൊണ്ടിരിക്കുന്നു. അതിനാല്‍ സിലക്കണ്‍ മൂലകത്തിന് പകരം ആറ്റങ്ങളും ത•ാത്രകളും ഡി.എന്‍.എ. ഘടകങ്ങളുമെല്ലാം ഉപയോഗിച്ചുള്ള പുതിയ തലമുറ കമ്പ്യൂട്ടറുകള്‍ക്ക് കാര്‍മികത്വം വഹിക്കാന്‍ നാനോടെക്നോളജി കടന്നുവരികയാണ്. ഒരു പഞ്ചസാരത്തരിയുടെ വലുപ്പത്തിലുള്ള സ്ഥലത്ത് ലക്ഷം കോടിക്കണക്കിന് (ട്രില്യന്‍) ബൈറ്റുകള്‍ ശേഖരിച്ചുവെക്കാന്‍ കഴിയുന്ന ഡാറ്റാ സംഭരണ മാധ്യമങ്ങളാണ് ഇനി വരാന്‍ പോകുന്നത്.
ദ്രവ്യത്തെ (Matter) അതിന്റെ പരമാണു തലത്തില്‍ (Atomic Scale) കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് നാനോടെക്നോളജി. കമ്പ്യൂട്ടര്‍ സയന്‍സിനൊപ്പം ഭൌതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം തുടങ്ങിയ വ്യത്യസ്ത ശാസ്ത്രശാഖകളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഒരു നാനോമീറ്റര്‍ എന്നാല്‍ മീറ്ററിന്റെ നൂറ് കോടിയിലൊരംശമാണ്. നമ്മുടെ തലമുടിനാരിന്റെ വ്യാസം രണ്ട് ലക്ഷം നാനോമീറ്ററാണെന്ന് പറയുമ്പോള്‍ 'നാനോ'യുടെ സൂക്ഷ്മതലത്തിന്റെ വ്യാപ്തി ഊഹിക്കാമല്ലോ. ഒരു ആറ്റത്തിന്റെ വലുപ്പം നാനോമീറ്ററിന്റെ മൂന്നിലൊന്നാണെന്ന് പറയാം. നാനോടെക്നോളജിയുടെ വിവിധ വശങ്ങളും അതിന്റെ അനന്തസാധ്യതകളും അത്യന്തം ലളിതമായി വിവരിക്കുന്ന പുസ്തകമാണ് കെ. അന്‍വര്‍ സാദത്തിന്റെ 'നാനോടെക്നോളജി'.
പ്രകൃതിയിലെ സകല വസ്തുക്കളും ആറ്റങ്ങള്‍ ചേര്‍ന്നാണ് രൂപപ്പെടുന്നതെന്ന് നമുക്കറിയാം. എന്നാല്‍ ഇപ്രകാരം ആറ്റങ്ങള്‍ സംയോജിപ്പിച്ച് പുതിയ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്ന പ്രക്രിയ വളരെ ഉയര്‍ന്ന തോതിലും കാര്യക്ഷമത കുറഞ്ഞ രൂപത്തിലുമാണ്. വ്യക്തിഗത ആറ്റങ്ങളെ പെറുക്കിയെടുത്ത് കൈകാര്യം ചെയ്യാനുള്ള ശേഷി നാം ആര്‍ജ്ജിച്ചിരുന്നില്ലെന്ന് സാരം. ഇങ്ങനെ ആറ്റങ്ങളുടെയും അവ ചേര്‍ന്നുണ്ടാകുന്ന തന്‍മാത്രകളുടെയും രാസഗുണങ്ങള്‍ (അവ സംയോജിക്കുന്ന വിധം, വ്യത്യസ്ത ചാര്‍ജ്ജുകള്‍ പരസ്പരം ആകര്‍ഷിക്കുന്ന രീതി തുടങ്ങിയവ) കൃത്യമായി മനസ്സിലാക്കി അവയെ സംയോജിപ്പിച്ചുകൊണ്ട് അസാമാന്യ ഗുണങ്ങളുള്ള ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുകയാണത്രെ നാനോടെക്നോളജിയിലെ പ്രധാന വെല്ലുവിളി.
വരും വര്‍ഷങ്ങളില്‍ നാനോടെക്നോളജി സൃഷ്ടിക്കുന്ന സ്വാധീനത്തെക്കുറിച്ച് ശാസ്ത്രജ്ഞര്‍ നല്‍കുന്ന ചില സൂചനകള്‍ കാണുക. നാനോ മെഷീനുകള്‍ ഉപയോഗിച്ചു കൊണ്ടുള്ള ആദ്യത്തെ പ്രവര്‍ത്തനം പ്രധാനമായും ശക്തിയേറിയ 'ഫൈബറുകള്‍' സൃഷ്ടിക്കുകയായിരിക്കും. അവസാനം വെള്ളം, ഭക്ഷണം തുടങ്ങി രത്നങ്ങളുടെ വരെ പകര്‍പ്പുകള്‍ (ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ പോലെ) എടുക്കാന്‍ നമുക്ക് കഴിയും. ഭൂലോകത്ത് നിന്ന് ഭക്ഷ്യ ദൌര്‍ലഭ്യം ഇല്ലാതാക്കാനുള്ള യന്ത്രങ്ങള്‍ വരും. അര്‍ബുദം ബാധിച്ച കോശങ്ങളെ ആക്രമിച്ച് അവയെ പുനര്‍നിര്‍മ്മിക്കാന്‍ കഴിയുന്ന നാനോ റോബോട്ടുകള്‍ നിലവില്‍ വരും. ഇവയാകട്ടെ സാധാരണ ഗുളികകള്‍ പോലെ നമുക്ക് വിഴുങ്ങാവുന്ന പരുവത്തിലുമായിരിക്കും. വൈദ്യശാസ്ത്ര രംഗത്ത് ഇന്ന് നിലവിലുള്ള ഏറ്റവും പുതിയ സംവിധാനത്തെക്കാള്‍ ആയിരം മടങ്ങ് കാര്യക്ഷമതയുള്ള പ്രത്യേക ശസ്ത്രക്രിയകള്‍ നടത്താന്‍ ശേഷിയുള്ള 'നാനോസര്‍ജന്‍മാര്‍' കര്‍മ്മ നിരതരാകും. ഇവര്‍ നമ്മുടെ ശരീരത്തിനകത്തോ പുറത്തോ ചെറിയൊരു മുറിവു പോലും സൃഷ്ടിക്കാതെയാണ് ശസ്ത്രക്രിയ നടത്തുക. മനുഷ്യനെ അലട്ടുന്ന വാര്‍ദ്ധക്യമെന്ന പ്രക്രിയ മന്ദഗതിയിലാക്കാനോ ഒരുപക്ഷെ വിപരീത ദിശയിലാക്കാനോ കഴിയുന്ന രീതിയില്‍ ആയുര്‍ദൈര്‍ഘ്യ സങ്കല്‍പങ്ങള്‍ മാറ്റിമറിക്കപ്പെടും. മനുഷ്യന്റെ മുഖഛായ മാറ്റുന്ന തരത്തില്‍ ആറ്റങ്ങളെ പുനക്രമീകരിച്ച് കണ്ണ്, മൂക്ക്, ചെവി തുടങ്ങിയ അവയവങ്ങളുടെ ആകൃതി വ്യത്യാസപ്പെടുത്താന്‍ കഴിയും.
പരിസ്ഥിതി സംബന്ധിച്ച കാര്യങ്ങളില്‍ ക്രിയാത്മകമായ ഇടപെടലിന് അവസരം ലഭിക്കും. ഓസോണ്‍ പാളിയുടെ ഘനം പുനസൃഷ്ടിക്കാനുതകുന്ന നാനോറോബോട്ടുകള്‍ നിലവില്‍ വരും. ജല സ്രോതസ്സുകളില്‍ നിന്ന് മലിന പദാര്‍ത്ഥങ്ങള്‍ തനിയെ മാറ്റപ്പെടും. ഏറെ പ്രധാനപ്പെട്ടത് നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ചുണ്ടാക്കുന്ന നിര്‍മ്മാണ വസ്തുക്കള്‍ പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്നില്ല എന്നതാണ്. പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ ആശ്രയിക്കേണ്ട നിലവിലെ അവസ്ഥ, ഇവയെ സൃഷ്ടിക്കാന്‍ കഴിയുന്ന നാനോമെഷീനുകളുടെ ആവിര്‍ഭാവത്തോടെ ഇല്ലാതാകും.
പുതിയ പദാര്‍ത്ഥങ്ങളും ഉപകരണങ്ങളും സൃഷ്ടിക്കാനുതകുന്ന രൂപത്തില്‍ ആറ്റങ്ങളെ പുനക്രമീകരിക്കാന്‍ അവസരം നല്‍കുന്ന നാനോടെക്നോളജി സാധ്യതകളുടെ അതിരുകളില്ലാത്ത മാനങ്ങളാണ് തുറന്നുകാട്ടുന്നത്. കരിയും (Coal) വജ്രവും (Diamond) കാര്‍ബണ്‍ ആറ്റങ്ങള്‍ വ്യത്യസ്ത രൂപത്തില്‍ കൂടിച്ചേര്‍ന്നാണ് ഉണ്ടാകുന്നത് എന്ന വസ്തുത ഓര്‍മ്മിക്കുക. ചെലവ് കുറഞ്ഞ ഒരു ഇന്ധന സ്രോതസ്സായും വിലകൂടിയ ആഡംബര വസ്തുവായും പ്രയോജനപ്പെടുത്തുന്ന ഈ രണ്ട് പദാര്‍ത്ഥങ്ങള്‍ ഒരേ മൂലകത്തിന്റെ വകഭേദങ്ങളാണല്ലോ. ഇവയെ അറ്റോമിക് തലത്തില്‍ പുനക്രമീകരിക്കാന്‍ കഴിയുന്ന സങ്കേതങ്ങള്‍ ലഭ്യമാവുന്ന ഒരവസ്ഥ മാത്രം ആലോചിച്ചാല്‍ ഈ സാധ്യതകള്‍ നമുക്ക് ബോധ്യമാവും. നാം കഴിക്കുന്ന ഭക്ഷണവും ധരിക്കുന്ന വസ്ത്രവും നാം നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങളും കെട്ടിടങ്ങളും വാഹനങ്ങളുമെല്ലാം ഇപ്രകാരം നാനോടെക്നോളജിയുടെ സ്വാധീനത്തിലാകുന്ന കാലം അതിവിദൂരമല്ലെന്നാണ് വിദഗ്ദര്‍ അനുമാനിക്കുന്നത്.
ഡി.സി. ബുക്സിന്റെ പുതുവിജ്ഞാന പരമ്പരയിലെ ആദ്യത്തേതായ 'നാനോടെക്നോളജി' ഇന്ത്യന്‍ ഭാഷകളില്‍ തന്നെ ഈ വിഷയത്തില്‍ പ്രസിദ്ധീകരിക്കുന്ന ആദ്യ പുസ്തകമാണ്. നൂറ് പേജുള്ള പുസ്തകത്തില്‍ നാനോടെക്നോജളിയെ അടുത്തറിയാന്‍ സഹായകമായ ധാരാളം ചിത്രങ്ങളുള്‍പ്പെടുത്തിയിരിക്കുന്നു. നാനോ കമ്പ്യൂട്ടര്‍ മുതല്‍ നൂതന സൂക്ഷ്മദര്‍ശിനികളുടെ വരെ നിര്‍മ്മാണത്തിന്റെ പ്രതീക്ഷകളിലേക്ക് പുസ്തകം നമ്മെ നയിക്കുന്നു. ബക്കി പന്തുകള്‍, കാര്‍ബണ്‍ നാനോട്യൂബുകള്‍, നാനോ ടെലിവിഷന്‍, മില്ലിപീഡ് ചിപ്പ്, ഇലക്ട്രോണിക് വസ്ത്രങ്ങള്‍, സോളാര്‍ സെല്ലുകള്‍, ടെലി പോര്‍ട്ടേഷന്‍, സ്മാര്‍ട്ട് ബോംബുകള്‍, ഡെന്‍ഡ്രൈമറുകള്‍, സൂപ്പര്‍ ചിപ്പുകള്‍ തുടങ്ങി നാനോ ടെക്നോജളിയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ വിശദമായിത്തന്നെ പുസ്തകത്തില്‍ കൈകാര്യം ചെയ്യുന്നു.
പത്താം പദ്ധതിക്കാലത്ത് (2002-2007) നൂറ് കോടി രൂപ ഈ മേഖലക്കായി സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നു. ബയോമിക്സ് നെറ്റ്വര്‍ക്ക്, വെല്‍ബിയോ നാനോടെക്, യാഷ് നാനോടെക് തുടങ്ങിയ മുപ്പതിലധികം കമ്പനികള്‍ ഇന്ത്യയില്‍ നാനോടെക്നോളജി മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്യുലാര്‍ ബയോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജി, മുംബൈ, ഡല്‍ഹി, റൂര്‍ക്കി ഐ.ഐ.ടികള്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എഡുക്കേഷന്‍ ആന്റ് റിസര്‍ച്ച്, പൂന സര്‍വകലാശാല തുടങ്ങിയ അക്കാദമിക് ഗവേഷണ സ്ഥാപനങ്ങളും നാനോമേഖലയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചിരിക്കുന്നു. 'നാനോ സയന്‍സിന്റെയും ടെക്നോളജിയുടെയും വ്യാപ്തി'യെക്കുറിച്ച് 2004 ഏപ്രീലില്‍ രാഷ്ട്രപതി ഭവനില്‍ ഡോ. എ.പി.ജെ. അബ്ദുല്‍ കലാം നടത്തിയ പ്രഭാഷണവും നാനോടെക്നോളജിയുമായി ബന്ധപ്പെട്ട പദങ്ങളുടെ വിവരണങ്ങളുള്‍ക്കൊണ്ട 'നാനോ നിഘണ്ടു'വും അനുബന്ധമായി കൊടുത്തിരിക്കുന്നു. പുസ്തകത്തിന്റെ വില 60 രൂപ. പ്രസാധകര്‍ഃ ഡി.സി. ബുക്സ്, കോട്ടയം.



*****